മത്സ്യത്തൊഴിലാളിയുടെ റൂട്ട് മാപ്പ് പുറത്തുവിട്ട് ജില്ലാ ഭരണകൂടം; തലസ്ഥാനത്ത് അതീവ ജാഗ്രത

തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ സമ്ബര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച പൂന്തുറ പുത്തന്‍പള്ളി സ്വദേശിയായ മത്സ്യ വ്യാപാരിയുടെ റൂട്ട് മാപ്പ് ജില്ലാ ഭരണകൂടം പുറത്തുവിട്ടു. ഇയാള്‍ സഞ്ചരിച്ച സ്ഥലവും സമയവും അടങ്ങിയ റൂട്ട് മാപ്പാണ് പുറത്തിറക്കിയിരിക്കുന്നത്.

ജൂണ്‍ എട്ടിന് വൈകുന്നേരം ആറരയ്ക്ക് കന്യാകുമാരി ഹാര്‍ബറില്‍ നിന്ന് മീനുമായി എത്തിയ ഇയാള്‍ ഒമ്ബതാം തീയതി പുലര്‍ച്ചെ രണ്ടരയോടെ പുത്തന്‍പള്ളിയിലെ വീട്ടിലെത്തി. അന്ന് ഉച്ചയ്ക്ക് കൊഞ്ചിറവിളയിലെ അരുണ്‍ ആട്ടോമൊബൈല്‍സിലേക്ക് മാത്രമാണ് ഇയാള്‍ പോയിട്ടുള്ളത്. ജൂണ്‍ പതിനൊന്ന് മുതല്‍ തുടര്‍ച്ചയായ പതിനൊന്ന് ദിവസം ഇയാള്‍ കന്യാകുമാരിയിലേക്ക് പോവുകയും മത്സ്യം വാങ്ങി വീട്ടിലേക്ക് മടങ്ങിയെത്തുകയും ചെയ്‌തിരുന്നു. ജൂണ്‍ 22ന് ഉച്ചയ്ക്ക് പി.ആര്‍.എസ് ആശുപത്രിയിലെത്തിയ ഇയാള്‍ 23ന് വീണ്ടും കന്യാകുമാരിയിലേക്ക് പോയി വീട്ടില്‍ തിരികെയെത്തി.

ജൂണ്‍ 24ന് രാവിലെ പി.ആര്‍.എസ് ആശുപത്രിയിലും ഉച്ചയോടെ അല്‍-ആരിഫ് ആശുപത്രിയിലും എത്തിയ ഇയാള്‍ 25ന് വീണ്ടും അല്‍-ആരിഫ് ആശുപത്രിയില്‍ രാവിലെയും വൈകുന്നേരവുമായെത്തി. 26 മുതല്‍ 28 വരെ മുഴുവന്‍ സമയവും വീട്ടില്‍ തങ്ങിയ ഇയാള്‍ 29ന് അല്‍-ആരിഫ് ആശുപത്രിയിലെത്തി സ്രവ പരിശോധന നടത്തുകയും മുപ്പതാം തീയതി ജനറല്‍ ആശുപത്രിയില്‍ അ‌ഡ്മിറ്റാവുകയും ചെയ്‌തു.

സമൂഹവ്യാപനത്തിന്റെ ആശങ്കയുണര്‍ത്തി ഉറവിടമറിയാത്ത കൊവിഡ് രോഗികളുടെ എണ്ണം കൂടിയതോടെ തലസ്ഥാന ജില്ലയില്‍ നിയന്ത്രണങ്ങള്‍ കടുപ്പിച്ചിരിക്കുകയാണ്. നെയ്യാറ്റിന്‍കര വഴുതൂര്‍, ബാലരാമപുരം തളയല്‍, പൂന്തുറ, വഞ്ചിയൂര്‍ അത്താണി ലൈന്‍, പാളയം മാര്‍ക്കറ്റും പരിസരവും എന്നിവകൂടി കണ്ടെയ്ന്‍മെന്റ് സോണാക്കി. പാളയം മാര്‍ക്കറ്റും സാഫല്യം സമുച്ചയവും ഒരാഴ്ച അടച്ചിടാനാണ് തീരുമാനം.

Related posts

Leave a Comment