കോട്ടയം: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമായി ദുരൂഹ സാഹചര്യത്തില്‍ കലുങ്കിനടിയില്‍ കണ്ടെത്തിയ വയോധികനെ പൊലീസ് അറസ്റ്റ് ചെയ്തു.
ടിഎ ഇബ്രാഹിം എന്ന 62 വയസ്സുകാരനെ നാട്ടുകാർ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
പെണ്‍കുട്ടിയെ ആളൊഴിഞ്ഞ സ്ഥലത്ത് എത്തിച്ചത് ലൈംഗിക അതിക്രമത്തിന് വേണ്ടിയാണെന്ന് പൊലീസ് വ്യക്തമാക്കുന്നു.തീക്കോയി അടുക്കത്തിന് സമീപം ചാമപ്പാറയിലെ കലുങ്കിനടിയില്‍ വെച്ചാണ് ഇബ്രാഹിമിനെ നാട്ടുകാർ പിടികൂടുന്നത്.
ഈ സമയം ഇദ്ദേഹത്തിനൊപ്പം പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയുമുണ്ടായിരുന്നു. വീടുകള്‍ കയറി കച്ചവടം നടത്തുന്ന ഇയാള്‍ പലപ്പോഴായി പെണ്‍കുട്ടിയുടെ വീട്ടിലും എത്തിയിട്ടുണ്ട്.
ഇത്തരത്തില്‍ കഴിഞ്ഞ ദിവസം ഇവിടെയെത്തി മടങ്ങുമ്പോള്‍ വഴിയരികില്‍ നില്‍ക്കുകയായിരുന്ന കുട്ടിയെ തോട്ടില്‍ കുളിക്കാന്‍ പോകാമെന്ന് പറഞ്ഞ് കൂട്ടിക്കൊണ്ടുപോവുകയായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.
ദുരൂഹസാഹചര്യത്തിൽ വയോധികനേയും പെൺകുട്ടിയേയും കലുങ്കിന് അടിയില്‍ കണ്ടതോടെ നാട്ടുകാർക്ക് സംശയം തോന്നുകയായിരുന്നു.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ ഈരാട്ടുപേറ്റ പൊലീസ് കേസ് രജിസ്റ്റർ ചെയ്യുകയും എസ്എച്ച്ഒ ബാബു സെബാസ്റ്റ്യന്റെ നേതൃത്വത്തിലുള്ള സംഘം ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുകയും ചെയ്തു.
അതേസമയം, പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിക്കാനാണ് സ്കൂട്ടറിൽ ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോയതെന്ന പൊലീസ് വാദം പ്രതി നിഷേധിക്കുകയാണ്.
കുളിക്കാനാണ് കുളിക്കടവിൽ എത്തിയതെന്നാണ് ഇബ്രാഹിം അവകാശപ്പെടുന്നത്. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ പൊലീസ് തയ്യാറായില്ല.