ഫഹദിനെ നായകനാക്കി പിതാവ് ഫാസിൽ 16 വർഷങ്ങൾക്ക് ശേഷം നിർമാതാവിൻ്റെ കുപ്പായമണിയുന്ന ചിത്രമാണ് മലയൻകുഞ്ഞ്. കയ്യെത്തും ദൂരത്ത് എന്ന ഫഹദിന്റെ ആദ്യ ചിത്രം നിർമിച്ചതും സംവിധാനം ചെയ്തതും ഫാസിൽ ആയിരുന്നു. അതിന് ശേഷം ഇതാദ്യമായാണ് ഇരുവരും ഒന്നിക്കുന്നത്. 2004ൽ മോഹൻലാൽ നയൻതാര എന്നിവരെ വച്ച് നിർമിച്ച വിസ്മയത്തുമ്പത്ത് ആണ് ഫാസിൽ അവസാനമായി ചെയ്ത ചിത്രം. ഇപ്പോൾ നീണ്ട 16 വര്‍ഷത്തിന് ശേഷമാണ് സിനിമയിലേക്ക് നിര്‍മാതാവായി ഫാസില്‍ തിരിച്ചെത്തുന്നത്. ചിത്രം മകനായ ഫഹദിനെ വച്ച് തന്നെ ചെയ്യുമ്പോൾ അതിന് പിന്നിലെ പൊളിറ്റിക്സ് എന്താണെന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ മറുപടി നൽകിയിരിക്കുകയാണ് ഫാസിൽ.
ചിത്രത്തിൽ ഫഹദ് അഭിനയിക്കുന്നതിൽ മറ്റ് പൊളിറ്റിക്സ് ഒന്നും ഇല്ലെന്നാണ് ഫാസിൽ പറയുന്നത്. ‘ഫഹദിന് പറ്റിയ കഥാപാത്രമാണ്. കഥ കേട്ടപ്പോള്‍ അവനും എക്‌സൈറ്റഡായി. പിന്നെ കൈയ്യെത്തും ദൂരത്തിന് ശേഷം അവന്‍ അഭിനയിക്കുന്ന ചിത്രം ഞാന്‍ നിര്‍മ്മിക്കുന്നു എന്ന വിശേഷണം കൂടി ഇതിനുണ്ട്,’ വെള്ളിനക്ഷത്രത്തിന് നല്‍കിയ അഭിമുഖത്തില്‍ ഫാസില്‍ പറഞ്ഞു. മഹേഷ് നാരായണന്‍ കഥ, തിരക്കഥ, സംഭാഷണം ഒരുക്കുന്ന മലയന്‍ കുഞ്ഞ് നവാഗതനായ സജിമോൻ പ്രഭാകർ ആണ് സംവിധാനം ചെയ്യുന്നത്
മലയൻകുഞ്ഞിലെ പുതുമുഖങ്ങളെക്കുറിച്ചുള്ള ചോദ്യത്തിന് ഫാസിലിന്റെ മറുപടി ഇങ്ങനെ. ‘പലരേയും മലയാള സിനിമയില്‍ കൊണ്ടുവരാന്‍ സാധിച്ചിട്ടുണ്ട്. അവരെല്ലാം സൂപ്പര്‍ താരങ്ങളാണ്. റാംജി റാവു സ്പീക്കിങ്ങില്‍ സംവിധായകന്‍, നായകന്‍, നായിക, സംഗീത സംവിധായകന്‍ ഇവരെല്ലാം പുതുമുഖങ്ങളായിരുന്നു. അവരെ വെച്ച് ചെയ്ത പടങ്ങളെല്ലാം വന്‍ ഹിറ്റുമായി. പക്ഷേ ഇപ്പോള്‍ അതേ കുറിച്ച് ആലോചിച്ചാല്‍ ഭയമാകും. ഈ ചിത്രത്തിലും ഒരു ക്യാമറാമാനെ അവതരിപ്പിക്കുന്നുണ്ട്. മഹേഷ് നാരായണൻ. ഇതുവരെ മഹേഷ് നാരായണന്‍ അറിയപ്പെട്ടത് സംവിധായകന്‍, തിരക്കഥാകൃത്ത് എഡിറ്റര്‍ എന്നൊക്കെയായിരുന്നു. ആദ്യമായാണ് ക്യാമറാമാനാകുന്നത്. അദ്ദേഹത്തിന്റെ ഉള്ളില്‍ ഒരു ക്യാമറാമാന്‍ ഒളിഞ്ഞു കിടക്കുന്നുണ്ടായിരുന്നു. ഈ ചിത്രത്തിലൂടെ ആ ക്യാമറാമാനെ പുറത്തെടുക്കുന്നു’ ഫാസില്‍ പറഞ്ഞു.
കോവിഡ് ലോക്ക്ഡൗണിനിടയിൽ ചിത്രീകരിച്ച് പുറത്തിറങ്ങിയ സീ യു സൂണിന് ശേഷം ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന ചിത്രമാണ് മലയൻകുഞ്ഞ്. വിഷ്‍ണു ഗോവിന്ദും ശ്രീ ശങ്കറുമാണ് സൗണ്ട് ഡിസൈനര്‍. ഫഹദും മഹേഷ് നാരായണനും ഒന്നിക്കുന്ന നാലാമത്തെ ചിത്രമാണ് മലയൻകുഞ്ഞ്. അതേസമയം ചിത്രീകരണത്തിനിടെ ഫഹദിന് പരിക്കേറ്റിരുന്നു. സിനിമ ചിത്രീകരണത്തിനു വേണ്ടി താൽക്കാലികമായി നിർമിച്ച വീടിന്റെ മുകളിൽ നിന്നാണ് താരം വീണത്. മണ്ണിനടിയിലേക്ക് ഒലിച്ചു പോകുന്ന രംഗം ചിത്രീകരിക്കുന്നതിനിടെയായിരുന്നു സംഭവം. അതേസമയം മലയൻകുഞ്ഞിനായി 30 അടി ഉയരമുള്ള സെറ്റുകളാണ് ഈരാറ്റുപേട്ടയില്‍ ചെയ്തിരിക്കുന്നത്. ചെലവ് ചുരുക്കിയുള്ള ചിത്രമേയല്ല മലയന്‍കുഞ്ഞ് എന്നാണ് ഫാസിൽ പറയുന്നത്.