പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടാതെ സിനിമ എടുത്തിട്ട് കാര്യമില്ല, കൊമേഴ്സ്യല്‍ ഡയറക്ടറായി അറിയപ്പെടാനാണ് ആ​ഗ്രഹം; വി.സി അഭിലാഷ്

ഫേസ്ബുക്കിലൊക്കെ നല്ലത് പറഞ്ഞ് എഴുതിയിട്ടാലും ആര്‍ട്ട് ഹൗസ് സിനിമകളുടെ ആളുകള്‍ക്ക് കൊമേഴ്സ്യല്‍ സിനിമകളുടെ ആളുകളെ കണ്ണെടുത്താല്‍ കണ്ടുകൂടെന്ന് സംവിധായകന്‍ വി.സി അഭിലാഷ്. ആര്‍ട്ട് ഹൗസ് സിനിമകള്‍ കാണാത്തതിന് കാരണം പ്രേക്ഷകരല്ല. ആര്‍ട്ട് ഹൗസിന്, തന്റെ ആളൊരുക്കം എന്ന സിനിമയ്ക്ക് അടക്കം തിയറ്റര്‍ ലഭിക്കാത്തതില്‍ അന്ന് വിമര്‍ശനം ഉന്നയിച്ചിരുന്നു. എന്നാല്‍ വൈഡ് റിലീസുകളും കൊമേഴ്സ്യല്‍ സിനിമകളുമാണ് തിയറ്ററുകളെ ചലിപ്പിക്കുന്നതെന്നാണ് യാഥാര്‍ത്ഥ്യം. ഒരു കൊമേഴ്സ്യല്‍ ഡയറക്ടറായി അറിയപ്പെടാനാണ് തനിക്ക് ആ​ഗ്രഹമെന്നും അഭിലാഷ് പറഞ്ഞു. ആദ്യ ചിത്രമായ ആളൊരുക്കത്തിന് ശേഷം സംവിധാനം ചെയ്യുന്ന സബാഷ് ചന്ദ്രബോസ് എന്ന ചിത്രത്തിന്റെ വിശേഷങ്ങളും ആര്‍ട്ട് ഹൗസ്, കൊമേഴ്സ്യല്‍ എന്നിങ്ങനെ സിനിമകളെക്കുറിച്ചുമുളള അഭിലാഷിന്റെ വിലയിരുത്തലുകളും ഏഷ്യാവില്‍ മലയാളത്തിന് നല്‍കിയ അഭിമുഖത്തില്‍ കാണാം.

അവാര്‍ഡിന് വേണ്ടിയിട്ടുളള സിനിമ എന്നതിലൊരു കളളത്തരമുണ്ട്. ഞാന്‍ ഈ ഫെസ്റ്റിവലുകള്‍ക്ക് പോയപ്പോഴാണ് ഇതൊക്കെ മനസിലാക്കുന്നത്. ഫിയാപ് (FIAPF) അക്രഡിറ്റേഷനുളള ഫെസ്റ്റിവലുകളെ പറ്റിയുളള ഒരു ധാരണ ഉണ്ടേല്‍ എളുപ്പമാണ്. ഇന്ന സമയത്ത് ഇത് അയച്ചാല്‍ ആ ഫെസ്റ്റിവലില്‍ പോകും. ഫിയാപ്ഫിന്റെ ആദ്യത്തെ 15 ഫെസ്റ്റിവലുകളില്‍ പെട്ട ഒരു സിനിമയായിട്ട് നമ്മള്‍ ഏതെങ്കിലും ഷാങ്ഹായിലോ, ബര്‍ലിനിലോ, അല്ലെങ്കില്‍ കാനിലോ, വെനീസിലോ എവിടെ എങ്കിലും പ്രദര്‍ശിപ്പിച്ചാല്‍ പിന്നീട് ഫെസ്റ്റിവലുകളിലൊക്കെ നല്ല സ്വീകരണമായിരിക്കും. ലോകത്തെ ഏറ്റവും വലിയ അക്രഡിറ്റേഷനുളള ഫെസ്റ്റിവലുകള്‍ ആണ് ഇതെല്ലാം. അവരുടെ ആദ്യ 15ല്‍ ഇന്ത്യയില്‍ നിന്ന് ഗോവ മാത്രമേയുളളൂ. ഐഎഫ്‌എഫ്‌കെ അതിന്റെ രണ്ടാം ഗ്രേഡില്‍ വരുന്നതാണ്.

ആര്‍ട്ട് ഹൗസ്, അല്ലേല്‍ കലാപരമായ സിനിമകള്‍ ചെയ്യരുതെന്ന് അല്ലാ ഞാന്‍ പറയുന്നത്, അതിനുവേണ്ടി കോടിക്കണക്കിന് പൈസ മുടക്കി അങ്ങനത്തെ പടം ചെയ്യുന്നതിനോട് എനിക്ക് താത്പര്യമില്ല. നമുക്ക് 50 ലക്ഷത്തില്‍ താഴെ ബജറ്റില്‍ അങ്ങനെ പടം ചെയ്യാം. ജയരാജ് സാര്‍ കൊമേഴ്‌സ്യല്‍ സിനിമകളും ചെയ്യും കലാമൂല്യമുളള ചിത്രങ്ങളും ഒരുപോലെ ചെയ്യുന്ന മനുഷ്യനാണ്. 25-50 ലക്ഷം രൂപയക്ക് സാര്‍ ഒരു ആര്‍ട്ട് സിനിമയൊക്കെ തീര്‍ക്കും. എന്റെ കയ്യില്‍ നിന്ന് കുറച്ച്‌ പൈസ പോയാലും കുഴപ്പമില്ല. നീ ഒരു കലാമൂല്യമുളള പടം പിടിക്കു എന്ന് ഒരു നിര്‍മ്മാതാവ് എന്നോട് പറയുക ആണേല്‍ മാത്രമാണ് ഞാന്‍ ഇനി അങ്ങനെയൊരു ചിത്രം ചെയ്യുകയുളളൂ. ഒരു രൂപ എങ്കിലും പ്രൊഡ്യൂസര്‍ക്ക് ലാഭം കിട്ടാതെ സിനിമ എടുത്തിട്ട് കാര്യമില്ല. ലാഭസഹിതം മുടക്കുമുതല്‍ പ്രൊഡ്യൂസര്‍ക്ക് തിരിച്ചുകൊടുക്കുക എന്നതാണ് തന്റെ പോളിസിയെന്നും അഭിലാഷ് വ്യക്തമാക്കുന്നു

Related posts

Leave a Comment