മനീഷ മുറിയിൽ കയറി കുറ്റിയിട്ടു, പിന്നാലെ മറ്റൊരു യുവാവും എത്തി, കൊച്ചിയിൽ വീണ്ടും ഹണിട്രാപ്പ്, യുവതിയും സുഹൃത്തും അറസ്റ്റിൽ

എറണാകുളം: ടൈൽ പണിക്കാരനായ യുവാവിനെ കെണിയിൽ വീഴ്ത്തി പണം തട്ടിയെടുത്ത കേസിൽ യുവാവിനേയും സ്ത്രീയേയും എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തു.

തൃപ്പൂണിത്തുറ സ്വദേശി മനീഷയേയും, കൂട്ടുകാരനായ മട്ടാഞ്ചേരി ഗുജറാത്തി റോഡിൽ താമസിക്കുന്ന സുനിൽ എന്നിവരെയുമാണ് എറണാകുളം സെൻട്രൽ പോലീസ് അറസ്റ്റു ചെയ്തത്.

ടൈൽ പണിക്കാരനായ യുവാവ് ഫ്ലാറ്റിൽ ജോലിക്കിടെ ഫ്ലാറ്റിലെ ജോലിക്കാരിയായ മനീഷയെ പരിചയപ്പെടുകയും, മനീഷ യുവാവിൽ നിന്നും 2000 രൂപ കടമായി വാങ്ങുകയും ചെയ്തു.

തുടർന്ന് മനീഷ യുവാവിനോട് എറണാകുളം നോർത്തിലുള്ള ലിവ് റീജൻസിയിൽ മുറിയെടുക്കുവാൻ ആവശ്യപ്പെട്ടു.ശേഷം യുവാവ് ഹോട്ടലിൽ മുറിയെടുത്തു. മനീഷയെ കാത്തിരിക്കവെ മനീഷയുടെ സുഹൃത്തായ സുനിയുമൊന്നിച്ച് ഹോട്ടലിൽ എത്തി.

സുനിയെ മുറിക്കു പുറത്തു നിറുത്തി മനീഷ റൂമിൽ കയറി വാതിലടച്ചു. അൽപ്പ സമയം കഴിഞ്ഞപ്പോൾ കോളിംഗ് ബെൽ അടിക്കുകയും സുനി അകത്തു കയറി യുവാവിനെ ചവിട്ടി വീഴ്ത്തുകയുമായിരുന്നു.

കയ്യിലുള്ള ഇടിവള കൊണ്ട് മുഖത്തിടിക്കുകയും കത്തി കാണിച്ച് ഭീഷണിപ്പെടുത്തി യുവാവിന്റെ മാല പിടിച്ചു പറിക്കുകയുമായിരുന്നു. സുനിയുടെ ഭാര്യയാണ് മനീഷ എന്ന് പറഞ്ഞു കൊണ്ടായിരുന്നു യുവാവിനെതിരെ ആക്രമണം.

ബഹളം കേട്ട് ഹോട്ടൽ റിസപ്ഷനിൽ ഉണ്ടായിരുന്ന ജീവനക്കാർ ഇവരെ പിടിച്ചു മാറ്റുകയും ചെയ്തു. തുടർന്ന് യുവാവ് അവിടെ നിന്നും ഓടിപ്പോവുകയും രാത്രി എട്ട് മണിയോടെ മഞ്ഞുമ്മൽ ആശുപത്രിയിൽ അഡ്മിറ്റ് ആവുകയും ചെയ്തു.

എന്നാൽ മനീഷ യുവാവിനെ ഫോൺ വിളിച്ച് പ്രശ്നം ഒത്തു തീർപ്പാക്കാൻ പണം നൽകണമെന്ന് ആവശ്യപ്പെട്ടതിനെ തുടർന്ന് യുവാവ് പരാതിയുമായി സ്റ്റേഷനിൽ എത്തുകയും, തുടർന്ന് കേസ് രജിസ്റ്റർ ചെയ്യുകയുമായിരുന്നു.

ശേഷം നടത്തിയ അന്വേഷണത്തിലാണ് മനീഷയേയും സുനിയേയും പോലീസ് അറസ്റ്റ് ചെയ്തത്. ഇവരിൽ നിന്നും മാല വിറ്റു കിട്ടിയ പണവും പോലീസ് കണ്ടെടുത്തു.

തുടർന്ന് പള്ളുരുത്തിയിലെ ജുവല്ലറിയിൽ നിന്നും പ്രതികൾ വിറ്റ മാലയും കണ്ടെടുത്തു. ഇൻസ്പെക്ടർ അനീഷ് ജോയ്, പ്രിൻസിപ്പൽ ഇൻസ്പെക്ടർ കെ പി അഖിൽ, ഇൻസ്പെക്ടർ അനൂപ് ,സിവിൽ പോലീസ് ഓഫീസർ ആയ ശ്രീലക്ഷ്മി എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്.

Related posts

Leave a Comment