ആലപ്പുഴ: മാവേലിക്കര മാങ്കാംകുഴി മറിയാമ്മ കൊലക്കേസ് പ്രതി അച്ചാമ്മയെന്ന റെജിയെ (51) പോലീസ് പിടികൂടിയത് തന്ത്രപരമായ നീക്കത്തിലൂടെ.
27 വർഷം നീണ്ട ഒളിവുജീവിതത്തിനൊടുവിലാണ് റെജിയെ കോതമംഗലത്തെ തുണിക്കടയിൽനിന്ന് മഫ്തിയിലെത്തിയ പോലീസ് സംഘം പിടികൂടിയത്.
മിനി രാജു എന്ന പേരിൽ കോതമംഗലത്തെ അടിവാട് വാടകവീട്ടിൽ ഭർത്താവിനും രണ്ടു മക്കൾക്കുമൊപ്പം പുതിയ ജീവിതം മുന്നോട്ടുകൊണ്ടുപോകുമ്പോഴാണ് റെജി പിടിയിലാകുന്നത്.
വീട്ടമ്മയായ മാങ്കാംകുഴി കുഴിപ്പറമ്പിൽ തേക്കേതിൽ പരേതനായ പാപ്പച്ചൻ്റെ ഭാര്യ മറിയാമ്മ (61) 1990 ലാണ് കൊലപ്പെട്ടത്. കേസിൽ പ്രതിയായ അറുനൂറ്റിമംഗലം സ്വദേശിനിയായിരുന്ന റെജിയെ പോലീസ് അന്നുതന്നെ പിടികൂടിയിരുന്നു.
മറിയാമ്മയുടെ സ്വർണാഭരണങ്ങൾ ലക്ഷ്യമിട്ടാണ് അകന്ന ബന്ധുവും വീട്ടിലെ ജോലിക്കാരിയുമായിരുന്ന റെജി കൊല നടത്തിയത്. 1993ൽ വിചാരണാ കോടതി റെജിയെ വെറുതെവിട്ടു.
എന്നാൽ പ്രോസിക്യൂഷൻ്റെ അപ്പീലിൽ 1996ൽ ഹൈക്കോടതി 26കാരിയായ റെജിയെ ജീവപര്യന്തത്തിന് ശിക്ഷിക്കുകയായിരുന്നു. ഇതോടെ റെജി ഒളിവിൽ പോകുകയായിരുന്നു.
അറസ്റ്റ് ഭയന്ന് സംസ്ഥാനം വിട്ട റെജി എത്തിച്ചേർന്നത് തമിഴ്നാട്ടിലാണ്. അവിടെവെച്ചു തക്കല സ്വദേശിയെ വിവാഹം ചെയ്തു. പിന്നീട് മിനി രാജു എന്ന പേരിൽ കേരളത്തിലേക്ക് മടങ്ങി കോതമംഗലത്തെ അടിവാട് വാടകവീട്ടിൽ താമസം തുടങ്ങി.
പ്രദേശത്തെ വിവിധ സ്ഥാപനങ്ങളിലും വീടുകളിലും ജോലി ചെയ്ത റെജി തന്റെ ഭൂതകാലം പുറംലോകമറിയാതിരിക്കാൻ പ്രത്യേകം ശ്രദ്ധചെലുത്തി.മാസച്ചിട്ടിയടക്കം നടത്തി നാട്ടുകാരുടെ വിശ്വാസ്യത റെജി പിടിച്ചിപറ്റിയിരുന്നു.
കോട്ടയംകാരിയാണെന്നും തമിഴ് യുവാവിനെ പ്രണയിച്ചു വിവാഹം ചെയ്തതിനെ തുടർന്ന് തന്നെ വീട്ടുകാർ ഉപേക്ഷിച്ചുവെന്നും പിന്നീട് യുവാവിനൊപ്പം നാടുവിടുകയായിരുന്നുവെന്നുമാണ് യുവതി അടിവാട്ടുകാരോട് പറഞ്ഞിരുന്നത്.
ഭർത്താവിനും മക്കൾക്കും മിനി എന്ന റെജിയുടെ ഭൂതകാലത്തെക്കുറിച്ച് അറിവില്ലായിരുന്നുവെന്നാണ് വിവരം. എന്നാൽ പണ്ടു ചെറിയൊരു കേസിൽപ്പെട്ടിരുന്നതായി അടുപ്പമുള്ളവരോട് റെജി പറഞ്ഞതായി റിപ്പോർട്ടുണ്ട്.
അഞ്ചുവർഷമായി കോതമംഗലത്തെ തുണിക്കടയിൽ ജോലി ചെയ്തുവരികയായിരുന്നു റെജി.രഹസ്യവിവരത്തെ തുടർന്നാണ് പോലീസ് സംഘം റെജി ജോലി ചെയ്തിരുന്ന തുണിക്കടയിൽ എത്തിയത്.
അറസ്റ്റിൻ്റെ തലേദിവസം മഫ്തിവേഷത്തിൽ പോലീസ് സംഘം സാരി വാങ്ങാനെന്ന വ്യാജേന തുണിക്കടയിൽ എത്തിയിരുന്നു.
സാരി ഇഷ്ടപ്പെട്ടില്ലെന്നു പറഞ്ഞു മടങ്ങിയ സംഘം കടയിലെ ജീവനക്കാരി 27 വർഷം മുമ്പ് ഒളിവിൽപോയ റെജി തന്നെയാണെന്ന് ഉറപ്പിച്ച് പിറ്റേദിവസവും എത്തുകയായിരുന്നു.
പോലീസുകാർ ‘റെജി’ എന്ന് വിളിച്ചതോടെ ‘മിനി’ക്ക് പിടികൊടുക്കുകയല്ലാതെ മറ്റു വഴികളില്ലായിരുന്നു. കെട്ടിടനിർമ്മാണ തൊഴിലാളിയാണ് റെജിയുടെഭർത്താവ്. രണ്ട് ആൺമക്കളുണ്ട്.