മകന്‍ മരിച്ചത് കോവിഡ് മൂലം അല്ല, ഞാന്‍ കൊലപ്പെടുത്തിയതാണ് ; വെളിപ്പെടുത്തലുമായി തുര്‍ക്കി ക്ലബ് ഫുട്ബോള്‍ താരം

അങ്കാറ : കോവിഡ് ബാധിച്ചു മരിച്ചെന്ന് എല്ലാവരും വിശ്വസിച്ച തന്റെ അഞ്ചു വയസ്സുകാരന്‍ മകനെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയതാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി തുര്‍ക്കിയില്‍നിന്നുള്ള ഫുട്‌ബോള്‍ താരം സെവ്ഹര്‍ ടോക്ടാഷ്. തുര്‍ക്കിയിലെ പ്രാദേശിക ലീഗില്‍ ബുര്‍സ യില്‍ഡിരിംസ്പോര്‍ എന്ന ക്ലബിന് വേണ്ടി കളിക്കുന്ന താരമാണ് ഇദ്ദേഹം.

ഏപ്രില്‍ 26നാണ് കടുത്ത ചുമയും പനിയുമായി ടോക്ടാഷിന്‍റെ മകന്‍ കാസിമിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ടോക്ടാഷും മകനൊപ്പം ഐസലേഷനിലായിരുന്നു. അന്ന് വൈകിട്ട് കാസിമിന് ശ്വാസം കിട്ടുന്നില്ലെന്ന് പറഞ്ഞ് ടോക്ടാഷ് ഡോക്ടര്‍മാരെ റൂമിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. കാസിമിനെ ഉടന്‍തന്നെ തീവ്രപരിചരണ വിഭാഗത്തിലേക്കു മാറ്റിയെങ്കിലും രണ്ടു മണിക്കൂറിനുള്ളില്‍ മരണം സംഭവിച്ചു. ശ്വാസ തടസ്സം ഉള്‍പ്പെടെ കൊറോണ വൈറസ് ലക്ഷണങ്ങള്‍ പ്രകടമായിരുന്നതിനാല്‍ കോവിഡ് മരണമെന്ന് സ്ഥിരീകരിച്ചാണ് കാസിമിനെ സംസ്കരിച്ചത്. മകന്റെ മരണത്തില്‍ ഇയാള്‍ ഫേസ്ബുക്കില്‍ പോസ്റ്റും ഇട്ടിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസമാണ് മകനെ താന്‍ കൊലപ്പെടുത്തിയതാണെന്ന് ഇയാള്‍ . പൊലീസിനോട് പറഞ്ഞത്. പൊലീസ് സ്റ്റേഷനില്‍ നേരിട്ടെത്തിയാണ് ഇയാള്‍ ഈ കാര്യം പറഞ്ഞത്. ടോക്ടാഷ് സംഭവത്തില്‍ പൊലീസിനോട് പറഞ്ഞത് ഇങ്ങനെയാണ്.

‘കട്ടിലില്‍ പുറം തിരിഞ്ഞ് കിടക്കുകയായിരുന്ന കാസിമിനെ താന്‍ തലയിണയുപയോഗിച്ച്‌ ശ്വാസം മുട്ടിക്കുകയായിരുന്നു. 15 മിനിറ്റോളം ഞാന്‍ തലയിണ മുഖത്ത് അമര്‍ത്തിപ്പിടിച്ചു. ശ്വാസം നിലച്ചെന്ന് തോന്നിയപ്പോഴാണ് തലയിണ പിന്‍വലിച്ചത്. അതിന് ശേഷമാണ് ഡോക്ടറെ വിളിച്ചത്. എന്റെ ഇളയ മകനെ ഈ കാലത്തിനിടെ ഒരിക്കല്‍പ്പോലും സ്നേഹിക്കാന്‍ എനിക്കായിട്ടില്ല. അവനെ സ്നേഹിക്കാന്‍ സാധിക്കാത്തതിന്റെ കാരണം എനിക്കറിയില്ല. അവനെ കൊലപ്പെടുത്താനുള്ള ഏക കാരണം എനിക്ക് അവനെ ഇഷ്ടമല്ല എന്നതു മാത്രമാണ്. അല്ലാതെ എനിക്ക് മാനസികമായ യാതൊരു പ്രശ്നവുമില്ല’ – ടോക്ടാഷ് പൊലീസിന് നല്‍കിയ മൊഴിയില്‍ പറയുന്നു.

സംഭവത്തില്‍ ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കൂടാതെ ടോക്ടാഷിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ കാസിമിന്റെ മൃതദേഹം ഖബറില്‍നിന്നെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയയ്ക്കുമെന്നും പൊലീസ് വ്യക്തമാക്കി.

Related posts

Leave a Comment