വര്‍ക്കല: പ്രണയത്തിന്റെ പേരില്‍ ഇനി അവള്‍ ആരെയും ചതിക്കരുതെന്നു കരുതിയാണ് കൊലപാതകം നടത്തിയതെന്ന് സംഗീത കൊലക്കേസില്‍ അറസ്റ്റിലായ ഗോപുവിന്റെ മൊഴി.
താനുമായി മാസങ്ങളോളം പ്രണയത്തിലായിരുന്ന സംഗീത വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം പിന്മാറിയതാണ് ടാപ്പിംഗ് തൊഴിലാളിയായ ഗോപുവിന്റെ വൈരാഗ്യത്തിന് കാരണം.
പ്രണയത്തിലായിരിക്കെ നിരവധി സ്ഥലങ്ങളില്‍വച്ച് തങ്ങള്‍ കൂടിക്കാഴ്ച നടത്തിയിട്ടുണ്ടെന്നും സംഗീതയെ കാണാന്‍ വീട്ടില്‍ ചെന്നിട്ടുണ്ടെന്നും ഗോപു പൊലീസിനോടു പറഞ്ഞു.
ഏതാനും മാസം മുമ്പ് താനുമായുള്ള അടുപ്പത്തിന് സംഗീതയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയും തന്റെ വീട്ടിലെത്തി പ്രണയത്തില്‍ നിന്ന് പിന്മാറണമെന്ന് ഉപദേശിക്കുകയും ചെയ്തതു മുതലാണ് പ്രതികാരം തോന്നിയത്.
തന്നെ ഉപേക്ഷിച്ച സംഗീത അഖിലെന്ന പേരില്‍ മറ്റൊരു ഫോണില്‍ നിന്ന് താന്‍ നടത്തിയ പ്രണയാഭ്യര്‍ത്ഥനയില്‍ വീണതോടെ എങ്ങനെയും വകവരുത്തണമെന്ന ചിന്തയായി.
ആഴ്ചകളോളം ചാറ്റ് ചെയ്തും ഫോണില്‍ സംസാരിച്ചും സംഗീതയുടെ വിശ്വാസം നേടിയശേഷമാണ് അരുംകൊലയ്ക്കുള്ള പദ്ധതി തയ്യാറാക്കിയത്. കൊലപാതകത്തിനായി
ബട്ടണ്‍ പ്രസ് ചെയ്യുമ്പോൾ വായ്ത്തല പുറത്തേക്ക് ചാടുന്ന തരത്തിലുള്ള കത്തിയും തരപ്പെടുത്തി.
ചൊവ്വാഴ്ച രാത്രി ആഹാരം കഴിച്ചശേഷം കിടന്ന സംഗീതയുമായി അര്‍ദ്ധരാത്രിവരെ അഖിലെന്ന ഐ.ഡിയില്‍ നിന്ന് ചാറ്റിംഗ് നടത്തിയ ഗോപു പെട്ടെന്നാണ് അവളെ കാണണമെന്ന ആഗ്രഹം പ്രകടിപ്പിക്കുകയും നോ പറയാന്‍ അവസരം നല്‍കാതെ തന്റെ ലക്ഷ്യം നിറവേറ്റുകയും ചെയ്തത്.
കൂലിപ്പണിക്കാരായ സജീവ് ശാലിനി ദമ്പതികളുടെ മൂത്ത മകളാണ് സംഗീത. സഹോദരി സജിത. വര്‍ക്കല ഡിവൈ.എസ്.പി പി. നിയാസ്,എസ്.എച്ച്.ഒ എസ്. സനോജ് എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം.