മാതാപിതാക്കള്‍ നഷ്ടപ്പെട്ടവര്‍ നൂറു പേര്‍… അപകടങ്ങളും അസുഖങ്ങളും മൂലം വലയുന്ന മാതാപിതാക്കളുള്ളവര്‍ 30…

നൂറോളം കുട്ടികള്‍ക്ക് അച്ഛനോ അമ്മയോ ഇല്ല. അവരില്‍ ചിലര്‍ക്ക് രണ്ടു പേരെയും നഷ്ടമായിരിക്കുന്നു. മുപ്പതില്‍ അധികം കുട്ടികളുടെ മാതാപിതാക്കളില്‍ ഒരാള്‍ എങ്കിലും രോഗക്കിടക്കയിലാണ്. സ്വന്തമായി ഒരു വീട് വെറും സ്വപ്നമായി കൊണ്ടു നടക്കുന്നത് അനേകം പേര്‍. ഇതു മറുനാടന്റെ സഹോദര സ്ഥാപനമായ ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ പാവങ്ങളെ സഹായിക്കാന്‍ ഒരു ദൗത്യം ഏറ്റെടുത്തപ്പോള്‍ കണ്ടെത്തിയ യാഥാര്‍ത്ഥ്യങ്ങളാണ്.

നഴ്സിങ് പഠിക്കാന്‍ ഇറങ്ങി പുറപ്പെട്ടു സാമ്ബത്തിക പ്രതിസന്ധിയിലായ കുറേ കുട്ടികളെ സഹായിക്കുക എന്ന വലിയ ദൗത്യമായിരുന്നു ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്‍ ഏറ്റെടുത്തത്. അതിന്റെ ഭാഗമായി വിവിധ ഭാഗങ്ങളില്‍ നടത്തിയ സ്‌കൈ ഡൈവിങ്ങില്‍ പങ്കെടുത്തത് 36 മലയാളികളാണ്. അവര്‍ സംയുക്തമായി ശേഖരിച്ചത് 44,442.95 പൗണ്ട്. സ്‌കൈ ഡൈവിങ് ചെലവുകള്‍ കുറച്ചു ബാക്കിയായ 36,016.45 പൗണ്ട് പൗണ്ട് കൊടുക്കാന്‍ അര്‍ഹരായവരെ കണ്ടെത്താന്‍ ശ്രമം തുടങ്ങിയപ്പോഴാണ് യഥാര്‍ത്ഥ പ്രശ്നം ആരംഭിച്ചത്.

ഏതാണ്ട് 2000 അപേക്ഷകളായിരുന്നു ലഭിച്ചത്. ഇതു ആഴ്ചകളോളം നടത്തിയ പരിശോധനയില്‍ സോര്‍ട്ട് ചെയ്തപ്പോള്‍ കുറഞ്ഞത് 1000 പേര്‍ക്കെങ്കിലും അടിയന്തിര സഹായം വേണമെന്ന അവസ്ഥയായി. പക്ഷെ അതിനു പണം തികയില്ല. 200 പേരായി അതു നിജപ്പെടുത്തി. ആ 200 പേര്‍ക്കും 20, 000 രൂപ പോലും നല്‍കാന്‍ ആവാത്ത അവസ്ഥയാണിപ്പോള്‍ ഉള്ളത്. അര്‍ഹതപ്പെട്ടവരുടെ ലിസ്റ്റ് പ്രസിദ്ധീകരിക്കുമ്ബോള്‍ ഞങ്ങള്‍ക്ക് മറുനാടന്‍ വായനക്കാരോട് ചോദിക്കാനുള്ളത് നിങ്ങളുടെ സഹായം കൂടിയാണ്.

