റീത്തുകളും ആചാരവെടിയുമൊന്നുമില്ലാതെ മൃതദേഹം സംസ്‌ക്കരിക്കണമെന്ന് അന്ത്യാഭിലാഷം; മലയാളത്തിന്റെ പ്രിയപ്പെട്ട സുഗതകുമാരി ഓര്‍മ്മയാകുമ്പോള്‍

തിരുവനന്തപുരം: ”മരിക്കാന്‍ ഭയമില്ല. ഇനിയും കഷ്ടപ്പെടരുതെന്നേയുള്ളൂ. മരിച്ചുകഴിഞ്ഞ് ആദരിക്കാന്‍ വരാതെ, കഷ്ടപ്പെടാതെ മരിക്കണേയെന്നു പ്രാര്‍ത്ഥിക്കുക. മരിച്ചശേഷം പൂക്കളുമായി ആരും വരരുതെന്നു നിര്‍ബന്ധമുള്ളതുകൊണ്ട് നേരത്തേ പറയുന്നുവെന്നു മാത്രം. മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.” മലയാളത്തിന്റെ പ്രിയ കവയിത്രി സുഗതകുമാരി ഈ സമൂഹത്തോട് തുറന്നു പറഞ്ഞത് ഇങ്ങനെയാണ്.
പ്രകൃതിയെയും കവിതയെയും സഹജീവികളെയും അതിരറ്റ് സ്‌നേഹിച്ച, പ്രകൃതിയെ നോവിക്കുന്നവരോട് എന്നും കലഹിച്ച മലയാളത്തിന്റെ പ്രിയ കവയിത്രിയുടെ തുറന്നുപറച്ചില്‍, രണ്ടാമത്തെ ഹൃദയാഘാതം ഏല്‍പ്പിച്ച വേദനകളുമായി വി്ശ്രമത്തില്‍ കഴിയവെയായിരുന്നു ഈ വാക്കുകള്‍.ഹരിതനാശം മനുഷ്യനാശത്തിന്റെ മുന്നോടിയാണെന്ന് തന്റെ കവിതകളിലൂടെ തുറന്നുപറഞ്ഞ പ്രിയ കവയിത്രി. പുസ്തകത്താളുകളില്‍ കുറിച്ച വരികളിലെ അര്‍ത്ഥമെന്തെന്ന് ജീവിതസമരത്തിലൂടെയും സുഗതകുമാരി പലപ്പോഴും വ്യക്തമാക്കി തന്നു. ചങ്ങമ്ബുഴക്കും വയലാറിനും ശേഷം മലയാളത്തിന്റെ മൗലിക കവികളില്‍ ഒരാളായി വിലയിരുത്തപ്പെട്ടു

തന്നെ തേടിയെത്തുന്നവരോട് പലപ്പോഴും പങ്കിടാറുള്ള ടീച്ചറിന്റെ ബാല്യകാലത്തെ ഓര്‍മകളില്‍ ആറന്മുളയിലെ തറവാട്ട് വീടായ വാഴുവേലിന്റെ ഓര്‍മ്മകള്‍ക്കൊപ്പം ജനിച്ചുവളര്‍ന്ന തിരുവനന്തപുരത്തെ വീടുമുണ്ട്. അച്ഛന്‍ സ്വാതന്ത്ര്യസമരസേനാനിയും കവിയുമായിരുന്ന ബോധേശ്വരന്‍. കോളേജ് അദ്ധ്യാപികയായിരുന്ന അമ്മ പ്രൊഫ. വി.കെ. കാര്‍ത്യായനിയമ്മ. തലസ്ഥാന നഗരിയിലെ ജീവിതം ഏപ്പോഴും നാട്ടിന്‍പുറത്തിന്റെ എളിമയും വിശുദ്ധിയും സൗന്ദര്യവും മാധുര്യവും ഉള്‍ക്കൊണ്ടതായിരുന്നുവെന്ന് പലവട്ടം ടീച്ചര്‍ തുറന്നുപറഞ്ഞിട്ടുണ്ട്. അതിന് കാരണം ആറന്മുളയുടെ ഒരു കൊച്ചുകഷ്ണം ഒപ്പംകൊണ്ടുവന്ന് അമ്മ ഈ നഗരത്തില്‍ സ്ഥാപിച്ചതാണെന്നും. തത്വശാസ്ത്രത്തില്‍ എം.എ. ബിരുദത്തിലേക്ക് കടന്നെത്തുന്ന വിദ്യാഭ്യാസ കാലത്തൊക്കെയും കവിത ജീവിതത്തിന്റെ ഭാഗമായി ഏപ്പോഴുമുണ്ടായിരുന്നു. സ്‌കൂളുകളിലും വിമന്‍സ് കോളജിലും യൂണിവേഴ്സിറ്റി കോളജിലും പഠിക്കുമ്ബോഴും ആരും കാണാതെ കവിത എഴുതിയതും യൂണിവേഴ്സിറ്റി കോളജില്‍ മലയാളം, ഇംഗ്ലീഷ് കവിതാമത്സരങ്ങളില്‍ എസ്.കെ എന്ന പേരില്‍ മത്സരത്തില്‍ പങ്കെടുത്തതും ജ്വലിക്കുന്ന ഓര്‍മ്മകളായി പങ്കുവച്ചിട്ടുണ്ട്.

