മാസപ്പടി ആരോപണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണം: കെ.സുധാകരന്‍

ന്യുഡല്‍ഹി: മുഖ്യമന്ത്രിയുടെ കുടുംബത്തിനെതിരായ കോടികളുടെ ആരോപണത്തില്‍ അന്വേഷണമില്ലെന്ന് കെപിസിസി അധ്യക്ഷന്‍ കെ.സുധാകരന്‍ എം.പി.

1.72 കോടി രൂപയുടെ മാസപ്പടി ആരോപണമാണ് മുഖ്യമന്ത്രിയുടെ മകള്‍ക്കെതിരെ വന്നിരിക്കുന്നത്. നേരത്തെ 2.35 കോടി രൂപ കൈതോലപ്പായയില്‍ പൊതിഞ്ഞുകൊണ്ടുപോയി എന്ന് ആരോപണം വന്നു.

സ്വര്‍ണക്കടത്തും ഡോളര്‍ കടത്തുമായി നിരവധി ആരോപണങ്ങള്‍ സ്വപ്‌ന സുരേഷ് ഉയര്‍ത്തി. ഒന്നിലും അന്വേഷണമില്ല. എന്നാല്‍ മോന്‍സന്റെ പക്കല്‍ നിന്ന് താന്‍ 10 ലക്ഷം വാങ്ങിയെന്ന ആരോപണത്തില്‍ വിജിലന്‍സ് അന്വേഷണം തകൃതിയായി നടക്കുകയാണ്.

ഇന്നലെയും സാക്ഷികളെ വിളിച്ച്‌ മൊഴിയെടുത്തിരുന്നുവെന്നും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

മാസപ്പടി ആരോപണം മാധ്യമങ്ങള്‍ ഉന്നയിക്കുന്നതല്ല, ഒരു ദേശീയ ഏജന്‍സി വ്യക്തമാക്കിയതാണ്. ഇതിനെല്ലാം വരുന്ന തിരഞ്ഞെടുപ്പില്‍ ജനം മറുപടി നല്‍കും. അതിന്റെ സൂചന പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പില്‍ ഉണ്ടാകും.

മാസപ്പടി ആരോപണം ഏതെങ്കിലും കേന്ദ്ര ഏജന്‍സി അന്വേഷിച്ചിട്ട് കാര്യമുണ്ടെന്ന് കരുതുന്നില്ല. ജുഡീഷ്യല്‍ അന്വേഷണമാണ് വേണ്ടതെന്നും സുധാകരന്‍ പറഞ്ഞു.

Related posts

Leave a Comment