പെട്രോള്‍, ഡീസല്‍ വിലയില്‍ ഇന്നും വര്‍ധനവ്; മേയ് നാലിന് ശേഷം ഇത് ആറാം തവണ

തിരുവനന്തപുരം: തുടര്‍ച്ചയായ രണ്ടാം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിച്ചു. പെട്രോള്‍ ലീറ്ററിന് 27 പൈസയും ഡീസലിന് 31 പൈസയും കൂട്ടി. ഇന്നലെ പെട്രോള്‍ ലിറ്ററിന് 26 പൈസയുടെയും ഡീസല്‍ ലിറ്ററിന് 35 പൈസയുടെയും വര്‍ധനവാണ് രേഖപ്പെടുത്തിയത്. തിരുവനന്തപുരത്ത് പെട്രോളിന് 93.77 രൂപയും ഡീസലിന് 88.56 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയില്‍ പെട്രോളിന് 91.99 രൂപയും ഡീസലിന് 87.02 രൂപയുമാണ് വില.

കേരളമുള്‍പ്പടെ അഞ്ച് നിയമസഭകളിലേക്ക് നടന്ന തിരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ തുടര്‍ച്ചയായ ദിവസങ്ങളില്‍ എണ്ണ കമ്ബനികള്‍ ഇന്ധനവില വര്‍ധിപ്പിക്കുകയാണ്. തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ അവസാനിച്ച മേയ് രണ്ടിന് ശേഷം ഇത് ആറാം തവണയാണ് ഇന്ധനവില വര്‍ധിപ്പിക്കുന്നത്. തിരഞ്ഞെടുപ്പുകള്‍ക്ക് മുന്‍പ് ഇന്ധനവില സര്‍വ്വകാല റെക്കോര്‍ഡിലേക്കും എത്തിയിരുന്നു.

തിരഞ്ഞെടുപ്പ് ഫലം വന്നതിന്റെ അടുത്ത ദിവസം ഒരു ലിറ്റര്‍ പെട്രോളിന് വില 92.28 രൂപയായിരുന്നു. പിന്നീടുള്ള 4 ദിവസം പെട്രോള്‍ വിലയില്‍ വര്‍ധനവ് ഉണ്ടായി. മെയ് നാലിന് 29 പൈസയും അഞ്ചിന് 17 പൈസയും ആറിന് 23 പൈസയും ഏഴിന് 28 പൈസയുമാണ് വര്‍ധിച്ചത്. മെയ് മൂന്നിന് ഒരു ലിറ്റര്‍ ഡീസലിന് 86.75 രൂപയായിരുന്നു വില. തുടര്‍ന്നുള്ള നാലു ദിവസം വില വര്‍ധിച്ചു. മെയ് 4ന് 32 പൈസയും അഞ്ചിന് 20 പൈസയും ആറിന് 30 പൈസയും ഏഴിന് 33 പൈസയുമാണ് ഡീസല്‍ വിലയില്‍ വര്‍ധിച്ചത്. ഒരു വര്‍ഷത്തിനിടെ 20 രൂപയുടെ വര്‍ധനവാണ് ഇന്ധനവിലയില്‍ രേഖപ്പെടുത്തിയത്.

രാജ്യാന്തര വിപണിയിലെ അസംസ്‌കൃത എണ്ണ വിലയും ഡോളര്‍- രൂപ വിനിമയ നിരക്കും കണക്കാക്കിയാണ് ഓരോ ദിവസവും രാജ്യത്ത് എണ്ണ വില പുതുക്കുന്നത്. അമേരിക്കയില്‍ എണ്ണ ആവശ്യകത വര്‍ധിച്ചതും രൂപയുമായുള്ള വിനിമയത്തില്‍ ഡോളര്‍ ദുര്‍ബലമായതും കാരണം ക്രൂഡ് ഓയില്‍ വില വീണ്ടും വര്‍ധിക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Related posts

Leave a Comment