ഒരുപാട് പുണ്യമാണ് ഈ കുടുംബത്തില്‍ പിറക്കാന്‍ കഴിഞ്ഞതെന്ന് ഒരിക്കല്‍ സുഗതകുമാരി തുറന്നുപറഞ്ഞിരുന്നു. അച്ഛനമ്മമാരായാലും ചേച്ചി ഹൃദയകുമാരിയും വ്യത്യസ്തമായ വ്യക്തിത്വമുള്ളവര്‍. വായനയെ ഒരുപാട് ഇഷ്ടപ്പെടുന്നവര്‍. ആദര്‍ശങ്ങളുള്ളവര്‍. സാഹിത്യത്തിലും വേദാന്തത്തിലും ഒരുപാട് താത്പര്യമുള്ളവര്‍. പിന്നീട് ജീവിതത്തിന്റെ ഭാഗമായി മാറിയ ഭര്‍ത്താവ് ഭര്‍ത്താവും (പരേതനായ ഡോ. കെ. വേലായുധന്‍ നായര്‍) അങ്ങനെത്തന്നെയായിരുന്നുവെന്നും സുഗതകുമാരി തുറന്നുപറഞ്ഞിട്ടുണ്ട്.

കവിതയേക്കാള്‍ കീര്‍ത്തി തന്ന സാമൂഹിക ജീവിതം

ഊളമ്ബാറ മാനസികാരോഗ്യ ആശുപത്രിയിലെ മനോരോഗികളായ സ്ത്രീകള്‍ക്ക് നേരെയുണ്ടായ അതിക്രമങ്ങളില്‍ ഇടപെട്ടതും അവിടുത്തെ ദുരവസ്ഥ പുറംലോകത്തെത്തിച്ചതും സുഗതകുമാരി ഉള്‍പ്പെട്ട സംഘത്തിന്റെ ഇടപെടലായിരുന്നു. പിന്നീട് അഭയ എന്ന ആശ്രയകേന്ദ്രത്തിന്റെ സത്വരമായ പ്രവര്‍ത്തനത്തിന് വഴിവച്ചതും അതുതന്നെ. തൊട്ടടുത്തുള്ള പൊലീസ് ക്യാമ്ബില്‍ മനോരോഗികളായ സ്ത്രീകള്‍ ലൈംഗിക അതിക്രമത്തിന് ഇരയാകുന്നുവെന്ന കണ്ടെത്തല്‍ ഞെട്ടിപ്പിക്കുന്നതായിരുന്നു. ഇടുങ്ങിയ സെല്ലുകള്‍, വിസര്‍ജ്യങ്ങളുടെ കഠിനമായ ദുര്‍ഗന്ധം, തറയെല്ലാം ഇടിഞ്ഞുപൊളിഞ്ഞ് മലിനജലം കെട്ടിക്കിടക്കുന്നു. ചൊറി പിടിച്ച, ജടപിടിച്ച പെണ്ണുങ്ങള്‍ വിശക്കുന്നേയെന്ന് അലറി വിളിക്കുന്നു. പലരുടെയും വസ്ത്രങ്ങള്‍ അലക്കിയിട്ട് കാലമേറെ. പൊലീസ് ക്യാമ്ബും മാനസികാരോഗ്യ ആശുപത്രിയും തമ്മിലുള്ള അതിര് ഒരു മതിലാണ്. അതാകട്ടെ, പലേടത്തും ഇടിഞ്ഞിരിക്കുന്നു. ആശുപത്രിയിലെ കാണാന്‍ കൊള്ളാവുന്നതും ആരോഗ്യമുള്ളവരുമായ സ്ത്രീകളെ രാത്രി പൊലീസ് ക്യാമ്ബിലേക്ക് കൈമാറ്റം ചെയ്യുകയായിരുന്നു പതിവ്. ആശുപത്രിയിലെ കീഴ് ജീവനക്കാരും പൊലീസുകാരും തമ്മിലുള്ള ഇടപാട്. സുഗതകുമാരിയുടെ ഇടപെടല്‍ സാഹചര്യങ്ങള്‍ക്ക് മാറ്റമുണ്ടാക്കി.

