മര്‍ദ്ദിച്ച സിഐടിയു നേതാവിനെ ചര്‍ച്ചയ്ക്ക് കൊണ്ടുവന്നു; ബഹിഷ്‌കരിച്ച്‌ ബസുടമ

കോട്ടയം: തിരുവാര്‍പ്പില്‍ ബസുടമയും തൊഴിലാളി സംഘടനയായ സിഐടിയും തമ്മലുള്ള തര്‍ക്കം ഇന്നും പരിഹാരമായില്ല.

പ്രശ്‌നപരിഹാരത്തിന് ജില്ല ലേബര്‍ ഓഫീസര്‍ വിളിച്ച യോഗത്തില്‍ തന്നെ മര്‍ദ്ദിച്ച സിഐടിയു നേതാവിനെ വിളിച്ചുവരുത്തി മുന്‍നിരയില്‍ ഇരുത്തിയതില്‍ പ്രതിഷേധിച്ചാണ് ബസുടമ രാജ്‌മോഹന്‍ കൈമള്‍ യോഗം ബഹിഷ്‌കരിച്ച്‌ ഇറങ്ങിപ്പോയത്.

നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയെന്ന് ബസുടമ മാധ്യമങ്ങളോട് പറഞ്ഞു. സാധാരണക്കാരന്റെ അവസ്ഥയാണിത്. കോടതിയലക്ഷ്യം കാണിച്ചയാളെയാണ് ചര്‍ച്ച്‌ ക്ഷണിച്ച്‌ മുന്‍നിരയില്‍ ഇരുത്തിയതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ വന്നപ്പോള്‍ വളരെ ഹൃദയഭേദകമായ അനുഭവമാണ് എനിക്കുണ്ടായത്. ബഹുമാനപ്പെട്ട കോടതിയുടെ വിധി നഗ്നമായി ലംഘിച്ച്‌ എന്നെ പൊതുവഴിയില്‍ ആക്രമിച്ച പ്രതിയെ ആനയിച്ചു കൊണ്ടുവന്ന് ലേബര്‍ ഓഫിസറുടെ മുന്നിലെ കസേരയില്‍ ഇരുത്തി എന്നെ ചര്‍ച്ചയ്ക്കു വിളിച്ച രംഗം എല്ലാവരും കണ്ടല്ലോ.

ഇതെല്ലാം കാണുന്ന ജനങ്ങളോട് എനിക്ക് ഒന്നേ പറയാനുള്ളൂ. ലജ്ജിക്കണം, തല താഴ്ത്തണം. ഈ നാട്ടില്‍ ജീവിക്കുന്നവര്‍ ലജ്ജിക്കണം. സാധാരണക്കാരന്റെയും നീതിക്കു വേണ്ടി പോരാടുന്നവന്റെയും അവസ്ഥയാണിത്’ – രാജ്‌മോഹന്‍ പറഞ്ഞു.

പെരുവഴിയില്‍ എന്നെ ആക്രമിച്ച പ്രതിയെ ചര്‍ച്ചയ്ക്കു കൊണ്ടുവന്ന് മുന്നില്‍ ഇരുത്തിയിരിക്കുന്നു. അതും കോടതിയലക്ഷ്യക്കേസ് നടത്തിയ പ്രതിയെ.

ഇതാണ് അവസ്ഥ. എന്നെ ഇത്തരത്തില്‍ ചര്‍ച്ചയ്ക്കു കൊണ്ടുവന്ന് ഭീഷണിപ്പെടുത്തിയും ഭയപ്പെടുത്തിയും തീരുമാനമെടുപ്പിക്കാമെന്നാണ് കരുതിയതെങ്കില്‍ ഞാനൊന്നു പറയാം;

ഈ രാജ്യത്തിനു വേണ്ടി സൈനിക സേവനം നടത്തി സൈന്യസേവാ മെഡലും സ്‌പെഷല്‍ സര്‍വീസ് മെഡലും നേടിയ വ്യക്തിയാണ് ഞാന്‍. ആ എനിക്ക് പേടിക്കാന്‍ പറ്റില്ല.

മരണം വരെ ഞാന്‍ ഇവിടെ ജീവിക്കും. സാധാരണക്കാര്‍ക്കും കര്‍ഷകര്‍ക്കും എല്ലാവര്‍ക്കും വേണ്ടി പോരാടും. നിങ്ങള്‍ക്കു ചെയ്യാവുന്നതു ചെയ്‌തോളൂ.’ – മെഡലുകള്‍ ഉയര്‍ത്തിക്കാട്ടി രാജ്‌മോഹന്‍ പറഞ്ഞു.

ഇത് രണ്ടാം ദിവസമാണ് ഒത്തുതീര്‍പ്പ് ചര്‍ച്ച അലസിപ്പിരിയുന്നത്. തൊഴില്‍ തര്‍ക്കത്തെ തുടര്‍ന്ന് രാജ്‌മോഹന്റെ ബസില്‍ സിഐടിയു കൊടി നാട്ടിയിരുന്നു.

ഹൈക്കോടതി ഉത്തരവോടെ കൊടി നീക്കി ബസ് സര്‍വീസ് നടത്താനൊരുങ്ങിയ രാജ്‌മോഹനെ പോലീസ് നോക്കിനില്‍ക്കേയാണ് സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മറ്റിയംഗവുമായ കെ.ആര്‍ അജയ് മര്‍ദ്ദിച്ചത്.

സിഐടിയു കൊടി കുത്തിയതിനെ തുടര്‍ന്ന നിര്‍ത്തിയിട്ടിരുന്ന ബസിനു മുന്നില്‍ ലോട്ടറി വില്‍പ്പന നടത്തി രാജ്‌മോഹന്‍ പ്രതിഷേധിച്ചിരുന്നു.

മുഖ്യമന്ത്രി ന്യുയോര്‍ക്ക് ടൈം സ്‌ക്വയറില്‍ പ്രസംഗിച്ചതിനു തൊട്ടുപിന്നാലെയായിരുന്നു ഈ പ്രതിഷേധം.

മുഖ്യമന്ത്രി ചടങ്ങില്‍ പങ്കെടുത്തപോലെ സ്യുട്ട് ധരിച്ച്‌, സമാനമായ കസേരയില്‍ ഇരുന്നുകൊണ്ടായിരുന്നു വില്‍പ്പന. ടൈംസ്‌ക്വയര്‍ ലോട്ടറി കട എന്ന പേരും നല്‍കിയിരുന്നു.

Related posts

Leave a Comment