ബീഹാറിലെ ലവ് ഗുരു എന്നറിയപ്പെട്ട 64കാരന് പ്രൊഫ. മടുക്നാഥ് ചൗധരിയുടെയും ശിഷ്യയും 30കാരിയുമായ ജൂലിയുടെയും ‘ആത്മീയ പ്രണയം’ ഒരുകാലത്ത് നാട്ടിലെങ്ങും ചര്‍ച്ചാ വിഷയമായിരുന്നു. കുടുംബത്തെയും നാട്ടുകാരെയും വെല്ലുവിളിച്ച് ഇരുവരും വിവാഹിതരായി. ദിവ്യപ്രണയത്തില്‍ മുങ്ങിക്കുളിച്ച ഇരുവരും വാലന്റൈന്‍സ് ദിനങ്ങളില്‍ മാദ്ധ്യമങ്ങളില്‍ താരങ്ങളായി. പക്ഷേ, ഇന്ന് പ്രൊഫ. മടുക് ഒറ്റയ്ക്കാണ്. ജൂലി വര്‍ഷങ്ങളുടെ ഇടവേളയിലെത്തുന്ന വിരുന്നുകാരി മാത്രം. ഭാര്യയും മക്കളും അദ്ദേഹത്തെ അടുപ്പിക്കുന്നില്ല. അറിയാം വ്യത്യസ്തമായ ഈ പ്രണയ കഥ.
………..
പ്രണയം അന്ധമാണെന്ന് ചിലര്‍ പറയാറുണ്ട്. പ്രായമോ, കാലമോ, ജാതിയോ, മതമോ, എന്തിന് ലിംഗ വ്യത്യാസം പോലും പ്രേമത്തിരയില്‍ കുത്തിയൊലിച്ചുപോകും. അവിടെ ഒരുമിക്കാന്‍ വെമ്ബുന്ന രണ്ടുമനസുകള്‍ മാത്രം അവശേഷിക്കും. ഇന്നത്തെക്കാലത്ത് സാമൂഹിക, സാംസ്കാരിക മതിലുകള്‍ പൊളിച്ചെഴുതുന്ന പ്രണയങ്ങളേറെയാണ്. പക്ഷേ, 17 വര്‍ഷം മുമ്ബ് ബീഹാര്‍ പോലൊരു സംസ്ഥാനത്ത് അതായിരുന്നില്ല സ്ഥിതി. അതുകൊണ്ടാണ് 49 വയസുള്ള അദ്ധ്യാപകനെ പ്രണയിച്ചതിന്റെ പേരില്‍ ജൂലി എന്ന 19കാരി ഒട്ടേറെ ബുദ്ധിമുട്ടുകള്‍ അനുഭവിച്ചത്. മകളുടെ പ്രായമുള്ള ശിഷ്യയുടെ പ്രണയം സ്വീകരിച്ചതിന് പ്രൊഫ. മടുക് നാഥ് ചൗധരിക്കും കുറേയേറെ കയ്പുനീര് കുടിക്കേണ്ടി വന്നു.
ആരാധന പ്രണയത്തിലേക്ക്
ബീഹാറിലെ പാട്ന യൂണിവേഴ്സിറ്റിയില്‍ ഹിന്ദി വകുപ്പില്‍ അദ്ധ്യാപകനായിരുന്നു പ്രൊഫ. മടുക് നാഥ് ചൗധരി. അദ്ദേഹത്തിന് അന്ന് 49 വയസ്. 2004ല്‍ ക്ളാസില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി വൈകിയെത്തി. പേര് ജൂലി. 19 വയസ്. കണ്ണില്‍ കുസൃതിത്തിളക്കവുമായി നിന്ന അവളെ പ്രൊഫ. മടുക്നാഥ് നന്നേ ശകാരിച്ചു. ക്ളാസ് മുഴുവന്‍ അതുകേട്ട് ചിരിച്ചു.
