പൂജപ്പുരയില്‍ കൊവിഡ് സ്ഥിരീകരിച്ച 59 തടവുകാര്‍ക്കും ലക്ഷണങ്ങളില്ല, സംസ്ഥാനത്തെ എല്ലാ ജയിലിലും ആന്റിജന്‍ പരിശോധന ഉടന്‍

സംസ്ഥാനത്തെ എല്ലാ ജയിലുകളിലും തടവുകാരെ ആന്റിജന്‍ പരിശോധനയ്ക്ക് വിധേയമാക്കും. തിരുവനന്തപുരം പൂജപ്പുരയില്‍ 59 തടവുകാര്‍ക്ക് കൊവി‍ഡ് സ്ഥിരീകരിച്ച സാഹചര്യത്തിലാണ് ഇത്. രണ്ട് ദിവസത്തിനകം നിര്‍ബന്ധമായും പരിശോധന നടത്താനാണ് ജയില്‍ ഡിജിപി ഋഷിരാജ് സിങ് നല്‍കിയിരിക്കുന്ന നിര്‍ദേശം.

പൂജപ്പുരയില്‍ അസുഖബാധിതനായി കുഴഞ്ഞുവീണ് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ച തടവുകാരന് കൊവിഡ് സ്ഥിരീകരിച്ചതോടെയാണു പരിശോധന നടത്തിയത്. ഇയാളുടെ രോ​ഗ ഉറവിടം വ്യക്തമല്ല. ഇതിനെ തുടര്‍ന്ന് പി ബ്ലോക്ക് ഏഴിലെ 99 പേരില്‍ ആന്റിജന്‍ പരിശോധന നടത്തുകയായിരുന്നു. ഇതില്‍ 59 പേര്‍ക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഇവരില്‍ ഒരാള്‍ക്കും രോ​ഗബാധയുടെ ലക്ഷണങ്ങളില്ലെന്നാണ് റിപ്പോര്‍ട്ട്. ഇതെ തുടര്‍ന്നാണ് എല്ലാ ജയിലുകളിലും പരിശോധനയ്ക്ക് തീരുമാനിച്ചത്.

കൊവിഡ് പോസിറ്റീവായവരെ പൂജപ്പുര ജയിലിലെ പ്രത്യേക ഇടത്താണ് പാര്‍പ്പിച്ചിരിക്കുന്നത്. ജയില്‍ പൂര്‍ണമായും ക്വാറന്റിനില്‍ ആക്കി. ജോലിയിലുണ്ടായിരുന്ന 35 ഉദ്യോ​ഗസ്ഥരോടും ജയിലില്‍ തുടരാന്‍ അറിയിച്ചു. 970 തടവുകാരാണു സെന്‍ട്രല്‍ ജയിലില്‍ ഉള്ളത്. ഇന്നും നാളെയുമായി എല്ലാവര്‍ക്കും ആന്റിജന്‍ പരിശോധന നടത്തും.

കൊവിഡ് വ്യാപനം ശക്തമായതോടെ ജയിലുകളില്‍ സന്ദര്‍ശക വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. പ്രതികളെ കോടതിയില്‍ ഹാജരാക്കുന്നതിന് വിഡിയോ കോണ്‍ഫറന്‍സ് സംവിധാനമാണ് നിലവിലുളളത്. കൂടാതെ പരോളില്‍ പോയവര്‍ തിരികെ വരുന്നേരം കൊവിഡ് സര്‍ട്ടിഫിക്കെറ്റും നിര്‍ബന്ധമാക്കിയിട്ടുണ്ട്. ഇത്തരം നിയന്ത്രണങ്ങള്‍ക്കിടയിലും കൂടുതല്‍ കേസുകള്‍ കണ്ടെത്തുന്നത് ജയില്‍ വകുപ്പിനെയും ആശങ്കപ്പെടുത്തുന്നുണ്ട്.

Related posts

Leave a Comment