പത്തനംതിട്ട: ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ശേഷം കുഴിച്ചുമൂടിയെന്ന് മൊഴി നല്‍കിയ കേസിലെ പ്രതി അഫ്‌സാന പോലീസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത്.
പോലീസിന്റെ ക്രൂരമര്‍ദനത്തെ തുടര്‍ന്നാണ് നൗഷാദിനെ കൊലപ്പെടുത്തിയതായി സമ്മതിച്ചതെന്ന് അഫ്‌സാന മാധ്യമങ്ങളോടു വെളിപ്പെടുത്തി. നൗഷാദിനെ കൊന്നുകുഴിച്ചുമൂടിയെന്ന മൊഴിക്കു പിന്നാലെ അഫ്‌സാനയെ അറസ്റ്റ് ചെയ്തിരുന്നു.
എന്നാല്‍ പിന്നീട് നൗഷാദിനെ തൊടുപുഴയില്‍ നിന്ന് പോലീസ് ജീവനോടെ കണ്ടെത്തിയിരുന്നു. പൊലീസിനെതിരെ നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് അഫ്‌സാന പറഞ്ഞു.
അട്ടക്കുളങ്ങര വനിതാ ജയിലില്‍നിന്നു പുറത്തിറങ്ങിയതിനു പിന്നാലെയാണ് പൊലീസിനെതിരെ ആരോപണവുമായി ഇവര്‍ രംഗത്തെത്തിയത്.
പോലീസുകാരുടെ നിര്‍ദ്ദേശപ്രകാരമാണ് കൊന്നുവെന്ന് സമ്മതിച്ചത്. കുഞ്ഞുങ്ങളെപ്പോലും കാണിക്കില്ലെന്ന് പറഞ്ഞു. വാപ്പയെ പ്രതിചേര്‍ക്കുമെന്നും കെട്ടിത്തൂക്കുമെന്നും പറഞ്ഞു അതുകൊണ്ട് മാത്രമാണ് കൊന്നുവെന്ന് സമ്മതിച്ചത്.
കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നതെന്ന് ഇപ്പോഴാണ് അറിയുന്നത്. വാര്‍ത്തകള്‍ കേട്ടപ്പോഴാണ് അവിടെ കൊണ്ടുപോയത് ഈ കുറ്റങ്ങള്‍ ചാര്‍ത്താന്‍ ആണെന്ന് മനസ്സിലായത്.
രണ്ട് ദിവസം ഭക്ഷണം തന്നില്ല, വെള്ളം കിട്ടിയില്ല, ഉറങ്ങാന്‍ അനുവദിച്ചില്ല.
പൊലീസുകാര്‍ മുഖത്തുനോക്കി പച്ചത്തെറിയാണ് വിളിച്ചിരുന്നത്. വനിതാ പൊലീസും ഉയര്‍ന്ന പൊലീസുകാരുമടക്കം അടിച്ചു. വായിലേക്ക് പെപ്പെര്‍ സ്‌പ്രേ പ്രയോഗിച്ചു.
ഇല്ലാത്ത കാര്യങ്ങളെല്ലാം എന്നെക്കൊണ്ട് സമ്മതിപ്പിച്ചു. പറയുന്നിടത്ത് എല്ലാം കൂടെച്ചെല്ലണമെന്നതായിരുന്നു പോലീസിന്റെ ആവശ്യം അഫ്സാന പറഞ്ഞു.
രാത്രി മുഴുവന്‍ വാഹനത്തില്‍ കറക്കി പുലര്‍ച്ചെ മൂന്ന് മണിക്കാണ് എന്നെ സ്റ്റേഷനില്‍ കൊണ്ടുവന്നത്. ഉറങ്ങരുതെന്നും ഉറങ്ങിയാല്‍ അടിക്കണമെന്നും പറഞ്ഞേല്‍പ്പിച്ചിരുന്നു.
അങ്ങനെ കുറേ അടികൊണ്ടു. അവസാനം നൗഷാദിനെ കൊന്നുവെന്ന് സമ്മതിക്കുകയായിരുന്നു. അവര്‍ പള്ളിയില്‍ പോയപ്പോള്‍ കൂടെ പോയി. ആ വാടക വീട്ടില്‍ ചെല്ലുമ്ബോള്‍ അതിന്റെ അകം മുഴുവന്‍ കുത്തിപ്പൊളിച്ചിട്ടിരിക്കുന്നതാണ് കണ്ടത്.
പോലീസ് പറഞ്ഞിടത്താണ് മൃതദേഹം കുഴിച്ചിട്ടെന്ന നിലയില്‍ കാണിച്ചുകൊടുത്തത്. നൗഷാദിനെ എവിടെ കണ്ടാലും അറിയിക്കണമെന്നാണ് തന്നോട് പോലീസ് പറഞ്ഞിരുന്നെന്നും അഫ്സാന വെളിപ്പെടുത്തി.
നൗഷാദിനെ കണ്ടത് സിഐയെ വിളിച്ച് അറിയിച്ചു. പിറ്റേന്ന് പത്ത് മണിക്ക് സ്റ്റേഷനില്‍ ഹാജരാകാന്‍ പറഞ്ഞു. എന്താണ് കാര്യമെന്ന് ചോദിച്ചിട്ട് പറയുന്നുണ്ടായിരുന്നില്ല.
സ്റ്റേഷനിലെത്തി ആദ്യം നല്ലതുപോലെയാണ് പൊലീസുകാര്‍ പെരുമാറിയത്. പിന്നീടാണ് തന്നോട് മോശമായി പെരുമാറിയതെന്നും അഫ്‌സാന പറഞ്ഞു. പിന്നെ വീട്ടിലേക്ക് വിട്ടില്ല.
ഒപ്പം വന്ന വാപ്പയെയും ഇളയ കുഞ്ഞിനെയും പറഞ്ഞയച്ചു. ഒടുവില്‍ കുറ്റം സമ്മതിച്ചപ്പോള്‍ ഉമ്മയെയും കുഞ്ഞിനെയും കാണാന്‍ അനുവദിച്ചുവെന്നും അഫ്‌സാന പറഞ്ഞു.
നൗഷാദിനു മാനസിക വെല്ലുവിളി ഉണ്ടായിരുന്നെന്നും അഫ്‌സാന പറഞ്ഞു. താന്‍ നൗഷാദിനെ മര്‍ദിച്ചു എന്നതാണ് കളവാണ്. നാടുവിടാന്‍ കാരണമെന്താണെന്ന് അറിയില്ല.
നൗഷാദ് മദ്യപിച്ച് തന്നെയും കുട്ടികളെയും നിരന്തരം മര്‍ദിച്ചിരുന്നെന്നും അഫ്‌സാന പറഞ്ഞു. പോലീസിനെതിരെ നടപടി സ്വീകരിക്കുമെന്നും അഫ്‌സാന വ്യക്തമാക്കി.