തിരുവനന്തപുരം: കൊറിയർ നല്‍കാനെന്ന വ്യാജേന മുഖം മറച്ചെത്തി വഞ്ചിയൂരിലെ നാഷനല്‍ ഹെല്‍ത്ത് മിഷൻ ഉദ്യോഗസ്ഥ ഷിനിയെ എയർ പിസ്റ്റള്‍ കൊണ്ട് വെടിവച്ച് പരുക്കേല്പിച്ച കേസിലെ പ്രതി ഡോ.ദീപ്തി മോള് ജോസ് (37) പിടിയിലായി.
കൊല്ലത്തെ സ്വകാര്യ ആശുപത്രിയിലെ പള്‍മനോളജിസ്റ്റായ ദീപ്തിയെ ഇവർ ജോലി ചെയ്യുന്ന ആശുപത്രിയില്‍ നിന്നാണ് ഇന്നലെ ഉച്ചയോടെ പൊലീസ് പിടികൂടിയത്. ഇവരുടെ ഭർത്താവും ഡോക്ടറാണ്.
ആക്രമണം നടത്തിയ ശേഷം ദീപ്തി രക്ഷപ്പെട്ട വ്യാജനമ്ബര്‍ പ്ലേറ്റ് പതിച്ച കാറും പൊലീസ് കസ്റ്റഡിയിലെടുത്തു. ദീപ്തിയെ വൈകിട്ട് 6 മണിയോടെ കമ്മീഷണർ ഓഫിസില്‍ എത്തിച്ചു രാത്രി വൈകിയും ചോദ്യം ചെയ്തു.
വെടിയേറ്റ ഷിനിയുടെ ഭർത്താവ് സുജിത്തിന്റെ അടുത്ത സുഹൃത്തായിരുന്നു ദീപ്തിയെന്നാണ് പൊലീസ് പറയുന്നത്. അടുത്തിടെ ദീപ്തിയും സുജിത്തും തമ്മില്‍ അകന്നു. സുജിത്തുമായുള്ള സൗഹൃദത്തിന് ഷിനി തടസമാണെന്ന് കണ്ടാണ് ഇവരെ വകവരുത്താൻ ശ്രമിച്ചതെന്നാണ് ദീപ്തി ചോദ്യം ചെയ്യലില്‍ പൊലീസിനോട് പറഞ്ഞത്.
യുട്യൂബ് വിഡിയോകളും സിനിമകളും കണ്ടാണ് ഇവർ ആക്രമണത്തിന് പദ്ധതി തയാറാക്കിയത്. ഓണ്‍ലൈൻ വില്പന സൈറ്റില്‍ കണ്ട കാറിന്റെ നമ്ബരില്‍ വ്യാജ നമ്ബർ തരപ്പെടുത്തി. ഓണ്‍ലൈൻ വഴി എയർ പിസ്റ്റള്‍ വാങ്ങി. യുട്യൂബ് നോക്കി പിസ്റ്റള്‍ ഉപയോഗിക്കാൻ പരിശീലിച്ചു. തൊട്ടടുത്ത് നിന്ന് വെടിയുതിർത്താല്‍ കൊലപ്പെടുത്താമെന്ന ധാരണയിലാണ് കൊറിയർ നല്‍കാനെന്ന വ്യാജേന വഞ്ചിയൂരിലെ വീട്ടിലെത്തിയത്. സുജിത്തിന്റെ വീട് ദീപ്തിക്ക് നേരത്തേ അറിയാമായിരുന്നു.
ഇക്കഴിഞ്ഞ ഞായറാഴ്ച രാവിലെ ഒറ്റയ്ക്ക് കാർ ഓടിച്ച് ചാക്ക, പാല്‍ക്കുളങ്ങര റൂട്ട് വഴി ചെമ്ബകശേരി ലെയ്നില്‍ എത്തി കൃത്യം നിർവഹിച്ച് അതേ കാറില്‍ ചാക്ക ബൈപാസ് വഴി കടന്നുകളയുകയായിരുന്നു. സംഭവത്തിനുശേഷം, ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നതായി വരുത്തിത്തീർക്കാൻ ജോലി ചെയ്യുന്ന ആശുപത്രിയിലേക്കാണ് നേരെ പോയത്.
പ്രതിയെക്കുറിച്ച് സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്ന് മാധ്യമങ്ങളിലൂടെ മനസിലാക്കിയ ദീപ്തി പിടിയിലാകില്ലെന്ന് കരുതി വീട്ടിലേക്ക് പോയി. പിന്നീട് കാറിന്റെ ദൃശ്യങ്ങള്‍ മാധ്യമങ്ങളിലൂടെ പുറത്തായതോടെ കാർ ഉപേക്ഷിക്കാനും ശ്രമം നടത്തി. ഇതിനിടെയാണ് ഇവർ പിടിയിലാകുന്നത്.
പള്‍മനോളജിയില്‍ എം ഡി എടുത്ത ശേഷം ക്രിട്ടിക്കല്‍ കെയർ സ്പെഷ്യാല്‍റ്റിയില്‍ ഫെലോഷിപ്പും നേടിയിട്ടുണ്ട്. അഞ്ചു മാസത്തിലേറെ മുൻപാണ് ആശുപത്രിയില്‍ ചേർന്നതെന്നും ക്രിട്ടിക്കല്‍ കെയർ സ്പെഷലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയായിരുന്നുവെന്നും ആശുപത്രി അധികൃതർ അറിയിച്ചു.