കൊച്ചി: മാസത്തില്‍ വരുന്ന ഒന്നോ രണ്ടോ വന്‍കിട കപ്പലിനായി കൊച്ചി പോര്‍ട്ട് ട്രസ്റ്റ് കപ്പല്‍ചാല്‍ ഡ്രഡ്ജിങ്ങിന് ചെലവഴിക്കുന്നത് പ്രതിവര്‍ഷം 122 കോടി രൂപ. 14.5 മീറ്റര്‍ ആഴം നിലനിര്‍ത്താനാണ് ഡ്രഡ്ജിങ്. ഡ്രഡ്ജിങ്ങിെന്റ അധിക ബാധ്യത നികത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രക്ഷോഭത്തിന് ഒരുങ്ങുകയാണ് കൊച്ചി തുറമുഖ സംരക്ഷണ സമിതി.
ദുബൈ പോര്‍ട്ട് വേള്‍ഡ് പ്രവര്‍ത്തിപ്പിക്കുന്ന വല്ലാര്‍പാടം കണ്ടെയ്നര്‍ ടെര്‍മിനലിന് മതിയായ ചരക്കുനീക്കം ആകര്‍ഷിക്കാന്‍ കഴിയാത്തതാണ് തുറമുഖ ട്രസ്റ്റിനെ വലക്കുന്നത്. തുറമുഖം ചെലവഴിക്കുന്ന തുകക്ക് ആനുപാതിക വരുമാനം നല്കാന് കണ്ടെയ്നര്‍ ടെര്‍മിനലിന് കഴിയുന്നില്ല. ട്രാന്‍സ്ഷിപ്മെന്റ് ടെര്‍മിനല്‍ എന്ന ലക്ഷ്യത്തോടെ സ്ഥാപിച്ച വല്ലാര്‍പാടം പദ്ധതി കോസ്റ്റല്‍ കാര്‍ഗോ ടെര്‍മിനല്‍ മാത്രമായി മാറി. ഒന്നാംഘട്ടം പ്രവര്‍ത്തനം ആരംഭിച്ച് 10 വര്‍ഷം പൂര്‍ത്തീകരിച്ചിട്ടും ടെര്‍മിനല്‍ ശേഷിയുടെ പകുതി മാത്രമാണ് ഇതുവരെ ഉപയോഗിക്കുന്നത്.
30 വര്‍ഷം കാലാവധിയുള്ള ലൈസന്‍സ് കരാര്‍ പ്രകാരം പ്രതിവര്‍ഷം 25 ലക്ഷം കണ്ടെയ്നറുകള്‍ കൈകാര്യം ചെയ്യണമെന്നാണ് വ്യവസ്ഥ. എന്നാല്‍, ഇതുവരെ ഏറ്റവും ഉയര്‍ന്ന എണ്ണമായ 6.8 ലക്ഷം കണ്ടെയ്നറുകളാണ് കഴിഞ്ഞ വര്‍ഷം കൈകാര്യം ചെയ്തത്. 2000 കോടി ചെലവഴിച്ച് കൊണ്ടുവന്ന വല്ലാര്‍പാടം പദ്ധതി തൊഴില്‍ സൃഷ്ടിക്കുന്നതിലും വന്‍ പരാജയമായി. 10,000 പേര്‍ക്ക് തൊഴില്‍ നല്‍കുമെന്ന് പ്രഖ്യാപിക്കപ്പെട്ടതാണ് പദ്ധതി. തൊഴിലാളികള്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കുന്നതിലും തൊഴില്‍ നിയമങ്ങള്‍ പാലിക്കുന്നതിലും സ്പെഷല്‍ എക്കണോമിക് സോണിെന്റ പരിരക്ഷ ദുരുപയോഗം ചെയ്യുകയാണ് ഓപറേറ്റര്‍.
ടെര്‍മിനലിലും പരിസരത്തും അനുയോജ്യമായ പാര്‍ക്കിങ് സൗകര്യം പോലുമില്ല. 400 കോടി മുടക്കി വല്ലാര്‍പാടത്ത് സ്ഥാപിച്ച റെയില്‍ കണക്ടിവിറ്റിയും നോക്കുകുത്തിയായി. ഇന്ത്യയില്‍ ദുൈബ പോര്‍ട്ട് വേള്‍ഡ് നടത്തുന്ന കണ്ടെയ്നര്‍ ടെര്മിനലുകെള അപേക്ഷിച്ച് ഇവിടെ ഹാന്ഡ്ലിങ് ചാര്‍ജുകള്‍ കൂടുതലാണ്. അതിനിടെ, ഒക്ടോബര്‍ ഒന്നുമുതല്‍ താരിഫ് അതോറിറ്റിയുടെ അംഗീകാരംപോലും ഇല്ലാതെ കണ്ടെയ്നര്‍ ഒന്നിന് 1200 രൂപ വരെ ഡയറക്ട് പോര്‍ട്ട് ഡെലിവറി, എന്േബ്ലാക്ക് മൂവ്മെന്റ് എന്നിവയുടെ പേരില്‍ ഡി.പി വേള്‍ഡ് വര്‍ധിപ്പിച്ചതിന് എതിരെയും പ്രതിഷേധം ഉയര്‍ന്നിട്ടുണ്ട്.