രാജ്യത്ത് കോവിഡ് രണ്ടാം തരംഗത്തിന്റെ തീവ്രഘട്ടം അവസാനിച്ചു; പ്രതിദിന രോഗ ബാധിതരുടെ എണ്ണം താഴേക്ക്; രാജ്യത്തെ പകുതിയോളം ജില്ലകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെ; 239 ജില്ലകളില്‍ പത്ത് ശതമാനത്തിന് മുകളിലെന്നും കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യം രണ്ടാം കോവിഡ് തരംഗത്തിന്റെ തീവ്രഘട്ടം മറി കടന്നതായും രോഗം പകരുന്നതില്‍ വലിയ തോതില്‍ സ്ഥിരത കൈവരിച്ചതായും കേന്ദ്ര സര്‍ക്കാര്‍. പകുതിയോളം ജില്ലകളില്‍ കോവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയായെന്നും റിപ്പോര്‍ട്ട്.

‘രാജ്യത്തെ പകുതിയോളം വരുന്ന 350 ജില്ലകളില്‍ നിലവില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് അഞ്ചു ശതമാനത്തില്‍ താഴെയാണ്. 145 ജില്ലകളില്‍ അഞ്ചിനും പത്ത് ശതമാനത്തിനും ഇടയിലാണ് നിരക്ക്. ബാക്കിയുള്ള 239 ജില്ലകളിലാണ് പത്ത് ശതമാനത്തിന് മുകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ളത്.’ ഐസിഎംആര്‍ ഡയറക്ടര്‍ ജനറല്‍ ഡോ.ബല്‍റാം ഭാര്‍ഗവ പറഞ്ഞു.

ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശമനുസരിച്ച്‌ ഒരു പ്രദേശത്ത് തുടര്‍ച്ചയായി രണ്ടാഴ്ചകളില്‍ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് രണ്ടാഴ്ചയെങ്കിലും തുടര്‍ച്ചയായി അഞ്ചു ശതമാനത്തില്‍ താഴെയാണെങ്കില്‍ കോവിഡ് വ്യാപനം സ്ഥിരതയിലാണെന്ന് പറയാം.

ഏപ്രില്‍ ആദ്യ വാരത്തില്‍ ഇന്ത്യയിലെ 200 ല്‍ താഴെ ജില്ലകളില്‍ മാത്രമായിരുന്നു ടെസ്റ്റ് പോസിറ്റിവിറ്റി 10 ശതമാനത്തിന് മുകളില്‍. ഏപ്രില്‍ അവസാനത്തോടെ ഇത് 600 ജില്ലകളായി ഉയര്‍ന്നു.

‘നമ്മള്‍ ശരിയായ ദിശയിലേക്കാണ് നീങ്ങുന്നത്. പരിശോധനകളും ജില്ലാതലത്തിലെ നിയന്ത്രണങ്ങളും കാര്യങ്ങള്‍ എളുപ്പമാക്കി. എന്നിരുന്നാലും, ഇത് സുസ്ഥിര പരിഹാരമല്ല. ലോക്ക്ഡൗണുകളും മറ്റു നിയന്ത്രണങ്ങളും ലഘൂകരിക്കുന്നതിനുള്ള ഒരു സംവിധാനം നമ്മള്‍ കണ്ടെത്തേണ്ടതുണ്ട്, അത് വളരെ ക്രമേണയും വളരെ സാവധാനത്തിലും ചെയ്യേണ്ടതാണ്’. ഭാര്‍ഗവ പറഞ്ഞു.

കോവിഡ് വ്യാപനം കുറയുകയാണെന്ന വ്യക്തമായ സൂചന നല്‍കി പ്രതിദിന രോഗ ബാധിതരുടെ എണ്ണം കുറയുകയാണ്. കഴിഞ്ഞ ഇരുപത്തിനാലു മണിക്കൂറിനിടെ1,32 ലക്ഷം പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. 3,207 വൈറസ് ബാധയെ തുടര്‍ന്ന് മരിച്ചത്.

1,32,788 പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ആകെ 2,83,07,832 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. 2,61,79,085 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ആകെ മരിച്ചത് 3,35,102 പേരാണ്. സജീവ രോഗികളുടെ എണ്ണം 17,93,645 ആയി കുറഞ്ഞു. 21,85,46,667 പേരെ വാക്സിനേറ്റ് ചെയ്തതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.

ജൂണ്‍ 1 വരെ 35,00,57,330 സാംപിളുകള്‍ പരിശോധിച്ചതായി ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ച്‌ (ഐസിഎംആര്‍) അറിയിച്ചു. ഇതില്‍ 20,19,773 സാംപിളുകള്‍ ഇന്നലെ മാത്രം പരിശോധിച്ചവയാണ്.

Related posts

Leave a Comment