തിരുവനന്തപുരം: പ്രിൻസിപ്പൽ നിയമന പട്ടികയിൽ ഇടപെട്ടുവെന്ന ആരോപണം നിഷേധിച്ച് ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ ബിന്ദു. യുജിസി ചട്ടം ലംഘിക്കാൻ ഇടപെട്ടിട്ടില്ല.
പരാതികൾ പരിശോധിക്കാൻ നിർദേശം നൽകി. യുജിസി മാനദണ്ഡം അനുസരിച്ചല്ല സെലക്ഷൻ നടന്നതെന്ന് പരാതികൾ ഉയർന്നു. അതുകൊണ്ടാണ് പരാതികൾ പരിഗണിക്കാൻ തീരുമാനിച്ചതെന്ന് മന്ത്രി പറഞ്ഞു.
പരാതികൾ ഉയർന്ന സ്ഥിതിക്ക് നീതിനിഷേധം ഉണ്ടാകരുതെന്ന് കരുതിയാണ് ഇടപെട്ടത്. ഇക്കാര്യത്തിൽ സർക്കാരിനോ മന്ത്രിക്കോ പ്രത്യേക താത്പര്യമില്ല.
പ്രിൻസിപ്പൽ നിയമനം സർക്കാർ അംഗീകാരത്തിന് വിധേയമാണെന്ന് മന്ത്രി ആർ ബിന്ദു വ്യക്തമാക്കി.സംസ്ഥാനത്തെ 66 സര്‍ക്കാര്‍ കോളജുകളില്‍ കാലങ്ങളായി പ്രിന്‍സിപ്പല്‍മാരില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആരോപിച്ചിരുന്നു.
ഒഴിവ് നികത്താന്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് ചട്ടപ്രകാരം 43 പ്രിന്‍സിപ്പല്‍മാരുടെ പട്ടികയുണ്ടാക്കുകയും അത് പിഎസ്സി അംഗീകരിക്കുകയും ചെയ്തു.
എന്നാല്‍ സ്വന്തക്കാരായ ആരും മെറിറ്റില്‍ ഉള്‍പ്പെടാത്തതിനാല്‍ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി അനധികൃതമായി ഇടപെട്ട് അപ്പലേറ്റ് കമ്മിറ്റിയുണ്ടാക്കി ആ പട്ടികയില്‍ ഉള്‍പ്പെട്ടവരെ നിയമിച്ചില്ലെന്ന് അദ്ദേഹം അരോപിച്ചു.
നിയമനം നടക്കാതായതോടെ സ്വന്തക്കാരെ ഇന്‍ ചാര്‍ജ് പ്രിന്‍സിപ്പല്‍മാരാക്കി. പട്ടിക അട്ടിമറിക്കാന്‍ നിയമവിരുദ്ധമായി ഇടപെട്ട ഉന്നത വിദ്യാഭ്യാസ മന്ത്രിക്ക് ആ സ്ഥാനത്ത് ഇരിക്കാന്‍ യോഗ്യതയില്ല.
അധികാര ദുരുപയോഗം നടത്തിയ ഉന്നത വിദ്യാഭ്യാസ മന്ത്രി രാജി വയ്ക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ആവശ്യപ്പെട്ടു.
പ്രിൻസിപ്പൽ നിയമന പട്ടികയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവിൻ്റെ ഈ ആരോപണത്തിനാണ് മന്ത്രി ആർ ബിന്ദു പ്രതികരണം നടത്തിയത്.