ബിനീഷ് ഡയറക്ടറായി രജിസ്റ്റര്‍ ചെയ്ത കമ്പനികളെല്ലാം കടലാസ് കമ്പനികളെന്ന് ഇഡി കോടതിയില്‍; തട്ടിപ്പുകളുടെ കൂടുതല്‍ തെളിവുകള്‍ പുറത്ത്

ബംഗളൂരു ലഹരി കടത്ത് കേസിലെ സാമ്പത്തിക ഇടപാടില്‍ അറസ്റ്റിലായ ബിനീഷ് കോടിയേരി വീണ്ടും കൂടുതല്‍ കുരുക്കിലേക്ക്. ബിനീഷ് ഡയറക്ടറായി ബംഗളൂരുവില്‍ രജിസ്റ്റര്‍ ചെയ്ത കമ്പനികള്‍ കടലാസ് കമ്പനികള്‍ ആണെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ഈ കമ്പനികളുമായി ബന്ധമുള്ളവരെയും വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ബംഗളൂരു ആസ്ഥാനമായി രജിസ്റ്റര്‍ ചെയ്ത ബി കാപ്പിറ്റല്‍ ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ്, ബി കാപ്പിറ്റല്‍ ഫിനാന്‍ഷ്യല്‍ സര്‍വീസസ് പ്രൈവറ്റ് ലിമിറ്റഡ്, ടോറസ് റെമഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്നി കമ്പനികളെ കുറിച്ചാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റ് അന്വേഷിയ്ക്കുന്നത്. മൂന്ന് കമ്പനികളുടെയും ഡയറക്ടര്‍ ബിനീഷ് കോടിയേരിയാണ്. പ്രാഥമിക അന്വേഷണത്തില്‍ ഇതെല്ലാം കടലാസ് കമ്പനികളാണെന്ന് ബോധ്യപ്പെട്ടിട്ടുണ്ടെന്ന് ഇ.ഡി കോടതിയില്‍ അറിയിച്ചു. ഇതു സംബന്ധിച്ച്‌ കൂടുതല്‍ പരിശോധനകള്‍ അടുത്ത ദിവസങ്ങളിലുണ്ടാകും. ഈ കമ്പനികള്‍ വഴി കള്ളപ്പണം വെളുപ്പിക്കല്‍ നടന്നിട്ടുണ്ടോ എന്നാണ് ഇ.ഡി അന്വേഷിയ്ക്കുക.

ബിനീഷിന്‍റെ തിരുവനന്തപുരത്തെ വീട്ടില്‍ നിന്നു കണ്ടെത്തിയ ഡെബിറ്റ് കാര്‍ഡ്, അനൂപുമായി നടത്തിയ സാമ്പത്തിക ഇടപാടുകളുടെ രേഖയായാണ് ഇ.ഡി കോടതിയില്‍ സമര്‍പ്പിച്ചത്. അനൂപിന്‍റെ പേരിലുള്ള ഈ കാര്‍ഡ് ഉപയോഗിച്ചിരുന്നത് ബിനീഷാണ്. അനൂപിന്‍റെ അക്കൗണ്ടില്‍ വന്ന പണം മുഴുവനും ബിനീഷിന്‍റെ ബിനാമി ഇടപാടുകളിലേതാണെന്നും ഇ.ഡി അറിയിച്ചിട്ടുണ്ട്. ഇതുമായി ബന്ധപ്പെട്ടാണ് ബിനീഷിന്‍റെ ചോദ്യം ചെയ്യല്‍ പുരോഗമിയ്ക്കുന്നത്.

Related posts

Leave a Comment