പക്ഷേ, അതൊരു തുടക്കമായിരുന്നു. ചില റൊമാന്റിക് സിനിമകളിലെപ്പോലെ, വഴക്കിന് പിന്നാലെ അവര്‍ക്കിടയില്‍ ഒരു സൗഹൃദം പൊട്ടിമുളച്ചു. 30 വയസിന്റെ പ്രായവ്യത്യാസമുണ്ടെങ്കിലും ഇരുവരും അടുത്തു. പ്രൊഫസറുടെ വ്യക്തിത്വത്തോട് ജൂലിക്ക് അടങ്ങാത്ത ആരാധനയും അഭിനിവേശവും തോന്നി. പ്രൊഫസര്‍ക്ക് തിരിച്ചും. ജൂലിയുടെ സാമീപ്യം ഒഴിവാക്കാനാവാത്തതായി. ജൂലിയാണ് ആദ്യം പ്രണയം തുറന്ന് പറഞ്ഞത്. പ്രൊഫസറില്ലാതെ തനിക്ക് ജീവിക്കാനാവില്ലെന്നവള്‍ വ്യക്തമാക്കി. ആദ്യം അദ്ദേഹം അനുകൂലമായിരുന്നില്ല. ജൂലിയെ പറഞ്ഞ് തിരുത്താന്‍ ശ്രമിച്ചു. എന്നാല്‍, പ്രണയം അദ്ദേഹത്തെ കീഴ്പ്പെടുത്തി.
കുടുംബത്തില്‍ കൊടുങ്കാറ്റ്
ആഭ എന്നാണ് പ്രൊഫ. മടുക് നാഥിന്റെ ഭാര്യയുടെ പേര്. നല്ലവളായ വീട്ടമ്മ. രണ്ടു മക്കള്‍. തികച്ചും ശാന്തമായ ജീവിതം. സംതൃപ്തമായ കുടുംബം.അതിനിടയിലേക്കാണ് ആ വാര്‍ത്ത എത്തിയത്.
മകളാവാന്‍ പ്രായമുള്ള വിദ്യാര്‍ത്ഥിനിയ്ക്കൊപ്പം പ്രൊഫ. മടുക് പാര്‍ക്കിലും ബീച്ചിലുമൊക്കെ കറങ്ങി നടക്കുന്നുവെന്ന വിവരം ഞെട്ടലോടെയാണ് ആഭ കേട്ടത്. നിറംപിടിച്ച കഥകള്‍ നാടെങ്ങും പരന്നു. ആഭ ഇത് ചോദ്യം ചെയ്തതോടെ പ്രശ്നങ്ങളുയര്‍ന്നു. ആഭ നിരന്തരമായി വഴക്കിട്ടു. കുടുംബത്തില്‍ സമാധാനമില്ലാതായി.
മര്‍ദ്ദനം, കരിഓയില്‍ അഭിഷേകം, ജയില്‍…
ആരൊക്കെ എതിര്‍ത്താലും പ്രണയത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് വ്യക്തമാക്കിയതോടെ ബന്ധുക്കളും സമൂഹവും പ്രൊഫ. മടുകിനെ ഒറ്റപ്പെടുത്തി. ഭാര്യ ആഭയുടെ ബന്ധുക്കള്‍ ഇരുവരെയും പരസ്യമായി തല്ലിച്ചതച്ചു. പൊതുനിരത്തില്‍ വച്ച് അദ്ദേഹത്തിന്റെ മുഖത്ത് അവര്‍ കരിഓയില്‍ ഒഴിച്ചു. സദാചാര ഭ്രംശകരെന്ന് മുദ്രകുത്തി ശാരീരികമായും മാനസികമായും ആക്രമിച്ചു. തുടര്‍ന്ന് ആഭ പ്രൊഫസര്‍ക്കെതിരെ കേസുകൊടുത്തു. ഗാര്‍ഹിക പീഡനക്കുറ്റം ചുമത്തി പൊലീസ്, മടുക്കിനെ അറസ്റ്റ് ചെയ്ത് ജയിലിലടച്ചു. വിശ്വാസ വഞ്ചനാ കേസില്‍ ജൂലിയും ജയിലിലായി. പാട്ന സര്‍വകലാശാല അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്തു. 2009ല്‍ ജോലിയില്‍ നിന്ന് പിരിച്ചു വിട്ടു. എല്ലാവരും അവരുടെ പ്രണയത്തെ ശപിച്ചു. മാദ്ധ്യമങ്ങളില്‍ അവര്‍ കുപ്രസിദ്ധരായി. അക്ഷരര്‍ത്ഥത്തില്‍ പ്രൊഫസര്‍ക്കും ജൂലിക്കും മുന്നില്‍ ജീവിതം ഇരുണ്ടു തുടങ്ങി. എന്നാല്‍ ഇരുവരും തങ്ങളുടെ പ്രണയത്തെ കൂടുതല്‍ മുറുകെ പിടിച്ചു, ആത്മവിശ്വാസത്തോടെ.
