മണിക്കൂറിൽ 150 കിലോമീറ്റർ വരെ വേഗത്തിൽ കാറ്റടിക്കും, കനത്ത മഴ, കടൽ പ്രക്ഷുബ്ധമാകും, ഇന്നും ട്രെയിനുകൾ റദ്ദാക്കി

ന്യൂഡൽഹി: ബിപോർജോയ് ചുഴലിക്കാറ്റ് ഇന്ന് ഗുജറാത്ത്‌ തീരത്തെത്തുമെന്ന് റിപ്പോർട്ട്.

ചുഴലിക്കാറ്റ് ഗുജറാത്ത് തീരത്ത് എത്തുന്നതോടെ 150 കിലോ മീറ്റർ വേഗതയിൽ കാറ്റടിക്കാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

ഇതുമൂലം കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. കടൽ പ്രക്ഷുബ്ധമാകും.ഗുജറാത്തിലെ കച്ച്, ദേവഭൂമി ദ്വാരക, ജാംനഗർ എന്നീ ജില്ലകളെയാണ് ചുഴലിക്കാറ്റ് ഏറ്റവും കൂടുതൽ ബാധിക്കുക.

അതുകൊണ്ട് തന്നെ ബീച്ചുകളും തുറമുഖങ്ങളും എല്ലാം അടച്ചിട്ടുണ്ട്. ഈ പ്രദേശത്തെ അരലക്ഷത്തോളം ആളുകളെ മറ്റ് സ്ഥലങ്ങളിലേക്ക് മാറ്റി പാർപ്പിച്ചു. ജനങ്ങളോട് പുറത്തിറങ്ങാതെ പരമാവധി വീടുകതളിൽ തന്നെ കഴിയാൻ സർക്കാർ അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്.

ഗുജറാത്തിലും പരിസര പ്രദേശങ്ങളിലും കനത്ത മഴയാണ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ തിരമാലയും അടിക്കുന്നുണ്ട്. പോർബന്തരിൽ മരങ്ങൾ കടപുഴകി വീണ് കനത്ത നാശനഷ്ടം ഉണ്ടായി.

മോശം കാലാവസ്ഥ ആയതിനാൽ ഇന്നും ട്രെയിനുകൾ റദ്ദാക്കിയിട്ടുണ്ട്. 18 കമ്പനി ദേശീയ ദുരന്ത നിവാരണ സേന സംഘങ്ങളെ വിവിധ മേഖലകളിൽ വിന്യസിച്ചിട്ടുണ്ട്.

ഭുജ് എയർപോർട്ട് വെള്ളിയാഴ്ച വരെ അടച്ചിട്ടുണ്ട്. അപകട സാധ്യത കണക്കിലെടുത്ത് തീരപ്രദേശങ്ങളിൽ എല്ലാം സൈന്യത്തിൻ്റെയും ദുരന്ത നിവാരണ സേനയുടെയും നിരീക്ഷണത്തിലാണ്.

Related posts

Leave a Comment