‘മുടികുത്തിപ്പിടിച്ച്‌ തല ഭിത്തിയില്‍ ഇടിച്ച്‌ വലിച്ചിഴച്ചു; ഒരു കല്ലെടുത്ത് തിരിച്ച്‌ ആക്രമിച്ചാണ് രക്ഷപ്പെട്ടത്’; തിരുവനന്തപുരത്ത് സ്ത്രീക്കെതിരെ ലൈംഗികാതിക്രമം

തിരുവനന്തപുരത്ത് നടുറോഡില്‍ സ്ത്രീക്കെതിരെ വീണ്ടും ലൈംഗികാതിക്രമം. വഞ്ചിയൂര്‍ മൂലവിളാകം ജംഗ്ഷനില്‍ വച്ചാണ് 49 കാരിയെ അജ്ഞാതന്‍ ക്രൂരമായി ആക്രമിച്ചത്.

സംഭവം നടന്ന് നിമിഷങ്ങള്‍ക്കകം പേട്ട പൊലീസില്‍ വിവരം അറിയിച്ചിട്ടും പേട്ട പൊലീസ് അനങ്ങിയില്ലെന്നാണ് പരാതി.

‘തിങ്കളാഴ്ച രാത്രി മരുന്ന് വാങ്ങാനായി ഇറങ്ങിയതായിരുന്നു ഞാന്‍. എന്റെ വീട്ടില്‍ നിന്ന് അയ്യങ്കാളി റോട്ടിലൂടെ കേറി മെയിന്‍ റോഡിലേക്ക് പോകാമെന്ന് വിചാരിച്ചു.

അപ്പോഴാണ് കൈയില്‍ പണമില്ലെന്ന് അറിയുന്നത്. വീണ്ടും തിരിച്ച്‌ വീട്ടിലേക്ക് മൂലവിള ജംഗ്ഷനിലൂടെ വീട്ടിലേക്ക് പോകുന്നതിനിടെയാണ് ആക്രമണമുണ്ടായത്.

വീട്ടിലേക്ക് കേറാനായി വണ്ടി ഒതുക്കിയപ്പോഴാണ് അജ്ഞാതന്‍ നെഞ്ചത്ത് ആക്രമിക്കുന്നത്.

വേദനിച്ച ഉടന്‍ അയാളുടെ കൈതട്ടിമാറ്റിയപ്പോള്‍ ആക്രമിച്ചാല്‍ നീ എന്ത് ചെയ്യുമെടീ എന്ന് ചോദിച്ച്‌ മുടിയില്‍ കുത്തിപ്പിടിച്ച്‌ ചുമരില്‍ കൊണ്ടുപോയി ഉരച്ച്‌ വലിച്ചിഴച്ചു.

അപ്പോഴേക്കും ഉറക്കെ നിലവിളിച്ചു. പക്ഷേ ആരും വന്നില്ല. തൊട്ടടുത്ത ഫെബ കമ്ബ്യൂട്ടേഴ്‌സിലെ സെക്യൂരിറ്റിയും തൊട്ടടുത്തെ വീട്ടിലെ രണ്ട് സ്ത്രീകളും ജനല്‍ വഴി നോക്കി നില്‍ക്കുകയല്ലാതെ സഹായിക്കാന്‍ വന്നില്ല.

ഒരു കല്ലെടുത്ത് തിരിച്ച ആക്രമിച്ച്‌ വേഗം വീടിനുള്ളിലേക്ക് കയറി കതകടച്ച്‌ മകളോട് കാര്യം പറഞ്ഞു. ഉടന്‍ ഗൂഗിള്‍ ചെയ്ത് പേട്ട സ്റ്റേഷനില്‍ വിവരമറിയിച്ചു. എന്നാല്‍ പൊലീസുകാരന്‍ പലതവണ എവിടെയാണ് താമസം, ആരാണ് എന്ന് മാത്രം ചോദിച്ചുകൊണ്ടിരുന്നു.

അപ്പോള്‍ മകളോട് ഞാന്‍ പറഞ്ഞു എന്നെ പെട്ടെന്ന് ആശുപത്രിയില്‍ കൊണ്ടുപോകണം, എന്റെ ബോധം പോയാല്‍ എന്നെ തൂക്കിയെടുത്തുകൊണ്ടു പോകാന്‍ ബുദ്ധിമുട്ടാകും എന്ന്.

ആരുടേയും സഹായമില്ലാതെ തന്നെ മകള്‍ എന്നെയും ഇരുത്തി സ്‌കൂട്ടറില്‍ ആശുപത്രിയില്‍ കൊണ്ടുപോയി. വീണ്ടും പേട്ട സ്റ്റേഷനില്‍ നിന്ന് ഫോണ്‍ വന്നു. മകളോട് സ്‌റ്റേഷനിലെത്തി സ്‌റ്റേറ്റ്‌മെന്റ് എഴുതി തരാന്‍ പറഞ്ഞു.

അപ്പോള്‍ മകള്‍ പറഞ്ഞു അമ്മ സുഖമില്ലാതെ ഇരിക്കുന്ന അവസ്ഥയില്‍ അമ്മയെ ആശുപത്രിയില്‍ ഒറ്റയ്ക്കാക്കി വരില്ലെന്ന്. പൊലീസ് സ്റ്റേഷനില്‍ വീണ്ടും പരാതിയുമായി സമീപിക്കില്ലെന്ന് ഉറപ്പിച്ചതായിരുന്നു.

എന്നാല്‍ നാളെ മറ്റൊരാള്‍ക്കോ എന്റെ മകള്‍ക്കോ ഈ ഗതി വരരുതെന്ന് വിചാരിച്ച്‌ കമ്മീഷ്ണര്‍ ഓഫിസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പേട്ട സ്റ്റേഷനില്‍ നിന്ന് ഒരു വനിതാ ഓഫിസറെത്തി മൊഴി എടുത്തു’- യുവതി പറഞ്ഞു.

Related posts

Leave a Comment