മത്തായിയുടെ മരണം: വനപാലകര്‍ക്കെതിരെ നടപടിയെടുക്കാതെ സംസ്കാരം നടത്തില്ലെന്ന് കുടുംബം

പത്തനംതിട്ട ചിറ്റാറില്‍ വനം വകുപ്പിന്‍റെ കസ്റ്റഡിയിലിരിക്കെ മരിച്ച മത്തായിയുടെ സംസ്കാരം ഇന്ന് നടത്തിയേക്കില്ല. ആരോപണ വിധേയരായ വനപാലകര്‍ക്കെതിരെ നടപടി എടുത്തതിന് ശേഷമെ സംസ്കാരം നടത്തുകയുള്ളുവെന്ന നിലപാടിലാണ് കുടുംബം. പോസ്റ്റ്‍മോര്‍ട്ടത്തിന് ശേഷം മൃതദേഹം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പതിനൊന്നരയ്ക്ക് മത്തായിയുടെ ഭാര്യ വാര്‍ത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.

കേസില്‍ വനം വകുപ്പിന്റേയും പൊലീസിന്റേയും അന്വേഷണം നടക്കുകയാണ്. ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈല്‍ ഫോണ്‍ രേഖകളടക്കം പൊലീസ് പരിശോധിക്കും. എന്നാല്‍, ഇതുവരെ ഈ ഉദ്യോഗസ്ഥരുടെ മൊഴി രേഖപ്പെടുത്തിയിട്ടില്ല. മത്തായിയുടേത് മുങ്ങി മരണമെന്നായിരുന്നു ഇന്നലെ പുറത്തുവന്ന പോസ്‍റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്. മത്തായിയുടെ ശരീരത്തില്‍ മര്‍ദനമേറ്റതിന്‍റെ സൂചനകളില്ല എന്നും റിപ്പോര്‍ട്ടിലുണ്ട്.

ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. വനം വകുപ്പിന്‍റെ ഈ വാദങ്ങള്‍ ശരിവെയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലെ പ്രാഥമിക നിഗമനം. മത്തായിയുടെ ശരീരത്തില്‍ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ല. എന്നാല്‍ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കില്‍ നിന്ന് രക്തം വാര്‍ന്നതിന്‍റെ സൂചനകളുമുണ്ട്. ഇത് കിണറ്റില്‍ വീണപ്പോള്‍ സംഭവിച്ചതെന്നാണ് നിഗമനം.

Related posts

Leave a Comment