തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻറെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സിഎം രവീന്ദ്രന് ഇഡിയുടെ നോട്ടീസ്. വെള്ളിയാഴ്ച ചോദ്യം ചെയ്യല്ലിന് ഹാജരാവണം എന്ന് കാണിച്ചാണ് ഇഡി നോട്ടീസ് നല്‍കിയിരിക്കുന്നത്. ശിവശങ്കറിന് പിന്നാലെ മുഖ്യമന്ത്രിയുടെ ഓഫീസിലെ ഉന്നതനും അദ്ദേഹത്തിന്‍്റെ വിശ്വസ്തനുമായ രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാന്‍ വിളിച്ചു വരുത്തുന്നതോടെ സ്വര്‍ണക്കടത്ത് കേസ് സര്‍ക്കാരിന് വീണ്ടും വെല്ലുവിളിയായി മാറുകയാണ്.
മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പള്‍ സെക്രട്ടറിയായിരുന്ന എം.ശിവശങ്കറിൻറെ അറസ്റ്റിന് പിന്നാലെ സി.എം.രവീന്ദ്രനെ ഇഡി ചോദ്യം ചെയ്യാനൊരുങ്ങിയിരുന്നു. ഇതിനായി രവീന്ദ്രന് നോട്ടീസ് നല്‍കിയ സമയത്താണ് അദ്ദേഹം കൊവിഡ് പൊസീറ്റിവായി ക്വാറന്‍്റൈനില്‍ പോയത്. രണ്ടാഴ്ചയിലേറെ ക്വാറന്‍്റൈനില്‍ ഇരുന്ന രവീന്ദ്രന്‍ കൊവിഡ് നെഗറ്റീവായി ഒരാഴ്ചത്തെ നിരീക്ഷണവും പൂര്‍ത്തിയായ ശേഷമാണ് അദ്ദേഹത്തിനെ വീണ്ടും ചോദ്യം ചെയ്യാന്‍ ഇഡി ഒരുങ്ങുന്നത്.