കൊളംബോ: ശ്രീലങ്കൻ തീരത്ത് തീപിടുത്തത്തിൽ പെട്ട സിംഗപ്പൂർ ഉടമസ്ഥതയിലെ എക്‌സ്-പ്രസ്സ് പേൾ ചരക്കുകപ്പൽ കടലിൽ മുങ്ങി. തീ നിയന്ത്രണ വിധേയമാക്കിയശേഷം കപ്പലിനെ ആഴക്കടലിലേക്ക് വലിച്ചു നീക്കുന്നതിനിടെയാണ് കപ്പൽ മുങ്ങിത്താണത്.
തീരത്തിനടുത്തുവെച്ച് തീപിടിച്ച കപ്പൽ വലിയ പാരിസ്ഥിതിക പ്രശ്‌നമാണ് ശ്രീലങ്കൻ ദ്വീപുകൾക്കുണ്ടാക്കിയത്. കണ്ടെയ്‌നറുകളിലെ രാസവസ്തുക്കൾക്ക് തീപിടിക്കുകയായിരുന്നു. ഭൂരിഭാഗം കണ്ടെയ്‌നറുകളിലേക്കും പടർന്ന തീ കപ്പലിന് നാശനഷ്ടം വരുത്തിയിട്ടില്ലെ ന്നായിരുന്നു പ്രാഥമിക നിഗമനം. എന്നാൽ കപ്പലിൽ വിള്ളൽ വീണ് അകത്തേക്ക് കടൽവെളളം കയറിയിരിക്കാമെന്നാണ് ശ്രീലങ്കൻ നാവിക സേന സംശയിക്കുന്നത്.
തീരത്തു നിന്നും 600 മീറ്ററോളം മാറ്റി കപ്പലിനെ നങ്കൂരമിട്ടു നിർത്താനും കപ്പലിലെ കണ്ടെയ്‌നറുകൾ നീക്കം ചെയ്യാനുമായിരുന്നു പദ്ധതിയിട്ടിരുന്നത്. കുത്തനെ താഴേക്ക് മുങ്ങിയ കപ്പൽ 21 മീറ്റർ ആഴത്തിലാണ് കടലിന്റെ അടിത്തട്ടിൽ തട്ടിനിൽക്കുന്നതെന്നും നാവികസേന അറിയിച്ചു. മുങ്ങിയ കപ്പിലിൽ നിന്നും എണ്ണ കടലിൽ പരക്കാതിരിക്കാനുള്ള ശ്രമമാണ് നിലവിൽ ചെയ്തുകൊണ്ടിരിക്കുന്നത്. ആകെ 1486 കണ്ടെയ്‌നറുകളാണ് കപ്പലിലുണ്ടായിരുന്നത്. ഇതിൽ 25 ടൺ നൈട്രിക് ആസിഡും മറ്റ് രാസവസ്തുക്കളുമുണ്ടായിരുന്നു