മാർട്ടിൻ മുണ്ടൂരിലെത്തിയതായി വിവരം മുൻപ് മാർട്ടിൻ കഞ്ചാവ് കേസിലടക്കം പ്രതിയാണെന്ന് പോലീസ്

തൃശൂർ: മറൈൻ ഡ്രൈവിലെ ഫ്ലാറ്റിൽ കണ്ണൂർ സ്വദേശിനിയെ ഒരു വർഷത്തോളം പീഡിപ്പിച്ച കേസിൽ പ്രതിയായ മാർട്ടിൻ ജോസഫ് തന്റെ സ്വദേശമായ മുണ്ടൂരിലെത്തിയതായി മൊബൈൽ ടവർ ലൊക്കേഷൻ പരിശോധനയിൽ വ്യക്തമായി.എന്നാൽ, സ്വന്തം വീട്ടിലെത്തിയിട്ടില്ല. മാർട്ടിൻ മുൻപു കഞ്ചാവു കേസിലടക്കം പ്രതിയാണെന്ന നിർണായക വിവരം പൊലീസിനു ലഭിച്ചിട്ടുണ്ട്.കൊച്ചിയിലെയും തൃശൂരിലെയും പൊലീസ് സംഘങ്ങൾ 2 ദിവസമായി മുണ്ടൂർ മേഖലയിൽ ക്യാംപ് ചെയ്തു തിരച്ചിൽ നടത്തിയെങ്കിലും മാർട്ടിനെ കണ്ടെത്താനായിട്ടില്ല.

കൂട്ടാളികളുടെ സഹായത്തോടെ മാർട്ടിൻ ഒളിവിൽ കഴിയാനുള്ള സാധ്യത പൊലീസ് അന്വേഷിക്കുന്നുണ്ട്. മുണ്ടൂർ സ്വദേശിയായ മാർട്ടിൻ ഏതാനും വർഷങ്ങളായി കൊച്ചിയിലാണു താമസം. വീട്ടുകാരുമായി അത്ര അടുപ്പത്തിലല്ല എന്നു ലോക്കൽ പൊലീസ് കണ്ടെത്തിയിട്ടുണ്ട്. കഞ്ചാവു കേസിൽപ്പെട്ടതിനു ശേഷം വീട്ടുകാരുടെ പിന്തുണയില്ലാതെയാണു ജീവിതമെന്നു സൂചനയുണ്ട്. കൊച്ചിയിൽ ബിസിനസ് ചെയ്യുകയാണെന്നാണു നാട്ടുകാരെ മാർട്ടിൻ ധരിപ്പിച്ചിരുന്നത്. ആഡംബരക്കാറുകളിൽ വല്ലപ്പോഴും മുണ്ടൂരിലെത്തിയിരുന്നു. ക്രിപ്റ്റോ കറൻസി ഇടപാടുകളിൽ മാർട്ടിൻ ഇടപെട്ടിരുന്നതായി നാട്ടിലെ സുഹൃത്തുക്കളിൽ നിന്നു പൊലീസിനു സൂചന ലഭിച്ചിട്ടുണ്ട്. മണിചെയിൻ ഇടപാടുകളിൽ പങ്കാളിയാണോ എന്ന കാര്യവും പൊലീസ് പരിശോധിക്കുന്നു.

Related posts

Leave a Comment