പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്പോഴും ഉള്ളില്‍ കരയുന്ന അമ്മ മനസ്; ചക്കപ്പഴത്തിലെ സബീറ്റയുടെ നൊമ്പരപ്പെടുത്തുന്ന കഥ

പ്രമുഖ ചാനലിലെ ‘ചക്കപ്പഴം’ എന്ന പരിപാടിയിലൂടെ പ്രേക്ഷകരുടെ പ്രീതി പിടിച്ചുപറ്റിയ താരമാണ് സബീറ്റ ജോര്‍ജ്. രസകരമായ കുടുംബ വിശേഷങ്ങളുമായി മുന്നേറുന്ന പരിപാടിയില്‍ സ്വാഭാവിക ഹാസ്യത്തിനും വികാരനിര്‍ഭരമായ നിമിഷങ്ങള്‍ക്കും ഏറെ പ്രാധാന്യമുണ്ട്. ലളിതാമ്മ എന്ന അമ്മ കഥാപാത്രത്തെയാണ് സബീറ്റ അവതരിപ്പിക്കുന്നത്. ഹാസ്യവും, ദേഷ്യവും, വിഷമവുമെല്ലാം അനായാസേനെ കൈകാര്യം ചെയ്യുന്ന നടിയാണ് സബീറ്റ.

രസകരമായ കൗണ്ടറുകളും അമ്മയിയമ്മയുടെ കുഞ്ഞു കുശുമ്ബുകളുമൊക്കെയായി മനസ് കീഴടക്കുകയാണ് സബീറ്റ. കഴിഞ്ഞ ദിവസം സബീറ്റ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച കുറിപ്പ് ഏവരേയും കരയിപ്പിക്കുന്നതായിരുന്നു. മകനെക്കുറിച്ചുള്ള ഓര്‍മ്മകളാണ് സബീറ്റ ജോര്‍ജ് പങ്കുവെച്ചത്.
‘എന്റെ ചെക്കന്‍ എന്നെ തനിച്ചാക്കി പോയിട്ട് ഇന്നേക്ക് 4 വര്‍ഷം, അമ്മയുടെ കണ്ണീര് തോര്‍ന്നിട്ടും. 4 വര്‍ഷം മുന്‍പ് ഏതാണ്ട് ഈ സമയത്താണ് നീ എന്നെ വിട്ടുപോയത് മാക്‌സ് ബോയ്. അതിന് ശേഷം ഒരിക്കലും അമ്മയുടെ ഹൃദയം പഴയത് പോലെയായിട്ടില്ല. നീയുമായി ഒത്തുചേരാന്‍ സര്‍വ്വേശ്വരന്‍ ഒരവസരം തന്നാല്‍ ഒരുനിമിഷം പോലും ഞാന്‍ മടിച്ചുനില്‍ക്കില്ല, കാരണം നീ എന്റെ ജീവിതത്തിലെ നികത്താനാവാത്തൊരു നഷ്ടമാണ്. ഇതില്‍ കൂടുതലൊന്നും എനിക്ക് എഴുതാനാവുന്നില്ല’- സബീറ്റയുടെ വാക്കുകള്‍.

കോട്ടയം സ്വദേശിനിയാണ് സബീറ്റ ജോര്‍ജ്. രണ്ടു മക്കളായിരുന്നു സബീറ്റയ്ക്ക്. എന്നാല്‍ ജനന സമയത്ത് തലയ്ക്ക് സംഭവിച്ച പരിക്ക് മൂലം ഭിന്നശേഷിക്കാരനായ മകന്‍ പന്ത്രണ്ടാം വയസിലാണ് മരിച്ചത്. ഒരു മകളും കൂടിയുണ്ട് സബീറ്റയ്ക്ക്. സബീറ്റയുടെ വാക്കുകള്‍ ആരാധകര്‍ വിഷമത്തോടെ ഏറ്റെടുത്തു. പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിക്കുമ്ബോഴും മനസില്‍ ഇത്രയധികം വിഷമവും പേറിയാണ് സബീറ്റ നടക്കുന്നതെന്ന തിരിച്ചറിവും പ്രേക്ഷകര്‍ക്ക് ഉണ്ടായിരിക്കുകയാണ്. ദൈവം കൂടെയുണ്ടാകുമെന്ന് നിരവധിയാളുകള്‍ പോസ്റ്റിനു താഴെ കമന്‍്റ് ചെയ്തിട്ടുണ്ട്.

Related posts

Leave a Comment