റഷ്യന്‍ കോവിഡ് വാക്സിന്‍ സ്പുട്നിക്-5ന്‍റെ രണ്ടാം ബാച്ചും ഇന്ത്യയിലെത്തി

ഹൈദരാബാദ്: റഷ്യയുടെ കോവിഡ് പ്രതിരോധ വാക്സിന്‍ സ്പുട്നിക്-5 രണ്ടാം ബാച്ച്‌ ഇന്ത്യയിലെത്തിച്ചു. മോസ്കോയില്‍ നിന്നും പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലാണ് വാക്സിന്‍ എത്തിച്ചത്. സ്പുട്നിക്-5 ആദ്യ ബാച്ചായ 1,50,000 ഡോസ് വാക്സിന്‍ മേയ് ഒന്നിന് ഇന്ത്യയിലെത്തിയിരുന്നു.

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയും പുതിയ കേസുകളില്‍ വന്‍ വര്‍ധന രേഖപ്പെടുത്തുകയും ചെയ്തതോടെയാണ് കേന്ദ്ര സര്‍ക്കാര്‍ സ്ഫുട്നിക് വാക്സിന് അംഗീകാരം നല്‍കിയത്. ഡോക്ടര്‍ റെഡ്ഡീസ് ഗ്രൂപ്പാണ് രാജ്യത്ത് വാക്സിന്‍ വിതരണം ചെയ്യുന്നത്.

റഷ്യയിലെ ഗാമലേയ റിസര്‍ച്ച്‌ ഇന്‍സ്റ്റിറ്റ്യൂട്ട് വികസിപ്പിച്ച സ്പുട്നിക്-5 ലോകത്തിലെ ആദ്യ കോവിഡ് വാക്സിനാണ്. 2020 ആഗസ്റ്റ് 11ന് റഷ്യ രജിസ്റ്റര്‍ ചെയ്ത വാക്സിന് ലോകത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിച്ചത്.

91.6 ശതമാനം കാര്യക്ഷമത സ്പുട്‌നിക്-5ന് ഉണ്ടെന്നാണ് അവകാശപ്പെടുന്നത്. 60 രാജ്യങ്ങള്‍ ഇതുവരെ സ്ഫുട്നിക് വാക്സിന് അംഗീകാരം നല്‍കിയിട്ടുണ്ട്.

സ്പുട്നിക്-5 വാക്സിന്‍റെ വിതരണത്തിന് അഞ്ച് മുന്‍നിര ഇന്ത്യന്‍ നിര്‍മാതാക്കളുമായി റഷ്യന്‍ ഡയറക്‌ട് ഇന്‍വെസ്റ്റ്മെന്‍റ് ഫണ്ട് (ആര്‍.ഡി.ഐ.എഫ്) രാജ്യാന്തര ധാരണപത്രം ഒപ്പുവെച്ചിട്ടുണ്ട്. ഇതുപ്രകാരം ഒരു വര്‍ഷം 850 ദശലക്ഷം ഡോസ് വാക്സിന്‍ വിതരണമാണ് ലക്ഷ്യമിടുന്നത്.

Related posts

Leave a Comment