ചെന്നൈയിൽ ഷൂട്ടി൦ഗ് പുരോഗമിച്ചു കൊണ്ടിരുന്ന ബിഗ് ബോസ് മലയാളം സീസൺ മൂന്നിന്റെ ചിത്രീകരണം നിർത്തിവച്ചു. കോവിഡ് നിയന്ത്രണ മാർഗ നിർദേശങ്ങൾ പാലിച്ചില്ല എന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് നടപടി. അണിയറ പ്രവർത്തകരിൽ ചിലർക്ക് കൊറോണ ബാധിച്ചു എന്ന് മുൻപ് റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. എന്നാൽ, ഇവർ സെറ്റിൽ സ്ഥിരമായി വരുന്നവർ അല്ലെന്നും ഇവരുമായി സമ്പർക്കം പുലർത്തിയവരെ ക്വാറൻറ്റയിനിൽ ആക്കിയെന്നുമാണ് അധികൃതർ അറിയിച്ചിരുന്നത്. ഇതിനിടെയാണ് പോലീസിന്റെ ഇടപെടൽ. ലോക്ക്ഡൗണിന് ശേഷം മത്സരം പുനരാരംഭിക്കാനുള്ള തയാറെടുപ്പിലാണ് അധികൃതർ.
ഇതിന്റെ ഭാഗമായി മത്സരാർത്ഥികളെ ഹോട്ടൽ മുറികളിലേക്ക് മാറ്റിയിരിക്കുകയാണ്. നേരത്തെ, കൊറോണ വൈറസ് വ്യാപനത്തെ തുടർന്ന് ഷോ നീട്ടിവച്ചിരുന്നു. 100 ദിവസം കൊണ്ട് പൂർത്തിയാക്കേണ്ട ഷോ രണ്ടാഴ്ച കൂടി നീട്ടുകയായിരുന്നു. ഒരാഴ്ചത്തെ എലിമിനേഷനും അധികൃതർ ഒഴിവാക്കിയിരുന്നു. നിലവിൽ 94 ദിവസങ്ങൾ പിന്നിട്ടിരിക്കുകയാണ് മത്സരം. ഗ്രാൻഡ് ഫിനാലെയോട് അടുത്തിരിക്കുന്ന സാഹചര്യത്തിലാണ് തമിഴ്നാട് പോലീസിന്റെ ഇടപെടൽ മൂലം ഷോ നിർത്തിവച്ചിരിക്കുന്നത്.
ലോക്ക്ഡൌൺ പ്രഖ്യാപിച്ചതിനു ശേഷം തമിഴ്നാട്ടിൽ തുടർന്നു വന്നിരുന്ന ഒരേയൊരു ഷൂട്ടിംഗ് ബിഗ് ബോസ് മലയാളം മൂന്നാം സീസണിന്റേത് ആയിരുന്നു. ചെന്നൈയിലെ EVP ഫിലിം സിറ്റിയിലാണ് ബിഗ് ബോസിന്റെ ഷൂട്ടിംഗ് നടന്നിരുന്നത്. മാനദണ്ഡങ്ങളില്‍ വീഴ്ച വരുത്തിയതിന് ഫിലിം സിറ്റിക്ക് 1 ലക്ഷം രൂപ പിഴ ചുമത്തിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. നോബി, ഡിംപല്‍, കിടിലം ഫിറോസ്, മണിക്കുട്ടൻ, മജ്‍സിയ ഭാനു, സൂര്യ ജെ മേനോൻ, ലക്ഷ്‍മി ജയൻ, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണൻ, അഡോണി ടി ജോണ്‍, റംസാൻ മുഹമ്മദ്, റിതു മന്ത്ര, സന്ധ്യാ മനോജ്, ഭാഗ്യലക്ഷ്‍മി, ഫിറോസ്-സജ്‌ന, മിഷേൽ, ഏഞ്ചൽ, രമ്യ പണിക്കർ എന്നിവരായിരുന്നു ഷോയിലെ മത്സരാർത്ഥികൾ
കിടിലൻ ഫിറോസ്, റിതു മന്ത്ര, സായ് വിഷ്‍ണു, റംസാൻ, മണിക്കുട്ടൻ, നോബി, ഡിംപല്‍, അനൂപ് കൃഷ്‍ണൻ എന്നിവരാണ് ഇനിയും ഷോയിൽ തുടരുന്നത്. കൊവിഡിന്റെ വ്യാപനം മൂലം ലോക്ക്ഡൗൺ പ്രഖ്യാപിച്ച സാഹചര്യത്തിൽ താല്‍കാലികമായാണ് ഷോ നിര്‍ത്തിവയ്‍ക്കുന്നതെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്. പ്രതിസന്ധി മാറിയാൽ ഉടൻതന്നെ ബിഗ് ബോസ്സിന്റെ സംപ്രേക്ഷണം പുന:രാരംഭിക്കുന്നതായിരിക്കുമെന്നും അധികൃതർ അറിയിച്ചു.
കോവിഡ് ലോക്ക്ഡൗണിന്റെ പശ്ചാത്തലത്തിൽ രണ്ടാഴ്ച കൂടി നീട്ടിയ ഷോയുടെ ഫിനാലെ ജൂൺ ആറിന് നടത്താനായിരുന്നു ചാനലിന്റെ തീരുമാനം. ഫെബ്രുവരി 14നാണ് ബിഗ് ബോസ് സംപ്രേക്ഷണം ആരംഭിച്ചത്. കൊവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ മെയ് 10 നായിരുന്നു തമിഴ്നാട്ടിൽ ലോക്ക്ഡൗൺ പ്രഖ്യാപിച്ചത്. 24 വരെയാണ് ലോക്ക്ഡൗൺ. അച്ഛന്റെ വിയോഗത്തോടെ ഷോയിൽ നിന്നും പുറത്ത് പോയ ഡിംപൽ കഴിഞ്ഞ ആഴ്ചയായിരുന്നു ഷോയിലേക്ക് തിരിച്ചെത്തിയത്. രമ്യ, സൂര്യ എന്നിവരാണ് ഒടുവിൽ പുറത്തായത്.