രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് 17ന്; വ്യാജ തിരിച്ചറിയല്‍ രേഖ കേസ് ക്രൈംബ്രാഞ്ചിന് കൈമാറും

തിരുവനന്തപുരം: സെക്രട്ടേറിയറ്റ് ഉപരോധക്കേസില്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ ജാമ്യാപേക്ഷ ഈ മാസം 17ന് പരിഗണിക്കും.

ജില്ലാ സെഷന്‍സ് കോടതിയിലാണ് ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാറ്റിയത്.

മജിസ്‌ട്രേറ്റ് കോടതി കഴിഞ്ഞ ദിവസം ജാമ്യാപേക്ഷ നിരസിച്ചതിനെ തുടര്‍ന്ന് രാഹുല്‍ കഴിഞ്ഞ ദിവസം സെഷന്‍സ് കോടതിയെ സമീപിച്ചിരുന്നു.

ഇന്ന് കോടതി ഹര്‍ജികള്‍ ലിസ്റ്റ് ചെയ്തപ്പോഴാണ് 17ലേക്ക് മാറ്റിയതായി വ്യക്തമായത്. ഈ മാസം 22 വരെയാണ് രാഹുലിനെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.

രാഹുല്‍ മാങ്കൂട്ടത്തിലിന് ആരോഗ്യ പ്രശ്‌നങ്ങളില്ലെന്ന വൈദ്യപരിശോധന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് കോടതി ജാമ്യം നിഷേധിച്ചത്.

എന്നാല്‍ ഡിസ്ചാര്‍ജ് സമ്മറിയില്‍ ന്യുറോ സംബന്ധമായ പ്രശ്‌നങ്ങളുള്ളതായി വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ചൂണ്ടിക്കാട്ടിയാണ് വീണ്ടും ജാമ്യാപേക്ഷ സമര്‍പ്പിച്ചത്.

അതിനിടെ, വ്യാജ തിരിച്ചറിയല്‍ രേഖ കേസില്‍ രാഹുലിനെതിരെ കുരുക്ക് മുറുക്കാനുള്ള ശ്രമത്തിലാണ് ആഭ്യന്തര വകുപ്പ്.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ പരാതിയില്‍ ലോക്കല്‍ പോലീസ് എടുത്ത കേസ് ക്രൈംബ്രാഞ്ചിന് കൈമാറും.

വ്യാജ കാര്‍ഡുകള്‍ പല ആവശ്യങ്ങള്‍ ഉപയോഗിച്ചുവെന്ന് ആരോപണം ഉയരുന്ന സാഹചര്യത്തിലാണ്.

കേസില്‍ അറസ്റ്റിലായവര്‍ രാഹുലുമായി അടുപ്പം പുലര്‍ത്തുന്ന പത്തനംതിട്ട സ്വദേശികളാണ്. കേസില്‍ രാഹുലിന്റെ മൊഴിയെടുത്തെങ്കിലും പ്രതി ചേര്‍ത്തിരുന്നില്ല.

Related posts

Leave a Comment