യു.പി ഐഐടിയില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് നേരെ ലൈംഗികാതിക്രമം: പ്രക്ഷോഭവുമായി വിദ്യാര്‍ത്ഥികള്‍

വാരണാസി: ഉത്തര്‍പ്രദേശിലെ വാരണാസി ഐഐടി-ബി.എച്ച്‌.യുവില്‍ വിദ്യാര്‍ത്ഥിനിക്കു നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രക്ഷോഭം കടുപ്പിച്ച്‌ വിദ്യാര്‍ത്ഥികള്‍.

ബുധനാഴ്ച രാത്രിയാണ് ഹോസ്റ്റലിന് സമീപംവച്ച്‌ പെണ്‍കുട്ടിയെ അജ്ഞാതരായ മൂന്നംഗ സംഘം അപമാനിച്ചത്.

വിദ്യാര്‍ത്ഥിനിയെ കടന്നുപിടിച്ച്‌ ബലമായി ചുംബിക്കുകയും വസ്ത്രങ്ങളുരിഞ്ഞ് മാറ്റി വീഡിയോ ചിത്രീകരിക്കുകയും ചെയ്തുവെന്ന് പരാതിയില്‍ പറയുന്നു.

വ്യാഴാഴ്ച രാവിലെ ഐഐടിയിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികള്‍ ഡയറക്ടറുടെ ഓഫീസിനു മുന്നില്‍ പ്രതിഷേധം സംഘടിപ്പിച്ചു. കാമ്ബസില്‍ മെച്ചപ്പെട്ട സുരക്ഷ സംവിധാനം ഒരുക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.

കാമ്ബസിന്റെ പല ഭാഗത്തും സെക്യുരിറ്റി ജീവനക്കാരില്ല. പെണ്‍കുട്ടികളുടെ സുരക്ഷയ്ക്ക് വലിയ ഭീഷണിയുണ്ടെന്നും പ്രതിഷേധക്കാര്‍ പറയുന്നു.

കാമ്ബസിലും ഹോസ്റ്റലിലും സ്ഥാപിച്ചിരിക്കുന്ന സിസിടിവികള്‍ പ്രവര്‍ത്തന രഹിതമാണെന്നും അവര്‍ പറയുന്നു.

പെണ്‍കുട്ടി പോലീസിന് നല്‍കിയ പരാതി ഇപ്രകാരമാണ്:-

നവംബര്‍ രണ്ടിന് പുലര്‍ച്ചെ 1.30ന് ഹോസ്റ്റലില്‍ നിന്നും നടക്കാനിറങ്ങിയ തനിക്ക് ഗാന്ധി സ്മൃതി ഹോസ്റ്റലിനു സമീപത്തുവച്ച്‌ ഒരു സുഹൃത്തിനെ കിട്ടി.

ഒരുമിച്ച്‌ നടന്ന് കര്‍മ്മന്‍ ബാബ ക്ഷേത്രത്തിന് 300 മീറ്റര്‍ സമീപമെത്തിയപ്പോള്‍ ബൈക്കിലെത്തിയ മൂന്ന് പുരുഷന്മാര്‍ തങ്ങളുടെ അടുത്തെത്തുകയും സുഹൃത്തിനെ തന്നില്‍ നിന്ന മാറ്റുകയും ചെയ്തു.

തന്റെ വായ്‌പൊത്തി തന്നെ ഒരു മൂലയിലേക്ക് കൊണ്ടുപോയി, ബലമായി ചുംബിച്ചു. വസ്ത്രങ്ങളെല്ലാം അഴിച്ചുമാറ്റിയ ശേഷം ഫോട്ടോകളും വീഡിയോയും എടുത്തു. താന്‍ നിലവിളിച്ചപ്പോള്‍ അവര്‍ തന്നെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി.

10-15മിനിറ്റിനു ശേഷം അവര്‍ തന്നെ പോകാന്‍ അനുവദിച്ചു. ഹോസ്റ്റലിലേക്ക് ഓടുന്നതിനിടെ ബൈക്ക് പിന്നാലെ വരുന്ന ശബ്ദംകേട്ടു. സമീപത്തുള്ള ഒരു പ്രൊഫസറുടെ വീട്ടില്‍ അഭയം തേടി. അദ്ദേഹം തന്നെ സുരക്ഷ ഉദ്യോഗസ്ഥരുടെ അടുത്തെത്തിച്ചുവെന്നും പെണ്‍കുട്ടി പറയുന്നു.

പരാതിപ്രകാരം അജ്ഞാത സംഘത്തിനെതിരെ പോലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന് പല സംഘങ്ങള്‍ രൂപീകരിച്ചതായും പ്രതികള്‍ ഉടന്‍ അറസ്റ്റിലാകുമെന്നും പോലീസ് അറിയിച്ചു.

പുതിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ കാമ്ബസിലെ എല്ലാ ഗേറ്റുകളും രാത്രി 10നും പുലര്‍ച്ചെ അഞ്ചിനുമിടയില്‍ അടച്ചിടമെന്ന് ഐഐടി-ബി.എച്ച്‌.യു ഉത്തരവിറക്കി.

ഈ സമയത്തിനുള്ളില്‍ ഐഐടി-ബി.എച്ച്‌.യു സ്റ്റിക്കര്‍, ഐഡി കാര്‍ഡുള്ള വാഹനങ്ങള്‍ മാത്രമേ കാമ്ബസിലേക്ക് കടത്തിവിടാന്‍ പാടുള്ളൂവെന്നും ഉത്തരവില്‍ പറയുന്നു.

Related posts

Leave a Comment