യുവതിയെ മര്‍ദിച്ചെന്ന പരാതി; നടക്കാവ് എസ്‌ഐ വിനോദ് കുമാറിന് സസ്‌പെന്‍ഷന്‍

കോഴിക്കോട്: യുവതിയെ മര്‍ദിച്ചെന്ന പരാതിയില്‍ നടക്കാവ് എസ്‌ഐ വിനോദ് കുമാറിനെ സസ്‌പെന്‍ഡ് ചെയ്തു.

കോഴിക്കോട് റൂറല്‍ എസ്പി നല്‍കിയ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. എസ്‌ഐ വിനോദിനെയാണ് അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

വാഹനത്തിനു സൈഡ് നല്‍കുന്നതിനെ ചൊല്ലിയുണ്ടായ തര്‍ക്കത്തില്‍ ഇടപെട്ട എസ്‌ഐ യുവതിയെയും കുടുംബത്തെയും മര്‍ദിച്ചതായി പരാതി നല്‍കിയിരുന്നു.

പരിക്കേറ്റ് ആശുപത്രിയില്‍ ചികിത്സ തേടിയ യുവതിയുടെ പരാതിയില്‍ കാക്കൂര്‍ പോലീസ് കേസെടുത്തു. അത്തോളിക്കടുത്ത് കൊളത്തൂരില്‍ ശനിയാഴ്ച അര്‍ധരാത്രിയോടെയായിരുന്നു കേസിനാസ്പദമായ സംഭവം.

കാറില്‍ യാത്രചെയ്യുകയായിരുന്ന യുവതിയും കുടുംബവും എതിര്‍ദിശയില്‍ വന്ന മറ്റൊരു വാഹനത്തിലുള്ളവരും തമ്മിലാണ് സൈഡ് നല്‍കുന്നതിനെച്ചൊല്ലി തര്‍ക്കമുണ്ടായത്.

വഴി നല്‍കിയില്ലെന്ന് പറഞ്ഞ് എതിര്‍ദിശയില്‍വന്ന വാഹനത്തിലുണ്ടായിരുന്നവര്‍ മോശമായി സംസാരിച്ചുവെന്നാണ് യുവതിയുടെ പരാതി. തുടര്‍ന്ന് പോലീസിനെ അറിയിക്കുമെന്ന് പറഞ്ഞപ്പോള്‍ അവര്‍ തന്നെ പോലീസിനെ വിളിച്ചു.

ഇതിനുപിന്നാലെയാണ് എസ്‌ഐയും മറ്റൊരാളും ബൈക്കില്‍ സംഭവസ്ഥലത്തെത്തിയതെന്ന് യുവതി പറയുന്നു.എത്തിയയുടന്‍ കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തിറക്കി മര്‍ദിക്കുകയായിരുന്നു.

വയറിന്‍റെ ഭാഗത്ത് ചവിട്ടുകയും ശരീരത്തില്‍ കടിച്ചു പരിക്കേല്‍പ്പിക്കുകയും ചെയ്തു. എസ്‌ഐക്കൊപ്പം ഉണ്ടായിരുന്നയാളും മര്‍ദിച്ചു. ഇയാള്‍ സ്വകാര്യഭാഗങ്ങളില്‍ കയറിപ്പിടിച്ചതായും പരാതിയുണ്ട്.

മര്‍ദനം തടയാന്‍ ശ്രമിച്ച ഭര്‍ത്താവിനെയും 11 വയസുള്ള കുട്ടിയെയും മര്‍ദിച്ചു. ഇവര്‍ക്കും പരിക്കേറ്റിട്ടുണ്ട്.

മദ്യലഹരിയിലായിരുന്നു എസ്‌ഐയെന്നും യുവതി ആരോപിച്ചു. തുടര്‍ന്ന്, കുടുംബം വിളിച്ചറിയതിനെ തുടര്‍ന്ന് കാക്കൂര്‍ പോലീസ് സ്ഥലത്തെത്തുകയായിരുന്നു. ഇതോടെയാണ് രംഗം ശാന്തമായത്.

പരിക്കുകളേറ്റതിനാല്‍ യുവതി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി. സംഭവത്തില്‍ മുഖ്യമന്ത്രിക്കും ബാലാവകാശ കമ്മീഷനും പരാതി നല്‍കുമെന്നും യുവതി പറഞ്ഞു.

Related posts

Leave a Comment