ഭര്‍ത്താവിനെ പീഡിപ്പിക്കുന്ന ഭാര്യയെ ശിക്ഷിക്കാന്‍ നിയമം ഇല്ലാത്തത് ദൗര്‍ഭാഗ്യകരം: മദ്രാസ് ഹൈക്കോടതി

ചെന്നൈ: ഭാര്യയ്ക്കെതിരെയുള്ള പരാതികള്‍ കൈകാര്യം ചെയ്യാന്‍ ഗാര്‍ഹിക പീഡന നിയമം പോലെ ഒരു നിയമമില്ലാത്തത് ദൗര്‍ഭാഗ്യകരമെന്ന് മദ്രാസ് ഹൈക്കോടതി. ഭാര്യ നല്‍കിയ ഗാര്‍ഹിക പീഡന പരാതിയെത്തുടര്‍ന്ന് ജോലിയില്‍ നിന്ന് സസ്പെന്‍ഡ് ചെയ്യപ്പെട്ട മൃഗഡോക്ടര്‍ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്ബോഴായിരുന്നു കോടതിയുടെ പരാമര്‍ശം.

പരാതി നല്‍കിയ സ്ത്രീ ഹര്‍ജിക്കാരനെ അനാവശ്യമായി ബുദ്ധിമുട്ടിക്കുകയാണെന്ന് പറഞ്ഞ കോടതി, നിര്‍ഭാഗ്യവശാല്‍ ഗാര്‍ഹിക പീഡന നിയമത്തില്‍ ഭാര്യയ്ക്കെതിരെ പരാതി നല്‍കാനുള്ള വ്യവസ്ഥകള്‍ ഇല്ലെന്നും വ്യക്തമാക്കി. ജസ്റ്റിസ് എസ്. വൈദ്യനാഥന്റേതാണ് പരാമര്‍ശം. ലിവ് ഇന്‍ റിലേഷന്‍ഷിപ്പിന് അംഗീകാരം നല്‍കിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടുവെന്നും ജസ്റ്റിസ് എസ്. വൈദ്യനാഥന്‍ പറഞ്ഞു.
ഭാര്യ ഒറ്റപ്പെടുത്തുന്നുവെന്ന് ആരോപിച്ച്‌ 2015-ല്‍ സമര്‍പ്പിച്ച ഹര്‍ജിയെ തുടര്‍ന്ന് മൃഗഡോക്ടര്‍ക്ക് കഴിഞ്ഞവര്‍ഷം ഫെബ്രുവരിയില്‍ കുടുംബക്കോടതി വിവാഹമോചനം അനുവദിച്ചിരുന്നു. ഉത്തരവിന് നാലുദിവസം മുമ്ബാണ് ഭാര്യ ഡോക്ടര്‍ക്കെതിരെ ഗാര്‍ഹിക പീഡനത്തിന് പരാതി നല്‍കിയത്. കേസിന്റെ പേരില്‍ ജോലിയില്‍ നിന്നും ഡോക്ടറെ സസ്പെന്‍ഡ് ചെയ്തു. തുടര്‍ന്നാണ് ഇയാള്‍ ഹൈക്കോടതിയെ സമീപിച്ചത്.

സസ്പെന്‍ഷന്‍ റദ്ദാക്കിയ കോടതി 15 ദിവസത്തിനുള്ളില്‍ ഇയാളെ ജോലിയില്‍ തിരിച്ചെടുക്കാന്‍ മൃഗസംരക്ഷണ വകുപ്പിനോട് ഉത്തരവിട്ടു. വിവാഹമോചന കേസില്‍ വിധിയുണ്ടാകുമെന്ന് മനസ്സിലാക്കി ഭര്‍ത്താവിനെ ദ്രോഹിക്കുന്നതിന് വേണ്ടിയാണ് ഭാര്യ ഗാര്‍ഹികപീഡന പരാതി നല്‍കിയതെന്ന് വ്യക്തമാക്കിയതായി കോടതി നിരീക്ഷിച്ചു.

നിസ്സാര കാരണങ്ങളുടെ പേരില്‍ ലംഘിക്കാവുന്ന കരാറല്ല വിവാഹം. അത് വിശുദ്ധമായ ഒന്നാണ്. പുതിയ തലമുറ ഇത് മനസ്സിലാക്കണം. വിവാഹം ചെയ്യാതെയുള്ള സ്ത്രീ-പുരുഷ ബന്ധങ്ങള്‍ക്ക് അംഗീകാരം നല്‍കിയതോടെ വിവാഹത്തിന്റെ വിശുദ്ധി നഷ്ടപ്പെട്ടു. അഹന്തയും അസഹിഷുണതയും പാദരക്ഷകള്‍ പോലെ വീടിനുപുറത്ത് ഉപേക്ഷിക്കേണ്ടതാണെന്ന് ഭാര്യാ-ഭര്‍ത്താക്കന്മാര്‍ മനസ്സിലാക്കണം. അല്ലായെങ്കില്‍ കുട്ടികള്‍ക്കുപോലും അതിന്റെ തിക്തഫലം അനുഭവിക്കേണ്ടി വരുമെന്നും കോടതി പറഞ്ഞു.

Related posts

Leave a Comment