‘രണ്ട് ഫുൾ, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അർത്ഥം ഉണ്ടായത്; പരിഹസിച്ച് സന്ദീപ് വാചസ്പതി

sandeep vachaspati m life news

തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ഡിപ്പോകളിൽ ബിവറേജ് ഔ‍ട്ട്ലെറ്റുകൾ തുറക്കാനുള്ള സർക്കാർ നീക്കത്തെ പരിഹസിച്ച് ബി.ജെ.പി നേതാവ് സന്ദീപ് വാചസ്പതി. ‘രണ്ട് ഫുൾ, ഒരു ഹാഫ്’ എന്നൊക്കെ പറഞ്ഞ് ടിക്കറ്റ് എടുത്തതിന് ഇപ്പോഴാ ഒരു അർത്ഥം ഉണ്ടായതെന്ന് അദ്ദേഹം ഫേസ്‌ബുക്കിൽ കുറിച്ചു. ഒപ്പം ​ഗതാഗതമന്ത്രി ആന്റണി രാജുവിന് വിജയാശംസകളും നേർന്നു.

കെ.എസ്.ആർ.ടി.സിയെ കടത്തിൽ നിന്നും കരകയറ്റുന്നതിനായി ടിക്കറ്റേതര വരുമാനം വർദ്ധിപ്പിക്കുന്നതിന് പുതിയ വഴികൾ തേടുന്നതിനിടെയാണ് സ്റ്റാൻഡുകളിൽ മദ്യശാലകൾ ആരംഭിക്കുവാനുളള നീക്കം. ഇതിനായി ഒഴിഞ്ഞു കിടക്കുന്ന കടമുറികൾ ബിവറേജസ് കോർപ്പറേഷന് അനുവദിക്കുന്നതിൽ എതിർപ്പില്ലെന്ന് ആന്റണി രാജു പറഞ്ഞു. ബസ് സ്റ്റാൻറുകളിൽ അല്ല മദ്യവിൽപന നടത്തുക, ബസ് ടെർമിനൽ കോംപ്ലക്സിൽ സ്ഥലം ഉണ്ടെങ്കിൽ അനുവദിക്കും. ഇത് ആദ്യത്തെ തീരുമാനല്ലെന്നും മന്ത്രി വ്യക്തമാക്കി.

സാധാരണ രീതിയിലുള്ള ലേല നടപടികളിലൂടെയാവും ബെവ്‌കോയ്ക്ക് മുറികൾ അനുവദിച്ച് നൽകുക. നിയമപരമായി മദ്യം വിൽക്കുന്നതിനെ ആർക്കും തടയാനാവില്ലെന്നും ടിക്കറ്റ് ഇതര വരുമാനം വർദ്ധിപ്പിക്കുന്നതിനുള്ള എല്ലാ വഴികളും സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. ഇത്തരം മദ്യശാലകൾ യാത്രക്കാർക്ക് പ്രത്യേകിച്ച് സ്ത്രീകൾക്ക് അസൗകര്യം ഉണ്ടാക്കാതിരിക്കാൻ ശ്രദ്ധിക്കുമെന്നും അദ്ദേഹം പറഞ്ഞു. കെ.എസ്.ആർ.ടി.സി സ്റ്റാൻഡുകളിൽ മദ്യശാലയുള്ളതുകൊണ്ട് മാത്രം ജീവനക്കാർ മദ്യപിക്കണമെന്നില്ലെന്നും മന്ത്രി അഭിപ്രായപ്പെട്ടു. ഒരു സ്വകാര്യ ചാനലിനോട് സംസാരിക്കവേയാണ് വരുമാനം വർദ്ധിപ്പിക്കുന്നതിനായി കെ.എസ്.ആർ.ടി.സി നടപ്പിലാക്കാൻ ആഗ്രഹിക്കുന്ന പുതിയ പദ്ധതിയെ കുറിച്ച് ആന്റണി രാജു വെളിപ്പെടുത്തിയത്.

Related posts

Leave a Comment