ഭീഷണികള്‍ സഹിക്കാതായപ്പോള്‍ നമ്ബര്‍ ബ്ലോക്ക് ചെയ്തു, കൊല്ലപ്പെടുന്നതിന് പത്ത് ദിവസം മുമ്ബ് പൊലീസില്‍ പരാതി

ന്യൂയോര്‍ക്ക്: യു.എസിലെ മിയാമിയില്‍ മലയാളി നഴ്സിനെ ഭര്‍ത്താവ് ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തില്‍ നിര്‍ണായക വിവരങ്ങള്‍ പുറത്ത്. കൊല്ലപ്പെടുന്നതിന് പത്ത് ദിനം മുമ്ബ് കോട്ടയം സ്വദേശി മെറിന്‍ ജോയി(28) ഭര്‍ത്താവ് നെവിനെതിരെ പൊലീസില്‍ പരാതിപ്പെട്ടിരുന്നു.

ജൂലായ് 19ന് അമേരിക്കയിലെ താമസസ്ഥലമായ കോറല്‍ സ്പ്രിങ്സിലെ പൊലീസ് സ്റ്റേഷനില്‍ പരാതിയുമായെത്തി. ഭീഷണി സഹിക്കാതായപ്പോഴാണ് പരാതിയുമായി സ്റ്റേഷനിലെത്തിയത്. എന്നാല്‍ കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ തയ്യാറായില്ല. വിവാഹ മോചന കേസ് കൈകാര്യം ചെയ്യുന്ന അറ്റോര്‍ണിയെ സമീപിക്കാനായിരുന്നു പൊലീസ് നല്‍കിയ മറുപടിയെന്ന് മെറിന്റെ സുഹൃത്തുക്കള്‍ പറയുന്നു.
ഫോണിലൂടെ നെവിന്റെ ഭീഷണി തുടര്‍ന്നതോടെ അയാളുടെ നമ്ബര്‍ മെറിന്‍ ബ്ലോക്ക് ചെയ്തിരുന്നു. കഴിഞ്ഞ ജനുവരിയിലാണ് മെറിന്‍ നാട്ടില്‍ നിന്ന് തിരിച്ച്‌ അമേരിക്കയിലേക്ക് പോയത്. അതിനുശേഷം മെറിനും നെവിനും രണ്ടിടത്താണ് താമസിച്ചിരുന്നത്.

ബ്രോവാഡ് ഹെല്‍ത്ത് കോറല്‍ സ്പ്രിംഗ്സ് ആശുപത്രിയിലെ നഴ്സായിരുന്നു മെറിന്‍.ജൂലായ് 28ന് നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങാന്‍ പാര്‍ക്കിംഗ് ഗ്രൗണ്ടിലേക്കു വരുമ്ബോഴാണ് മെറിന് കുത്തേറ്റത്. 17 തവണ കുത്തിപരിക്കേല്‍പ്പിച്ചശേഷം, നിലത്തുവീണ് കിടന്ന യുവതിയുടെ ശരീരത്തിലൂടെ വാഹനം ഓടിച്ചു കയറ്റി കൊലപ്പെടുത്തുകയായിരുന്നു. നെവിനെ താമസ സ്ഥലത്തു നിന്നു പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ദമ്ബതികള്‍ക്ക് രണ്ട് വയസുള്ള ഒരു മകളുണ്ട്.

Related posts

Leave a Comment