മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന 2.25 ലക്ഷത്തിന്റെ ആപ്പിള്‍ വാച്ച് എവിടെ?: കെ. സുരേന്ദ്രൻ

തിരുവനന്തപുരം : സ്വര്‍ണക്കടത്ത്, ബെംഗളൂരു മയക്കുമരുന്ന് കേസിലും കേസിലും മുഖ്യമന്ത്രി നല്‍കിയ മറുപടി പരിഹാസ്യമുണര്‍ത്തുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. വ്യാഴാഴ്ചത്തെ വാര്‍ത്താ സമ്മേളനത്തില്‍ മുഖ്യമന്ത്രി വ്യാഴാഴ്ച എഴുതി വായിച്ച 15 മിനിട്ട് നീളുന്ന മറുപടിയില്‍ സ്വര്‍ണക്കള്ളക്കടത്തുകാരെ രക്ഷിക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്.

മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കര്‍ അറസ്റ്റിലാവുകയും സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നും ഫോണ്‍ വിളിച്ചിട്ടുള്ളതായി അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്. എന്നിട്ടും പിണറായി പഴയ മറുപടി തന്നെ ആവര്‍ത്തിക്കുകയാണ് ചെയ്തിട്ടുള്ളത്. കസ്റ്റംസ് ഉദ്യോഗസ്ഥന്‍ നേരത്തെ ഇതുമായി ബന്ധപ്പെട്ട പ്രസ്താവന പൊളിഞ്ഞു വീണിട്ടും മുഖ്യമന്ത്രി അതുതന്നെ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസും രണ്ട് മന്ത്രിമാരും രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്ക് നേരയും അന്വേഷണം നീളുന്നതില്‍ മറുപടി പറയാന്‍ മുഖ്യമന്ത്രി ഇതുവരെ തയ്യാറായിട്ടില്ല.

അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസില്‍ കള്ളക്കടത്ത് സംഘം എന്തിന് വന്നു എന്നത് സംബന്ധിച്ച്‌ മുഖ്യമന്ത്രി മറുപടി പറയാന്‍ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു. സ്വപ്ന സുരേഷുമായി പിണറായിയുടെ കുടുംബത്തിന് അടുത്ത ബന്ധമുണ്ട്. മുഖ്യമന്ത്രി സ്വപ്നയ്ക്കൊപ്പം വിദേശ രാജ്യത്ത് പോയിട്ടുണ്ട്. ശിവശങ്കറിനെ സ്വപ്നയ്ക്ക് പരിചയപ്പെടുത്തിയത് മുഖ്യമന്ത്രിയാണ്. വിഷയത്തില്‍ കഴിഞ്ഞ ദിവസം നല്‍കിയ മറുപടിയില്‍ വസ്തുതാ പരമായി എന്ത് മറുപടിയാണ് മുഖ്യമന്ത്രി നല്‍കിയത്.

ലൈഫ് മിഷന്‍ അഴിമതിക്കായി കരാറുകാരന്‍ കൊടുത്തയച്ച അഞ്ച് ഫോണുകളില്‍ ഒന്ന് ശിവശങ്കറിന്റെ കയ്യിലാണ്. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി ആയിരിക്കുന്നയാള്‍ കരാറ് നല്‍കുന്നതിന് പകരമായി ഫോണ്‍ കൈപ്പറ്റിയെന്ന ഉത്തരവാദിത്തത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് എങ്ങിനെയാണ് ഒഴിഞ്ഞുമാറാന്‍ സാധിക്കുക. യുഎഇ കോണ്‍സുലേറ്റും കരാറുകാരും തമ്മിലാണ് ബന്ധമെന്നാണ് മുഖ്യമന്ത്രി ഇതുമായി ബന്ധപ്പെട്ട് പ്രതികരിച്ചത്. അങ്ങിനെയെങ്കില്‍ കരാറിനായി യുണിടാക് എംഡി സന്തോഷ് ഈപ്പന്‍ നല്‍കിയ ഐഫോണ്‍ ശിവശങ്കറിന് ലഭിച്ചത് എങ്ങിനെയെന്ന് വ്യക്തമാക്കണം. യുണിടാക്കില്‍ നിന്ന് ലഭിച്ചതില്‍ ഒരു ഫോണ്‍ കൂടിയുണ്ട്.

കരാറുകാരില്‍ നിന്ന് സ്വപ്ന കൈപ്പറ്റിയ അഞ്ച് ഫോണുകളില്‍ ഒന്ന് സംബന്ധിച്ച്‌ ഇതുവരെ വെളിപ്പെടുത്തലുകള്‍ വന്നിട്ടില്ല. ഇത് ആര്‍ക്കാണ് ലഭിച്ചതെന്ന് കൃത്യമായി നമുക്കറിയാം. മുഖ്യമന്ത്രിക്കും കൂട്ടാളികള്‍ക്കുമെതിരെ വന്ന അന്വേഷണം അട്ടിമറിക്കുന്നതിനായാണ് സംസ്ഥാനം സിബിഐക്കെതിരെ കോടതിയെ സമീപിച്ചിരിക്കുന്നത്. കേസില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ ഗൗരവ പൂര്‍ണമായ അന്വേഷണം നടത്തിയില്ലങ്കില്‍ കേസ് വിജിലന്‍സിനെ ഉപയോഗിച്ച്‌ അട്ടിമറിക്കാനാണ് നീക്കം. സന്തോഷ് നല്‍കിയ അഞ്ച് ഫോണില്‍ ഒന്ന് എവിടെയെന്ന് മുഖ്യമന്ത്രിക്കറിയാം എന്ന് കെ.സുരേന്ദ്രന്‍. രണ്ട് മാസം മുന്‍പ് വരെ മുഖ്യമന്ത്രി ഉപയോഗിച്ചിരുന്ന ആപ്പിള്‍ വാച്ച്‌ എവിടെപ്പോയെന്നും കെ.സുരേന്ദ്രന്‍ ചോദിച്ചു.

മയക്കുമരുന്ന് കേസില്‍ ബിനീഷ് കോടിയേരി ചെയ്ത കുറ്റം സംബന്ധിച്ച്‌ ഒന്നും അറിയില്ലെന്ന സിപിഎം വാദം പച്ചക്കള്ളം. സ്വര്‍ണക്കടത്ത്, മയക്കുമരുന്ന് കേസില്‍ സിപിഎമ്മും സര്‍ക്കാരും കളങ്കപ്പെട്ടു. മുഖ്യമന്ത്രിയും രണ്ട് മന്ത്രിമാര്‍ക്ക നേരേയും ആരോപണം നീളുന്നതിന്റെ പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി രാജിവെയ്ക്കണം ഇതിനായി ബിജെപി പ്രതിഷേധം ശക്തമാക്കുമെന്നും കെ. സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.

Related posts

Leave a Comment