ഫ്‌ളാറ്റ് വാങ്ങാന്‍ എഗ്രിമെന്റ് ഒപ്പ് വച്ചിട്ടും സെയില്‍ ലെറ്റര്‍ നല്‍കാതെ വഞ്ചിച്ചു എന്ന് ആരോപിച്ച്‌ യുവാവ്; മതിയാവാതെ ഇപ്പോള്‍ കൂടുതല്‍ പണം ആവശ്യപ്പെടുന്നു; ഫ്‌ളാറ്റുടമയുടെ ഗുണ്ടയായി പ്രവര്‍ത്തിച്ചത് ഗായിക കെ.എസ്.ചിത്രയുടെ ഭര്‍ത്താവെന്നും ആരോപണം; വിജയശങ്കര്‍ വീട്ടില്‍ കയറി ഉപദ്രവിച്ചെന്നും പരാതി; ആരോപണങ്ങള്‍ കെട്ടിച്ചമച്ചതെന്ന് വിജയ് ശങ്കറും

തിരുവനന്തപുരം: വട്ടിയൂര്‍ക്കാവ് പേള്‍ മാനര്‍ ഫ്‌ളാറ്റ് സമുച്ചയത്തില്‍ ഫ്‌ളാറ്റ് വാങ്ങാന്‍ എഗ്രിമെന്റ് എഴുതി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സെയ്ല്‍ ലെറ്റര്‍ നല്‍കാതെ വഞ്ചിച്ചെന്ന പരാതിയുമായി യുവാവ് രംഗത്ത്.

പേള്‍ മാനര്‍ 2 B ഫ്‌ളാറ്റില്‍ പ്രമോദ് കുമാര്‍ നല്‍കിയ പരാതിയില്‍ ഫ്‌ളാറ്റിന്റെ തുക ബാക്കി 4 ലക്ഷം രൂപ കൂടി കൈപറ്റി ഫ്‌ളാറ്റിന് ടി സി നമ്ബര്‍ ഇട്ട് വെള്ളത്തിന്റെയും വൈദ്യുതിയുടെയും കണക്ഷന്‍ നല്‍കി സെയ്ല്‍ ലെറ്റര്‍ നല്‍കണമെന്ന് റെറ ഉത്തരവ് നല്‍കി.

ഗായിക കെഎസ് ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കറിന് എതിരെയും ഗുരുതര ആരോപണങ്ങളാണ് പ്രമോദ് കുമാര്‍ ഉന്നയിക്കുന്നത്.കൈയിലെ സമ്ബാദ്യവും കടം വാങ്ങിയതുമെല്ലാം കൊടുത്ത് ഫ്ളാറ്റ് വാങ്ങാനായി എഗ്രിമെന്റ് ഒപ്പുവെച്ചെങ്കിലും വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും സെയില്‍ ലെറ്റര്‍ കൊടുത്തില്ല. കൂടുതല്‍ പണമാണ് ഇവര്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത്. പണം ആവശ്യപ്പെട്ട് വിജയ് ശങ്കര്‍ പലതരത്തില്‍ ഉപദ്രവിച്ചെന്ന് ആരോപിക്കുന്നു. വിജയ് ശങ്കര്‍ മിക്ക സമയങ്ങളിലും ഫ്ളാറ്റില്‍ കയറി വന്നു നിരന്തരം ശല്യം ചെയ്ത്, ആ കുടുംബത്തിന്റെ സമാധാനം ഇല്ലാതാക്കുന്ന അന്തരീക്ഷം ഉണ്ടാക്കുന്നു എന്നാണ് പരാതി.

2013 ല്‍ ബില്‍ഡറായ അനില്‍കുമാറും ഒപ്പമുള്ള ജോസ് തോമസ് മുള്ളങ്കാട്ടില്‍, റോബിന്‍സണ്‍ പണിക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഫ്ളാറ്റ് നിര്‍മ്മാണം ആരംഭിച്ചത്. 2015ല്‍ ഫ്ളാറ്റ് പൂര്‍ത്തിയാക്കി കൈമാറാമെന്നായിരുന്നു പ്രമോദിന് ഇവരുമായുള്ള എഗ്രിമെന്റ്. എന്നാല്‍ കാലാവധി കഴിഞ്ഞിട്ടും ഫ്‌ളാറ്റ് കൈമാറാത്തതിനാല്‍ പ്രമോദ് ഫ്‌ളാറ്റില്‍ കയറി താമസിക്കുകയായിരുന്നു. വൈദ്യുതി കണക്ഷനും വാട്ടര്‍ കണക്ഷനും സ്വന്തമായി എടുത്തതാണെന്ന് പ്രമോദ് പറയുന്നു.