പുതുജീവിതം
ജയില്‍ മോചിതനായ പ്രൊഫ. മടുക് ജൂലിയെ ചേര്‍ത്ത് പിടിച്ചു. പ്രൊഫസറോടുള്ള തന്റെ പ്രണയം കേവലം ശാരീരികമല്ല, മറിച്ച് ആത്മീയമാണെന്ന് ജൂലി മാദ്ധ്യമങ്ങള്‍ക്ക് മുന്നില്‍ ആവര്‍ത്തിച്ചു. ഇരുവരും പാട്ന വിട്ട് ഭഗല്‍പ്പൂരിലെത്തി, ഒരുമിച്ചു താമസം തുടങ്ങി. പിന്നീട് അദ്ദേഹം പാട്ന സര്‍വകലാശാലയ്ക്കെതിരെ കോടതിയെ സമീപിച്ചു. അനുകൂല വിധി ഉണ്ടായി. 2013 ഫെബ്രുവരി 13 ന് അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുക്കാന്‍ കോടതി വിധിച്ചു. എന്നാല്‍, സര്‍വകലാശാല വിധി നടപ്പാക്കിയില്ല. പ്രൊഫസര്‍ സമരം ആരംഭിച്ചു. സത്യാഗ്രഹം കിടന്നു. അദ്ദേഹത്തിനൊപ്പം ജൂലിയും സമരം ചെയ്തു. ഒടുവില്‍ ചാന്‍സലറായ ഗവര്‍ണര്‍ ഇടപെട്ടു. വിധി നടപ്പാക്കി. അദ്ദേഹത്തെ ജോലിയില്‍ തിരിച്ചെടുത്തു. പുറത്താക്കിയ അഞ്ചുവര്‍ഷത്തെ ശമ്ബളമായ 20 ലക്ഷം രൂപയും നല്കി.
പ്രണയഭരിത നാളുകള്‍…
വിവാഹമോചനക്കേസില്‍ വിധി വന്നു. ഭാര്യ കൂടുതല്‍ മാസവിഹിതം ആവശ്യപ്പെട്ടു. പ്രതിമാസം 15,000 രൂപ ചെലവിന് നല്‍കാമെന്ന് മടുക് സമ്മതിച്ചു. ഒപ്പം കോടികള്‍ വിലമതിക്കുന്ന വീടും സ്വത്തുവകകളും അവര്‍ക്ക് നല്കി. പ്രൊഫസറും ജൂലിയും സന്തോഷത്തോടെ ജീവിതം തുടങ്ങി. ഇരുവരും പൊതു സമൂഹത്തിലിറങ്ങി. ഇവരുടെ പ്രണയകഥ ലോകമാദ്ധ്യമങ്ങളില്‍ വാര്‍ത്തയായി. ദേശീയ മാദ്ധ്യമങ്ങള്‍ അദ്ദേഹത്തെ ‘ലവ് ഗുരു” എന്നു വിളിച്ചു.
പ്രേമത്തിന്റെ വിശുദ്ധ പുസ്തകം
പൊതു പരിപാടികളിലും സമൂഹത്തിലും പ്രൊഫസറും ജൂലിയും സജീവമായി. പ്രണയത്തെക്കുറിച്ച് ഇരുവരും നിരന്തരം സംസാരിച്ചു. ജൂലിയോടുള്ള പ്രണയം വെളിപ്പെടുത്തി പ്രൊഫസര്‍ ഒരു പുസ്തകമെഴുതി. മടുക് – ജൂലി ഡയറി എന്ന പേരില്‍ പ്രസിദ്ധീകരിച്ച പ്രണയകഥ ലോകമെങ്ങും ചര്‍ച്ചയായി. വാലന്റൈന്‍സ് ആഘോഷങ്ങളില്‍ ഇരുവരും അതിഥികളായി. മടുക് ഓടിക്കുന്ന റിക്ഷയിലിരുന്ന് സഞ്ചരിക്കുന്ന ജൂലിയുടെ ചിത്രം വൈറലായി. പിന്നാലെ റിക്ഷമാറ്റി, പ്രൊഫസര്‍ പ്രണയിനിക്ക് വെള്ള ഷെവര്‍ലെ കാര്‍ സമ്മാനിച്ചു. വാലന്റൈന്‍സ് ദിനത്തിലാണ് ഈ വിലപിടിപ്പുള്ള സമ്മാനം നല്‍കിയത്. പിന്നീട് ജൂലി ഓടിക്കുന്ന പുതിയ കാറില്‍ പ്രൊഫസര്‍ യാത്ര ചെയ്തു. ഇരുവരുടെയും സന്തോഷനിമിഷങ്ങള്‍ മാദ്ധ്യമങ്ങള്‍ ആഘോഷമാക്കി. പ്രണയ വിദ്യാലയം സ്ഥാപിക്കാന്‍ പദ്ധതിയിട്ട ഇരുവരും അതിന്റെ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചു.
