മുതലപ്പൊഴിയിൽനിന്ന് ഒരു മൃതദേഹം കൂടി കണ്ടെത്തി, രണ്ടുപേർക്കായുള്ള തെരച്ചിൽ ഊർജ്ജിതം

തിരുവനന്തപുരം: തിരുവനന്തപുരം മുതലപ്പൊഴിയില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് കാണാതായ രണ്ടുപേര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജ്ജിതം.

ബിജു ആന്റണി, റോബിന്‍ എഡ്വിന്‍ എന്നിവരെക്കൂടിയാണ് ഇനി കണ്ടെത്താനുള്ളത്. അപകടത്തില്‍പ്പെട്ട രണ്ട് പേരുടെ മൃതദേഹം കണ്ടെടുത്തിരുന്നു. സുരേഷ് ഫെര്‍ണാണ്ടസ് (ബിജു- 58) ന്റെ മൃതദേഹമാണ് ഇന്ന് രക്ഷാപ്രവര്‍ത്തകര്‍ ഒടുവില്‍ കണ്ടെത്തിയത്.

പുലിമുട്ടിനിടയില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു മൃതദേഹം.മൃതദേഹം ചിറയന്‍കീഴ് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. സുരേഷിന്റെ മൃതദേഹം കണ്ടെത്തിയതിനു സമീപം കൂടുതല്‍ തെരച്ചില്‍ നടത്തുകയാണ്.

പുലിമുട്ടിനിടയില്‍ മറ്റു രണ്ടുപേരും കുടുങ്ങി കിടക്കാന്‍ സാധ്യതയുണ്ടാകുമെന്ന നിഗമനത്തില്‍ വ്യാപകമായ തിരച്ചിലിലാണ് രക്ഷാപ്രവര്‍ത്തകര്‍. മത്സ്യതൊഴിലാളികളും മറൈന്‍ ഇന്‍ഫോഴ്‌സ്‌മെന്റും ചേര്‍ന്നാണ് തെരച്ചില്‍ തുടരുന്നത്.

ഇന്നലെ രാവിലെയാണ് മുതലപ്പൊഴിയില്‍ പുതുക്കുറിച്ചി സ്വദേശി ആന്റണിയുടെ ഉടസ്ഥതയിലുള്ള മത്സ്യബന്ധന വള്ളം മറിഞ്ഞു 4 തൊഴിലാളികളെ കാണാതായത്. പുലര്‍ച്ചെ 4 മണിയോടെയാണ് അപകടം നടന്നത്.

ശക്തമായ തിരയില്‍പ്പെട്ട് വള്ളം മറിയുകയായിരുന്നു. കാണാതായവരില്‍ പുതുക്കുറിച്ചി സ്വദേശി കുഞ്ഞുമോനെയാണ് ആദ്യം കണ്ടെത്തിയത്. പിന്നാലെ പോയ മത്സ്യതൊഴിലാളികളാണ് കുഞ്ഞുമോനെ കരക്കെത്തിച്ചത്.

അബോധാവസ്ഥയിലുള്ള കുഞ്ഞുമോനെ ചിറയിന്‍കീഴ് താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.അതേസമയം, അഴിമുഖത്ത് പത്തുവര്‍ഷത്തിനിടെ ജീവന്‍ നഷ്ടമായത് 65 മത്സ്യത്തൊഴിലാളികള്‍ക്കാണ്.

2 മാസത്തിനിടെ 11 അപകടങ്ങളും നടന്നു. കഴിഞ്ഞ രണ്ടുമാസത്തിനിടെയുണ്ടാകുന്ന പത്താമത്തെ അപകടമാണിത്. അശാസ്ത്രീയമായ ഹാര്‍ബര്‍ നിര്‍മ്മാണമാണ് തുര്‍ച്ചയായ അപകടത്തിന് കാരണമെന്ന് മത്സ്യതൊഴിലാളികള്‍ ആരോപിക്കുന്നു.

അഴിമുഖം കുപ്പിക്കഴുത്തുപോലെ നിര്‍മിച്ചതും അപകട കാരണമായി വിദഗ്ധര്‍ പറയുന്നു. വി ആകൃതിയിലുള്ള നിര്‍മാണ ഘടനയാണ് വേണ്ടിയിരുന്നത്.കടല്‍ച്ചുഴിയും തിരമാലകളുടെ തീവ്രതയും പതിന്മടങ്ങ് ശക്തിയേറിയതാണ്.

തുറമുഖ ചാനലിനോടുചേര്‍ന്ന് നിക്ഷേപിച്ചിട്ടുള്ള കരിങ്കല്‍പാളികളും ടെട്രാപോഡുകളും അഴിമുഖത്തേക്കു ഇടിഞ്ഞുതാഴ്ന്നു കിടക്കുന്നതും മുതലപ്പൊഴിയെ മരണപ്പൊഴിയാക്കുന്നുവെന്നും വിദഗ്ദധര്‍ പറയുന്നു.

അപകടങ്ങള്‍ പതിവായതോടെ ഇന്നലെ സ്ഥലം സന്ദര്‍ശിക്കാനെത്തിയ മന്ത്രിമാര്‍ക്കെതിരെ നാട്ടുകാര്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.

അപര്യാപ്തമായ ഡ്രഡ്ജിംഗും ഹാര്‍ബറിന്റെ അശാസ്ത്രീയ നിര്‍മാണവുമാണ് ആവര്‍ത്തിച്ചുള്ള അപകടങ്ങള്‍ക്ക് കാരണമെന്ന് പറഞ്ഞാണ് മത്സ്യത്തൊഴിലാളികള്‍ മന്ത്രിമാരെ തടഞ്ഞത്.

Related posts

Leave a Comment