‘മോള്‍ വീട്ടില്‍ നിന്നിറങ്ങിപ്പോയി’, ബിജേഷ് ഭാര്യയുടെ മാതാപിതാക്കളെ വിളിച്ച്‌ പറഞ്ഞതിങ്ങനെ; കട്ടിലിനടിയിലെ പുതപ്പ് മാറ്റിയതും കൈ പുറത്തേക്ക്

ഇടുക്കി: അദ്ധ്യാപികയെ വീട്ടിലെ കട്ടിലിനടിയില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്.

കാഞ്ചിയാറില്‍ പേഴുംകണ്ടം വട്ടമുകളേല്‍ ബിജേഷിന്റെ ഭാര്യ പി.ജെ വത്സമ്മ എന്ന അനുമോളെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. കട്ടിലിനടിയില്‍ കമ്ബിളി പുതപ്പിട്ട് മൂടിയനിലയിലായിരുന്നു മൃതദേഹം.

ബിജേഷ് ആണ് അനുവിനെ കൊലപ്പെടുത്തിയതെന്നാണ് പ്രാഥമിക നിഗമനം. കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അദ്ധ്യാപികയാണ് അനുമോള്‍.

വെള്ളിയാഴ്ച സ്കൂളിലെത്തിയിരുന്നു. തൊട്ടടുത്ത ദിവസം നടക്കേണ്ട സ്കൂള്‍ വാര്‍ഷിക ആഘോഷത്തിന്റെ ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കിയാണ് മടങ്ങിയത്. യുവതിയെ കാണാനില്ലെന്ന വാര്‍ത്തയായിരുന്നു പിന്നെ സ്കൂള്‍ അധികൃതരും ബന്ധുക്കളുമൊക്കെ കേട്ടത്.

മകള്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയെന്ന് ബിജേഷ് അനുവിന്റെ മാതാപിതാക്കളെ അറിയിച്ചിരുന്നു. അവര്‍ വിളിച്ചപ്പോള്‍ യുവതിയുടെ ഫോണ്‍ സ്വിച്ച്‌ ഓഫായിരുന്നു.

ഭാര്യയുടെ മാതാപിതാക്കള്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയില്‍ കയറാതിരിക്കാന്‍ ബിജേഷ് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.

എന്നാല്‍ തിങ്കളാഴ്ച വിളിച്ചപ്പോള്‍ അനുവിന്റെ ഫോണ്‍ റിംഗ് ചെയ്യുകയും കട്ടാവുകയും ചെയ്തു.അനുവിന്റെ മാതാപിതാക്കളും സഹോദരനും ഇന്നലെ സ്‌റ്റേഷനിലെത്തി അന്വേഷണ പുരോഗതി തിരക്കിയിരുന്നു.

വൈകിട്ട് ആറോടെ ഇവര്‍ ബിജേഷും അനുവും താമസിച്ചിരുന്ന വീട്ടിലെത്തി.

വീട് പൂട്ടിയിരിക്കുന്നത് കണ്ട് തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധം അനുഭവപ്പെട്ടു. തുടര്‍ന്ന് നടത്തിയ പരിശോധനയില്‍, കട്ടിലിനടിയിലെ കമ്പിളിപ്പുതപ്പ് മാറ്റിയപ്പോള്‍ കൈ പുറത്തേക്ക് വരികയായിരുന്നു.

Related posts

Leave a Comment