ഇതിനിടെ അനില്‍കുമാറിന്റെ സുഹൃത്തും കൊമേഴ്ഷ്യല്‍ ഏരിയയുടെ ഉടമസ്ഥനുമായ വിജയ് ശങ്കര്‍ തന്നെ പലവട്ടം ഉപദ്രവിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്‌തെന്ന് പ്രമോദ് പരാതിപ്പെടുന്നു. ‘വിജയ് ശങ്കറുമായി തനിക്ക് ഇടപാടുകള്‍ ഒന്നുമില്ല പക്ഷേ അയാള്‍ വീട്ടില്‍ എത്തി സ്ഥിരമായി ഡോറില്‍ ഇടിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു. തന്റെ കൈയില്‍ നിന്നും കൂടുതല്‍ പണം ബില്‍ഡര്‍മാര്‍ക്ക് വാങ്ങി കൊടുക്കാനായിരുന്നു ശ്രമം. അയാള്‍ക്ക് എതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് സ്റ്റേഷനില്‍ നാല് കേസുകള്‍ കൊടുത്തു. ഇതുവരെ ഒരു നടപടിയും ഉണ്ടായില്ല. എന്നാല്‍ താന്‍ ഭര്‍ത്താവിനെ വിളിച്ച്‌ ഭീഷണിപ്പെടുത്തിയെന്ന് ആരോപിച്ച്‌ കെ.എസ് ചിത്രയുടെ മെയില്‍ ഐഡിയില്‍ നിന്നും ഹോം സെക്രട്ടറിക്ക് അയച്ചു. ഇത് ചിത്രയുടെ അറിവോടെ ആയിരിക്കില്ല. ഇതേ തുടര്‍ന്ന് ഹൈക്കോടതിയില്‍ പോയി പ്രൊട്ടക്ഷന്‍ ഓര്‍ഡര്‍ വാങ്ങിയിരുന്നു. തിരികെ എത്തുമ്ബോള്‍ കാണുന്നത് വിജയ് ശങ്കറും മറ്റുള്ളവരും തങ്ങളുടെ മാതാപിതാക്കള്‍ താമസിക്കുന്ന ഫ്ളാറ്റിന്റെ പൂട്ട് തകര്‍ത്ത് ഉള്ളില്‍ കയറി അതിക്രമം കാട്ടുന്നതാണ്. ഇക്കാര്യം പൊലീസിനെ അറിയിച്ചപ്പോള്‍ പൊലീസ് എത്തി താനുള്‍പ്പെടെയുള്ളവരെ പ്രതി ചേര്‍ത്ത് കേസെടുത്തു. ബില്‍ഡേഴ്സിന്റെയും വിജയശങ്കറിന്റെയും ഭീഷണിയെ തുടര്‍ന്ന് മറ്റൊരു ഫ്ളാറ്റിലെ ആള്‍ കഴിഞ്ഞ വര്‍ഷം മെയ് 25 ന് ഫ്ളാറ്റില്‍ നിന്നും ചാടി ജീവനൊടുക്കുകയും ചെയ്തു’ – പ്രമോദ് പറയുന്നു.

കുപ്രചാരണമെന്ന് ചിത്രയുടെ ഭര്‍ത്താവ് വിജയ ശങ്കര്‍

വട്ടിയൂര്‍ക്കാവിലെ ഫ്‌ളാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്നത് കുപ്രചാരണമെന്ന് ഗായിക ചിത്രയുടെ ഭര്‍ത്താവ് വിജയ് ശങ്കര്‍ പ്രതികരിച്ചു. തനിക്കെതിരെ ആക്ഷേപം ഉയര്‍ത്തുന്ന പ്രമോദ് എന്നയാള്‍ക്കെതിരെ പൊലീസ് രജിസ്റ്റര്‍ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുത്തീര്‍ക്കുന്നതിനുള്ള സമ്മര്‍ദതന്ത്രമാണ് നടക്കുന്നത്.

തന്റെയും ചിത്രയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്‌ഊബര്‍ക്കും എതിരെ മാനനഷ്ടക്കേസ് ഫയല്‍ ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. പട്ടികജാതിക്കാരിയായ സ്ത്രീയെ വീടു കയറി ആക്രമിച്ച കേസിലെ പ്രതിയായ പ്രമോദിനെതിരെ വട്ടിയൂര്‍ക്കാവ് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഹോം നഴ്‌സിനെ ശാരീരികമായി അക്രമിക്കുകയും വസ്ത്രം വലിച്ചു കീറുകയും ഭീഷണിപ്പെടുത്തി ഓടിക്കുകയും ചെയ്ത കേസിലാണു പ്രമോദിനെ പ്രതി ചേര്‍ത്തിരിക്കുന്നത്. പട്ടികജാതിക്കാരിയായ യുവതിയെ ശാരീരിക കയ്യേറ്റം നടത്തിയതിന് പൊലീസ് അറസ്റ്റു ചെയ്യുമെന്ന സാഹചര്യത്തിലാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഒരു ഗുണ്ടയും ചേര്‍ന്ന് ആക്ഷേപങ്ങളുമായി വന്നിരിക്കുന്നതെന്നു വിജയ് ശങ്കര്‍ പറഞ്ഞു.

