ബംഗളൂരു: യുവതിയെ കൊന്ന് കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ വച്ച സംഭവത്തില്‍ പ്രതിയെ മരിച്ച നിലയില്‍ കണ്ടെത്തി. മഹാലക്ഷ്‌മി കൊലക്കേസില്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളായി പൊലീസ് തെരഞ്ഞുകൊണ്ടിരുന്ന മുക്തി രഞ്ജൻ റോയിയെ ആണ് ഒഡീഷയില്‍ ആത്മഹത്യ ചെയ്‌ത നിലയില്‍ കണ്ടെത്തിയത്.
മരത്തില്‍ തൂങ്ങി മരിച്ചതായാണ് പ്രാഥമിക നിഗമനം. മഹാലക്ഷ്‌മിയെ കൊലപ്പെടുത്തിയത് താനാണെന്ന് സമ്മതിച്ചുകൊണ്ട് എഴുതിയ ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സംഭവത്തില്‍ ഒഡീഷ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്‌തിട്ടുണ്ട്. കുറിപ്പ് ലഭിച്ചതോടെ മഹാലക്ഷ്‌മിയെ ക്രൂരമായി കൊലപ്പെടുത്തിയത് മുക്തി രഞ്ജൻ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു.
ദിവസങ്ങള്‍ക്ക് മുമ്ബ് ബംഗളൂരു വയലിക്കാവിലെ വിനായക നഗറിലുള്ള വാടക വീട്ടിലാണ് മഹാലക്ഷ്‌മിയുടെ മൃതദേഹം 50 കഷ്‌ണങ്ങളാക്കി ഫ്രിഡ്‌ജില്‍ സൂക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. യുവതിയുടെ സഹപ്രവർത്തകനായിരുന്ന മുക്തി രഞ്ജനെ കേന്ദ്രീകരിച്ചായിരുന്നു ആദ്യം മുതലേ അന്വേഷണം നീങ്ങിയത്. ഒരു മാളില്‍ ,സെയില്‍സ് വുമണായി ജോലി ചെയ്യുകയായിരുന്നു മഹാലക്ഷ്‌മി. 2023 മുതല്‍ മഹാലക്ഷ്‌മിയുടെ സുഹൃത്തായിരുന്നു മുക്തി രഞ്ജൻ.
ആറ് വർഷത്തെ വിവാഹബന്ധം അവസാനിപ്പിച്ച ശേഷം മഹാലക്ഷ്‌മി ഒറ്റയ്‌ക്കായിരുന്നു ബംഗളൂരുവില്‍ താമസം. ഇതിനിടെയാണ് ഇവർ മുക്തി രഞ്ജനുമായി അടുത്തത്. ഇവർ താമസിച്ചിരുന്ന മുറിയില്‍ നിന്നും ദുർഗന്ധം വമിക്കാൻ തുടങ്ങിയതോടെ സമീപത്തുള്ളവരാണ് മഹാലക്ഷ്‌മിയുടെ ബന്ധുക്കളെ വിവരമറിയിച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടെത്തിയത്.