യോഗയും ആയൂര്‍വേദവും അഭ്യസിക്കുന്നുണ്ട്; തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ലെന്ന് രാംദേവ്

ന്യൂഡല്‍ഹി: കൊവിഡ് വാക്സിനുകള്‍ക്കെതിരെ വിവാദ പരാമര്‍ശങ്ങളുമായി രാംദേവ്. താന്‍ യോഗയും ആയൂര്‍വേദവും പരിശീലിക്കുന്നുണ്ട്. തനിക്ക് പ്രതിരോധ കുത്തിവയ്പ്പിന്റെ ആവശ്യമില്ല. അലോപതി 100 ശതമാനം ഫലപ്രദമല്ലെന്ന് കൊവിഡ് മൂലമുളള മരണങ്ങള്‍ വ്യക്തമാക്കുന്നതായും രാംദേവ് അവകാശപ്പെട്ടു.

പതിറ്റാണ്ടുകളായി ഞാന്‍ യോഗയും ആയൂര്‍വേദവും അഭ്യസിക്കുന്നു. അതിനാല്‍ പ്രതിരോധ കുത്തിവയ്പ്പ് എടുക്കേണ്ട ആവശ്യകത ഉണ്ടെന്ന് തോന്നിയില്ല. ഇന്ത്യയിലെയും വിദേശത്തെയും നൂറ് കോടിയിലധികം ആളുകള്‍ക്ക് വേണമെങ്കില്‍ ഈ പുരാതന ചികിത്സയുടെ ഫലം അനുഭവിച്ചറിയാവുന്നതാണ്. വരും കാലങ്ങളില്‍ ആയൂര്‍വേദം ആഗോളതലത്തില്‍ അംഗീകരിക്കപ്പെടും. പുരാതന ഇന്ത്യന്‍ സമ്ബ്രദായത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനുളള സമഗ്രമായ പ്രചാരം നടക്കുന്നുണ്ടെന്നും രാംദേവ് പറഞ്ഞു.

ആധുനിക അലോപ്പതി മരുന്നുകള്‍ വിഡ്‌ഢിത്തവും അലോപ്പതി എന്നത് പരാജയപ്പെട്ട ചികിത്സാരീതിയുമാണെന്ന പരിഹാസവുമായി രാംദേവ് നേരത്തെ രംഗത്തെത്തിയിരുന്നു. ഇക്കാര്യം ശ്രദ്ധയില്‍ പെട്ട ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ (ഐ‌എം‌എ) ഇതിനെതിരെ കേന്ദ്ര ആരോഗ്യമന്ത്രി ഡോ.ഹര്‍ഷ് വര്‍ദ്ധന് പരാതി നല്‍കി. സംഭവം വിവാദമായതോടെ രാംദേവ് പ്രസ്താവന പിന്‍വലിച്ചിരുന്നു.

Related posts

Leave a Comment