നൂറ്റിയമ്ബത് വര്‍ഷമായി അടഞ്ഞുകിടന്ന മാനസികരോഗാശുപത്രികളുടെ കവാടങ്ങള്‍ ‘അഭയ’ കേസ് നല്‍കി ഹൈക്കോടതിയെക്കൊണ്ട് തുറപ്പിച്ചതാണ് ഏറ്റവും സന്തോഷം നല്‍കിയ അനുഭവമെന്ന് സുഗതകുമാരി ഒരിക്കല്‍ തുറന്നു പറഞ്ഞിരുന്നു. നരകമായിരുന്ന കേന്ദ്രങ്ങള്‍ അതോടെ അത് മനുഷ്യരുടെ ആശുപത്രിയായി. അതുവരെ അത് നരകമായിരുന്നു. ഇപ്പോള്‍ അതുകൊണ്ട് അവിടെ ആഹാരമുണ്ട്. സ്ത്രീകളെ വില്‍ക്കുന്നില്ല. അന്തേവാസികള്‍ മലമൂത്രങ്ങളില്‍ കിടക്കുന്നില്ല. ഇതില്‍ ഇടപെടാന്‍ പോയതിന് കുറച്ചൊന്നുമല്ല ശകാരം കിട്ടിയതെന്നും സുഗതകുമാരി പറയുന്നു. ”വൈ ഷുഡ് ലേ മെന്‍ ഇന്റര്‍ഫിയര്‍?” എന്നായിരുന്നു അന്നത്തെ ഡോക്ടര്‍മാരുടെയൊക്കെ ചോദ്യം. സമരത്തില്‍ കൂടെയുണ്ടായിരുന്നത് കോഴിക്കോട് ഗാന്ധിഗൃഹത്തിലെ ഗാന്ധിയന്മാരും കെ. അജിതയോടൊപ്പമുള്ള നക്‌സലൈറ്റുകളും മാത്രം. മാനസികരോഗികള്‍ക്ക് വോട്ടില്ലാത്തതുകൊണ്ട് മറ്റാര്‍ക്കും താത്പര്യമുണ്ടായിരുന്നില്ല.

സ്വപ്നം സര്‍ക്കാറിന്റെ ചുവപ്പുനാടയില്‍

എന്നാല്‍ സുഗതകുമാരിയുടെ ഒരു സ്വപ്നം സര്‍ക്കാരിന്റെ ചുവപ്പുനാടയില്‍ പൊടിയടിച്ച്‌ അമര്‍ന്നിരിപ്പുണ്ട്. ”മാനസികാസ്വാസ്ഥ്യമുള്ളവരുടെ പുനരധിവാസത്തിനായി കേരളത്തിലങ്ങോളമിങ്ങോളം അഞ്ചാറ് കേന്ദ്രങ്ങള്‍ സര്‍ക്കാര്‍ സ്ഥാപിക്കണമെന്ന് ആഗ്രഹമുണ്ടായിരുന്നു. നടന്നില്ല. മതസംഘടനകളും പള്ളികളും ചെയ്യുന്നതുപോലെയല്ല. സര്‍ക്കാര്‍ മുന്‍കൈയെടുത്ത് രൂപവത്കരിച്ച്‌ അതത് സ്ഥലത്തെ വിശ്വാസ്യതയുള്ള സന്നദ്ധസംഘടനകളും പഞ്ചായത്തുകളുമൊക്കെ നടത്തുന്ന ആലയങ്ങള്‍. എത്രയോവട്ടം സര്‍ക്കാരിന് പ്രോജക്‌ട് കൊടുത്തു. ഹൈക്കോടതിക്കും കൊടുത്തു. അതുചെയ്യാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചു. ഒന്നുംചെയ്തില്ല.

