തൃശൂർ: തൃശൂർ എരുമപ്പെട്ടിയിൽ കൈക്കൂലിക്കേസിൽ കൃഷി ഓഫീസർ പിടിയിൽ. എരുമപ്പെട്ടി കൃഷി ഓഫീസറായ എസ് ഉണ്ണികൃഷ്ണപ്പിള്ളയെയാണ് വിജിലൻസ് സംഘം അറസ്റ്റു ചെയ്തത്.
ഭൂമി തരം മാറ്റുന്നതിന് 25,000 രൂപ കൈക്കൂലി വാങ്ങിച്ച സംഭവത്തിലാണ് അറസ്റ്റുണ്ടായത്.പരാതിക്കാരിയുടെയും മക്കളുടെയും പേരിലുള്ള ഭൂമി തരം മാറ്റുന്നതിനായി അപേക്ഷ സമർപ്പിച്ചിരുന്നു.
തുടർന്നു കൃഷി ഓഫീസറായ ഉണ്ണികൃഷ്ണപ്പിള്ള സ്ഥലം പരിശോധിച്ചു. തുടർനടപടികൾക്കുള്ള ശുപാർശയ്ക്കായി 25,000 രൂപ കൈക്കൂലി നൽകണമെന്ന് ഇയാൾ ആവശ്യപ്പെടുകയായിരുന്നു.
പരാതിക്കാരി വിവരം പ്രദേശത്തെ പൊതുപ്രവർത്തകനായ റെനോൾഡിനെ അറിയിച്ചു. റെനോൾഡിന്റെ നിർദ്ദേശ പ്രകാരം പരാതിക്കാരി വിജിലൻസിൽ പരാതി നൽകുകയായിരുന്നു.
പരാതിയെതുടർന്ന് കൃഷി ഓഫീസറെ പിടികൂടാൻ വിജിലൻസ് സംഘം കെണിയൊരുക്കി. ഫിനോഫ്തലിൻ പുരട്ടിയ നോട്ടുകൾ വിജിലൻസ് സംഘം പരാതിക്കാരിക്കു കൈമാറി.
നോട്ടുകൾ ഉണ്ണികൃഷ്ണപ്പിള്ള കൈപ്പറ്റുന്നതിനിടെ സമീപത്തു മറഞ്ഞിരുന്ന വിജിലൻസ് സംഘം ഇയാളെ കയ്യോടെ പിടികൂടുകയായിരുന്നു.
വിജിലൻസ് ഡിവൈഎസ്പി ജിം പോൾ സി ജി, സൈജു സോമൻ, ഇൻസ്‌പെക്ടർ പ്രദീപ്‌കുമാർ, എഎസ്ഐമാരായ പ്രദീപ് കുമാർ, ബൈജു, സിപിഒമാരായ ഗണേഷ്, അരുൺ, സിന്ധു, രഞ്ജിത്ത്, സുധീഷ്, വിബീഷ്, ഡ്രൈവർമാരായ ബിജു, രതീഷ്, എബി തോമസ് എന്നിവരാണ് കൃഷി ഓഫീസിറെ പിടികൂടിയത്.
പ്രതിയായ ഉണ്ണികൃഷ്ണപിള്ളയെ വിജിലൻസ് കോടതിയിൽ ഹാജരാക്കും.