മണാലിയില്‍ കുടുങ്ങി മലപ്പുറത്തെ കുടുംബം; ഫോണില്‍ കിട്ടുന്നില്ലെന്ന് ബന്ധുക്കള്‍, ഹിമാചലില്‍ സ്ഥിതി ഗുരുതരം

ന്യൂഡല്‍ഹി: മണാലിയില്‍ കനത്ത മഴയും പ്രളയവും തുടരുന്നതിനിടെ മലപ്പുറത്ത് നിന്ന് പോയ കുടുംബത്തെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് ബന്ധുക്കള്‍.

മലപ്പുറം സ്വദേശികളായ ആറ് പേരാണ് മണാലിയില്‍ കുടുങ്ങികിടക്കുന്നത്.

ഏഴാം തിയതി മണാലിയിലേക്ക് പുറപ്പെട്ട ജംഷീദ്, ഇദ്ദേഹത്തിന്റെ ഭാര്യ, രണ്ട് മക്കള്‍ എന്നിവരെ കുറിച്ച് വിവരമൊന്നുമില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

മണാലിയില്‍ എത്തിയ ശേഷം ഹോട്ടലില്‍ മുറിയെടുത്തതിന്റെ ചിത്രങ്ങള്‍ ഇവര്‍ ബന്ധുക്കള്‍ അയച്ച് കൊടുത്തിരുന്നു. എന്നാല്‍ ഇതിന് ശേഷം ഇവരെ ഫോണില്‍ ബന്ധപ്പെട്ടെങ്കിലും ലഭിക്കുന്നില്ലെന്നാണ് ബന്ധുക്കള്‍ പറയുന്നത്.

ഇവരെ കൂടാതെ മലപ്പുറത്ത് നിന്ന് രണ്ട് പേര്‍ കൂടി മണാലിയില്‍ എത്തിയിട്ടുണ്ട്. അതേസമയം കൊച്ചി, തൃശൂര്‍ മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും മണാലിയില്‍ കുടുങ്ങിയിരിക്കുകയാണ്.

ഇതോടെ മണാലിയില്‍ കുടുങ്ങിയ മലയാളികള്‍ 61 ആയി ഉയര്‍ന്നു. എന്നാല്‍ ഷിംല, മണാലി എന്നിവിടങ്ങളിലെ ജില്ലാ ഭരണകൂടങ്ങള്‍ പറയുന്നത് പ്രകാരം ഇതിലേറെ മലയാളികള്‍ ഇവിടെ എത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പൊതുവെ ഈ സീസണില്‍ നിരവധി പേര്‍ മണാലിയില്‍ എത്താറുണ്ട്. മലയാളികളായിരിക്കും ഇതില്‍ ഭൂരിഭാഗവും ഉണ്ടാകാറുള്ളത്. എന്നാല്‍ നിലവില്‍ ഇവരെല്ലാം സുരക്ഷിതരാണ് എന്നാണ് അധികൃതര്‍ അറിയിക്കുന്നത്.

Related posts

Leave a Comment