പിന്നീട് സൈലന്റ് വാലി പ്രക്ഷോഭത്തില്‍ സുഗതകുമാരി വലിയ പങ്കുവഹിച്ചു. കേരളത്തിന്റെ മനസ്സില്‍ പ്രകൃതിസംരക്ഷണമെന്ന ആശയത്തെ കുടിയിരുത്തിയ സൈലന്റ് വാലി സമരം.
അഭയഗ്രാമം, അഗതികളായ സ്ത്രീകള്‍ക്കുവേണ്ടി അത്താണി എന്ന ഭവനം, മാനസിക രോഗികള്‍ക്കുവേണ്ടി പരിചരണാലയം എന്നിങ്ങനെ കേരളത്തിന്റെ സാമൂഹിക രംഗത്തെ സുഗതകുമാരിയുടെ ഇടപെടലുകളാണ് സംസ്ഥാന വനിതാ കമ്മീഷന്റെ അദ്ധ്യക്ഷ സ്ഥാനത്തേക്ക് ചവിട്ടുപടിയായത്.പിന്നെ, ആറന്മുളയില്‍ വിമാനത്താവളമുണ്ടാക്കുന്നതിനെതിരേ നടത്തിയ സമരം. കേരളത്തില്‍ ആദ്യമായി കോണ്‍ഗ്രസ്, സിപിഎം., സിപിഐ., ആര്‍.എസ്.എസ്., ബിജെപി., ജനതാദള്‍, മറ്റു ചെറുപാര്‍ട്ടികള്‍ എന്നിവയെയൊക്കെ ഒരുമിച്ച്‌ പങ്കെടുപ്പിക്കാന്‍ സാധിച്ച മാതൃകാസമരമായിരുന്നു അത്. അതുപോലെയൊന്ന് അതുവരെ നടന്നിട്ടില്ല. ഇനി ഉണ്ടാകുമോയെന്നും സംശയമുണ്ടെന്നും സുഗതകുമാരി പിന്നീട് പറയുകയുണ്ടായി.

”എത്രയോ പരിസ്ഥിതി സമരങ്ങളുണ്ടായി. പക്ഷേ, നമ്മള്‍ വൈകിപ്പോയി. അത്രയ്ക്ക് സുഖത്തിന്റെയും ധൂര്‍ത്തിന്റെയും പിറകേ പോയിക്കഴിഞ്ഞിരിക്കുന്നു മലയാളി. അന്തരീക്ഷവായു മലിനമായിക്കൊണ്ടിരിക്കുന്നു. മഹാരോഗങ്ങള്‍ പടരുന്നു. എന്നിട്ടും ഒരു കൂസലുമില്ല മനുഷ്യന്. എനിക്ക് ഭയമാണ്. ഭാവിയിലെ കുട്ടികളെപ്പറ്റി ആശങ്കയുണ്ട് എന്ന് സമീപകാലത്ത് സുഗതകുമാരി തുറന്നുപറഞ്ഞിരുന്നു.

ജീവിത സാഹാഹ്നത്തില്‍ ചില ആഗ്രങ്ങള്‍കൂടി സുഗതകുമാരി പറഞ്ഞിരുന്നു. ”ഒന്നുകൂടി സൈലന്റ് വാലിയില്‍ പോകണമെന്നുണ്ട്. അട്ടപ്പാടിയിലെ കൃഷ്ണവനത്തില്‍ പോകണമെന്നുണ്ട്. നടക്കില്ല. എന്‍.വി. കൃഷ്ണവാരിയരുടെ പേരില്‍ ഞങ്ങള്‍ അവിടെ നട്ട കാട് ഇപ്പോള്‍ അതിനിബിഡവനമായി മാറിയിട്ടുണ്ട്. അവിടെനിന്ന് ആദിവാസിപ്പെണ്ണുങ്ങള്‍ ചിലപ്പോള്‍ വിളിക്കും. അവിടെ തണ്ണിയിരിക്ക്, കായിരിക്ക്, പഴമിരിക്ക് എന്നൊക്കെ സന്തോഷമായിട്ട് പറയും. പക്ഷേ, കാട്ടില്‍പ്പോകാന്‍ അവര്‍ക്ക് പേടി. കാട്ടി (കാട്ടുപോത്ത്) നിന്ന് കണ്ണുരുട്ടുമമ്മാ എന്നുപറയും. അതിന്റെ അര്‍ഥം, അത് വലിയ കാടായി എന്നാണ്. അവിടെ ഒരു പുതിയ കാട്ടുറവ ഉണര്‍ന്ന് താഴേക്ക് ഒഴുകുന്നുണ്ട്.”

