ഹൈദരാബാദ് : നിസാംസ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (നിംസ്) അഞ്ച് ദിവസത്തോളം മരണവുമായി മല്ലിട്ടാണ് ഡോ.പ്രീതിയെന്ന ഇരുപത്തിയാറുകാരി മെഡിക്കൽ വിദ്യാർഥിനി ഇന്നലെ രാത്രി മരണത്തിനു കീഴടങ്ങിയത്.
രണ്ടാം വർഷ പിജി വിദ്യാർഥിയായ മുഹമ്മദ് സൈഫ് എന്ന ഡോക്ടർ, വാഷ്റൂമിൽ പോകാൻ പോലും അനുവദിക്കാതെ അധികസമയം ജോലി ചെയ്യിപ്പിച്ച് പീഡിപ്പിക്കുന്നതായി പ്രീതി പരാതി ഉന്നയിച്ചിരുന്നു.
ഇതുമായി ബന്ധപ്പെട്ട് അമ്മ ശാരദയുമായി പ്രീതി നടത്തിയ സംഭാഷണത്തിന്റെ ഓഡിയോ ക്ലിപ്പ് ഇന്നലെ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുകയും ചെയ്തു.ഞായറാഴ്ച പകൽ തന്നെ ഡോ.പ്രീതി മരിച്ചതായി അഭ്യൂഹം പ്രചരിച്ചിരുന്നു.
ഇതിനു പിന്നാലെ ഒട്ടേറെപ്പേർ ആശുപത്രിക്കു മുന്നിൽ സംഘടിക്കുകയും ചെയ്തു. ഒടുവിൽ രാത്രി 9.10നാണ് പ്രീതിയുടെ മരണം സ്ഥിരീകരിച്ച് ആശുപത്രി അധികൃതർ പ്രസ്താവന ഇറക്കിയത്.
അതിനു പിന്നാലെ ആശുപത്രി പരിസരം പ്രതിഷേധ മുദ്രാവാക്യങ്ങളാൽ മുഖരിതമായി. ഡോ.പ്രീതിക്ക് നീതി ആവശ്യപ്പെട്ട് വിവിധ സംഘടനകളുടെ പ്രവർത്തകരാണ് മുദ്രാവാക്യം മുഴക്കി ആശുപത്രി കവാടത്തിലെത്തിയത്.
തുടർന്ന് കൂടുതൽ പൊലീസുകാരെ രംഗത്തിറക്കി രംഗം ശാന്തമാക്കുകയായിരുന്നു. പ്രീതിയുടെ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി നീക്കാനുള്ള ആശുപത്രി അധികൃതരുടെ നീക്കത്തെ കുടുംബാംഗങ്ങൾ ചെറുത്തതും കൂടുതൽ പ്രശ്നം സൃഷ്ടിച്ചു.
ജൂനിയർ വിദ്യാർഥികളെ അനാവശ്യമായി റാഗ് ചെയ്ത് പീഡിപ്പിക്കുന്ന സീനിയർ വിദ്യാർഥികൾക്ക് ഒരു പാഠമാകേണ്ടതിന്, ആരോപണവിധേയനായ ഡോ.മുഹമ്മദ് സൈഫിനെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തണമെന്നുപോലും പ്രതിഷേധക്കാരിൽ ചിലർ ആവശ്യപ്പെട്ടു.
പ്രതിഷേധക്കാർ ആശുപത്രിക്കുള്ളിലേക്ക് ഇരച്ചുകയറാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. പ്രീതിയുടെ മരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനു മുൻപു തന്നെ, ആശുപത്രിക്കെട്ടിടം വൻ സുരക്ഷാ വലയത്തിലായിരുന്നു.
പ്രതിഷേധ സാധ്യത മുൻകൂട്ടി കണ്ട് വൻ പൊലീസ് സന്നാഹമാണ് ആശുപത്രി പരിസരത്ത് വിന്യസിച്ചത്.
പ്രതിഷേധക്കാരിൽ ഒട്ടേറെ സ്ത്രീകളുമുണ്ടായിരുന്നതിനാൽ, വനിതാ പൊലീസുകാരെയും വിന്യസിച്ചിരുന്നു.