ഈ പാവപ്പെട്ട കുട്ടികളെ സഹായിക്കാന്‍ മറുനാടന്‍ വായനക്കാര്‍ക്ക് മറുനാടന്റെ കേരളത്തില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന ആവാസ് എന്ന ചാരിറ്റി സംഘടനയിലൂടെ ശ്രമിക്കാം. ആവാസിന്റെ അക്കൗണ്ടിലേക്ക് വരുന്ന മുഴുവന്‍ പണവും ഈ സ്‌കോളര്‍ഷിപ്പിന്റെ ഭാഗമാകും. പണം തരുന്നവരുടെ മുഴുവന്‍ പേരു വിവരങ്ങളും ഞങ്ങള്‍ പ്രസിദ്ധീകരിക്കുന്നതിനാല്‍ പണത്തിന്റെ സുതാര്യതയെ സംശയിക്കേണ്ടതില്ല. ഈ കുട്ടികളുടെ അവസ്ഥ ദയനീയമെന്നതിനാല്‍ നിങ്ങളാല്‍ കഴിയുന്ന സഹായം ചെയ്യാന്‍ മറക്കരുത്.

ഒരു കൂട്ടമാളുകള്‍ ആകാശത്തു നിന്നും എടുത്തു ചാടിയപ്പോള്‍ ലഭിച്ചത് 44,442.95 പൗണ്ട്
ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ നേതൃത്വത്തില്‍ 2019 ഒക്ടോബര്‍ മാസത്തില്‍ ബ്രിട്ടനിലെ സോള്‍സ്ബറിയിലും കേംബ്രിഡ്ജിലുമായി നടന്ന ആകാശച്ചാട്ടത്തില്‍ പങ്കെടുക്കാന്‍ എത്തിയത് 36 പേരായിരുന്നു. എന്നാല്‍, കാലാവസ്ഥാ വ്യതിയാനം മൂലം 31 പേര്‍ക്കു മാത്രമേ ആകാശച്ചാട്ടം പൂര്‍ത്തിയാക്കാന്‍ സാധിച്ചുള്ളൂ. അഞ്ച് ഘട്ടങ്ങളിലായാണ് 31 പേര്‍ ആകാശച്ചാട്ടം പൂര്‍ത്തിയാക്കിയത്. കേംബ്രിഡ്ജിലെ നോര്‍ത്ത് ലണ്ടന്‍ സ്‌കൈഡൈവിങ് ഏജന്‍സി, സോള്‍സ്ബറിയിലെ ആര്‍മി പാരച്യൂട്ട് അസോസിയേഷന്‍ സ്‌കോട്ട്ലന്റിലെ പാരഗണ്‍ സ്‌കൈഡൈവിങ് ഏജന്‍സി തുടങ്ങിയ സ്ഥലങ്ങളിലാണ് അഞ്ചു ഘട്ടങ്ങള്‍ നടന്നത്.

ഇനി സ്‌കൈ ഡൈവിങ് നടത്താന്‍ ബാക്കിയുള്ള ഷാജന്‍ സ്‌കറിയ, ജോസ് സി, ആല്‍ബിന്‍ സ്റ്റീഫന്‍, ജോബിന്‍ മാത്യു, ജീന്‍ മേക്കര എന്നീ അഞ്ചുപേര്‍ വരുന്ന സമ്മറിലായിരിക്കും ആകാശച്ചാട്ടം നടത്തുക. ഒരിക്കല്‍ പോലും കാണുകയോ അറിയുകയോ ചെയ്തിട്ടില്ലാത്ത പാവപ്പെട്ട നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്കു വേണ്ടി 36 പേരും വിര്‍ജിന്‍ മണി അക്കൗണ്ട് വഴി ഫണ്ട് ശേഖരണം ആരംഭിച്ചിരുന്നു. അങ്ങനെ ശേഖരിച്ച തുകയാണ് 44,442.95 പൗണ്ട്. ഇതില്‍ നിന്നും സ്വിന്‍ഡന്‍ ആന്‍ഡ് വില്‍ഷെയര്‍ ചില്‍ഡ്രന്‍സ് ഡഫ് സൊസൈറ്റി എന്ന പ്രാദേശിക ചാരിറ്റിക്ക് 500 പൗണ്ട് ഈ ഫണ്ടില്‍ നിന്നും സംഭാവന നല്‍കിയിരുന്നു. ബാക്കി സ്‌കൈ ഡൈവിങ് ഏജന്‍സിക്കു നല്‍കേണ്ട ഫീസും കഴിച്ച്‌ ബാക്കിയുള്ള തുകയായ 36,016.45 പൗണ്ടാണ് 200 കുട്ടികള്‍ക്കായി നല്‍കാനുള്ളത്.

Related posts

Leave a Comment