എനിക്കുവേണ്ടി ഒരു ആല്‍മരം മാത്രം

ഒരാല്‍മരം. തന്റെ ഓര്‍മയ്ക്ക് ജീവിത സായാഹ്നത്തില്‍ അതുമാത്രമേ കൊതിച്ചിരുന്നുള്ളു. ചുവന്ന പഴങ്ങളുണ്ടാകുന്ന ആല്‍മരം. ഒരുപാട് പക്ഷികള്‍ അതില്‍വരും. തത്തകളൊക്കെവന്ന് പഴങ്ങള്‍ തിന്നും. അതിന്റെ പുറത്ത് ഒന്നും എഴുതിവെക്കരുത്. അവിടെ ചിതാഭസ്മവും കൊണ്ടുെവക്കരുത്. ആ ആല്‍മരം എവിടെ നടണമെന്നും സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. തിരുവനന്തപുരത്തെ പേയാട്, മനസ്സിന്റെ താളംതെറ്റിയ നിരാലംബര്‍ക്കായി അവര്‍ പടുത്തുര്‍ത്തിയ ‘അഭയ’ യുടെ പിറകുവശത്തെ പാറക്കൂട്ടത്തിനടുത്ത്..’മരണശേഷം ഒരുപൂവും എന്റെ ദേഹത്തുവെക്കരുത്. സര്‍ക്കാരിന്റെ ഔദ്യോഗിക ബഹുമതിയും വേണ്ട. മതപരമായ വലിയ ചടങ്ങുകളും വേണ്ട. ആരെയും കാത്തുനില്‍ക്കാതെ എത്രയുംവേഗം ശാന്തികവാടത്തില്‍ ദഹിപ്പിക്കണം.”

ജീവിച്ചിരുന്നപ്പോള്‍ ഒരുപാട് ബഹുമതികള്‍ കിട്ടി, അര്‍ഹമല്ലാത്തതുപോലും. ഇനി തനിക്ക് ആദരവിന്റെ ആവശ്യമില്ലെന്ന നിശ്ചയത്തിലാണവര്‍. കവിതയിലും ജീവിതത്തിലും പുലര്‍ത്തിയ അതേ നിര്‍ഭയത്വത്തോടെ അവസാനകാലത്തെ അവര്‍ മുഖാമുഖം കാണുന്നു.’ഒരാള്‍ മരിച്ചാല്‍ റീത്തുകളും പുഷ്പചക്രങ്ങളുമായി പതിനായിരക്കണക്കിനു രൂപയുടെ പൂക്കളാണ് മൃതദേഹത്തില്‍ മൂടുന്നത്. ശവപുഷ്പങ്ങള്‍. എനിക്കവ വേണ്ട. മരിച്ചവര്‍ക്ക് പൂക്കള്‍ വേണ്ട. ജീവിച്ചിരിക്കുമ്ബോള്‍ ഇത്തിരി സ്‌നേഹം തരിക. അതുമാത്രംമതി.”

മരണാനന്തരം എന്തൊക്കെ ചെയ്യണമെന്ന് സുഗതകുമാരി ഒസ്യത്തില്‍ എഴുതിവെച്ചിട്ടുണ്ട്. മരിക്കുന്നത് ആശുപത്രിയിലാണെങ്കില്‍ എത്രയുംവേഗം അവിടെനിന്ന് വീട്ടില്‍ക്കൊണ്ടുവരണം. തൈക്കാട്ടെ ശ്മശാനമായ ശാന്തികവാടത്തില്‍ ആദ്യംകിട്ടുന്ന സമയത്ത് ദഹിപ്പിക്കണം. ആരെയും കാത്തിരിക്കരുത്. പൊലീസുകാര്‍ ചുറ്റിലുംനിന്ന് ആചാരവെടി മുഴക്കരുത്. ”ശാന്തികവാടത്തില്‍നിന്ന് കിട്ടുന്ന ഭസ്മം ശംഖുംമുഖത്ത് കടലിലൊഴുക്കണം. സഞ്ചയനവും വേണ്ട. പതിനാറും വേണ്ട. സദ്യയും കാപ്പിയും ഒന്നും വേണ്ട. കുറച്ചു പാവപ്പെട്ടവര്‍ക്ക് ആഹാരം കൊടുക്കാന്‍ ഞാന്‍ ഏര്‍പ്പാട് ചെയ്തിട്ടുണ്ട്. അതുമതി. അനുശോചനയോഗമോ സ്മാരക പ്രഭാഷണങ്ങളോ ഒന്നും വേണ്ട”- സുഗതകുമാരി ഒരിക്കല്‍ തുറന്നു പറഞ്ഞു.

Related posts

Leave a Comment