പൊലീസ് തിരയുന്ന ഇയാള്‍ ഇപ്പോള്‍ ഒളിവിലാണ് എന്നാണ് പൊലീസ് പറയുന്നത്. ഒളിവിലിരിക്കെയാണ് സമൂഹമാധ്യമങ്ങളിലൂടെ വിഡിയോയുമായി രംഗത്തെത്തിയത്. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് സാമ്ബത്തികമായതോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ ഒരു ഇടപാടും തനിക്ക് ഇല്ലെന്നും വിജയ് ശങ്കര്‍ പറഞ്ഞു.

2008 ല്‍ നിര്‍മ്മാണം ആരംഭിച്ച ഫ്‌ളാറ്റ് നിര്‍മ്മാണം 2010ല്‍ കെട്ടിട നിര്‍മ്മാതാവു മുങ്ങിയതിനെ തുടര്‍ന്നു പണിമുടങ്ങി കിടക്കുകയായിരുന്നു. ഇത് വാസയോഗ്യമാക്കാനാകും വിധം പണികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഭൂമി ഉടമയ്ക്കു ഫ്‌ളാറ്റ് നിര്‍മ്മാതാവു പണം നല്‍കാത്തതിനാലാണ് റജിസ്‌ട്രേഷന്‍ നടക്കാത്തത് എന്നറിഞ്ഞ് പണം കയ്യില്‍ നിന്നു മുടക്കി ഇദ്ദേഹം പണി പൂര്‍ത്തിയാക്കുകയായിരുന്നു. അതേസമയം ഫ്‌ളാറ്റ് വാങ്ങിയവരെ വിജയ് ശങ്കര്‍ ഭീഷണിപ്പെടുത്തുന്നെന്നും ബില്‍ഡര്‍ക്കു കൂടുതല്‍ പണം വാങ്ങി നല്‍കാന്‍ നിര്‍ബന്ധിക്കുന്നു എന്നുമാണ് ആക്ഷേപം.

”ഈ വിഷയത്തില്‍ റിയല്‍ എസ്റ്റേറ്റ് റഗുലേറ്ററി അഥോറിറ്റിക്ക് ഒരു ഫ്‌ളാറ്റുടുമ കൂടിയായ പ്രമോദ് നല്‍കിയ പരാതിയില്‍ അടുത്തിടെ വിധി വന്നിരുന്നു. ഇത് എതിരായതോടെയാണ് വിഡിയോയുമായി രംഗത്തു വന്നിരിക്കുന്നത്. ഫ്‌ളാറ്റിന്റെ മുഴുവന്‍ പണവും നല്‍കാന്‍ തയാറാകാതെയാണ് ആക്ഷേപം ഉയര്‍ത്തുന്നത്. പ്രമോദ് എന്നയാള്‍ അഞ്ചു ലക്ഷം രൂപ ഫ്‌ളാറ്റ് നിര്‍മ്മാതാവിനു നല്‍കാനിരിക്കെയാണ് മറ്റൊരു ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറുന്നത്. അതില്‍ താമസിച്ചിരുന്ന ഹോം നഴ്‌സായ യുവതിയെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഫ്‌ളാറ്റിന്റെ പണം പൂര്‍ണമായും നല്‍കിക്കഴിഞ്ഞാല്‍ വെള്ളത്തിന്റെ കണക്ഷന്‍ എടുക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ പൂര്‍ത്തിയാക്കി നല്‍കുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചിട്ടുള്ളത്. ഇതിനിടെ ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് സ്ഥലത്തെ ചില ഗുണ്ടകള്‍ തന്നെ ഫോണില്‍ വിളിച്ചു ഭീഷണിപ്പെടുത്തിയിരുന്നു. ഫ്‌ളാറ്റ് രജിസ്റ്റര്‍ ചെയ്തു കിട്ടണമെന്നായിരുന്നു ആവശ്യം. ഇവിടെ വാങ്ങിയിട്ടുള്ള തന്റെ പേരിലുള്ള ഫ്‌ളാറ്റു പോലും ഇതുവരെ രജിസ്റ്റര്‍ ചെയ്തു കിട്ടിയിട്ടില്ല എന്ന മറുപടി പറഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നു. കെട്ടിടസമുച്ചയത്തില്‍ താന്‍ വാങ്ങിയ ഒരു കൊമേഴ്‌സ്യല്‍ സ്‌പേസ് മാത്രമാണ് രജിസ്റ്റര്‍ ചെയ്തു കിട്ടിയിട്ടുള്ളത്. അതു തന്നെ പണം നല്‍കി കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തതിനാല്‍ മാത്രമാണ് സാധിച്ചതെന്നും വിജയ് ശങ്കര്‍ പറഞ്ഞു

Related posts

Leave a Comment