വഴിത്തിരിവ്
ആറുവര്‍ഷം മുമ്ബ് മടുക്-ജൂലി പ്രണയപ്പുഴ വഴിമാറിയൊഴുകിത്തുടങ്ങി. അധികമാരും അറിയാതെ. പ്രണയത്തിന്റെ ആനന്ദങ്ങളില്‍ നിന്നും വിവാഹജീവിതത്തിന്റെ തിരക്കുകളില്‍പ്പെട്ട ജൂലി പതിയെ ആത്മീയപാതയിലേക്ക് നീങ്ങിത്തുടങ്ങി. ബനാറസ് ഹിന്ദു സര്‍വകലാശാലയിലും ജെ.എന്‍.യുവിലും പഠിച്ച ജൂലി ആത്മീയ കേന്ദ്രങ്ങളിലേക്ക് ഒറ്റയ്ക്കുള്ള സഞ്ചാരങ്ങള്‍ ആരംഭിച്ചു. ഇത് അവരുടെ ബന്ധത്തില്‍ വിള്ളല്‍ വീഴ്ത്തി. പ്രൊഫസറുമായുള്ള ബന്ധം അവസാനിപ്പിച്ച് ജൂലി ഒറ്റയ്ക്ക് ജീവിക്കാനാരംഭിച്ചു. പുതുച്ചേരിയിലും ഋഷികേശിലും പൂനെയിലെ ഓഷോ ആശ്രമത്തിലുമായി അവരുടെ ജീവിതം. പാട്നയില്‍ വരുമ്ബോഴൊക്കെ ജൂലി തന്നെ കാണാനെത്തുമെന്നും ഇപ്പോഴും ഇടയ്ക്ക് വിളിക്കുമെന്നും പ്രൊഫസര്‍ പറഞ്ഞു. ആത്മീയമായ വഴികളിലൂടെ സഞ്ചരിക്കുകയാണ് അവളെന്നും ശാന്തി തേടിയുള്ള ആ യാത്ര അവള് തുടരട്ടെ എന്നും അദ്ദേഹം പറയുന്നു.
ഏകനായി ലവ് ഗുരു
പ്രണയത്തെപ്പറ്റി നരന്തരം സംസാരിച്ചിരുന്ന പ്രൊഫസര്‍, ജൂലി പോയതോടെ പാട്നയിലെ വീട്ടില്‍ തനിച്ചായി. 2017ല്‍ ജോലിയില്‍ നിന്ന് വിരമിച്ചതോടെ ഫേസ്ബുക്കില്‍ സജീവമായി. യാത്രകള്‍ ചെയ്യുന്നു. പൊതുപരിപാടികളിലും പങ്കെടുക്കുന്നു. ഓഷോയുടെ ആരാധകനായ പ്രൊഫസര്‍, ഇനിയൊരു വിവാഹ ജീവിതത്തിന് തയ്യാറാണെന്ന് പറഞ്ഞത് വാര്‍ത്തയായിരുന്നു.
മുന്‍ഭാര്യയും മക്കളും അതേ നഗരത്തിലുണ്ടെങ്കിലും യാതൊരു ബന്ധവുമില്ല. സോഷ്യല്‍മീഡിയ ഇപ്പോഴും ഇവരുടെ പ്രണയം ആഘോഷിക്കുന്നു.