പുകവലിക്കാര്‍ക്ക് കോവിഡ് മൂന്നാം തരംഗ മുന്നറിയിപ്പ്; മരണങ്ങളില്‍ അധികവും സിഗരറ്റ്, പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുന്നവരില്‍

ഉത്തര്‍പ്രദേശിലെ പടിഞ്ഞാറന്‍ നഗരമായ മീററ്റില്‍ ഇതുവരെ 767 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതില്‍ 320 മരണങ്ങളും അതായത് ആകെ മരണത്തിന്റെ 42 ശതമാനവും പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരാണെന്ന് ഡോക്ടര്‍മാരുടെ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. ആകെ മരണങ്ങളില്‍ 320 പേരും സിഗരറ്റ് വലിക്കുകയോ പുകയില ഉത്പന്നങ്ങള്‍ ഉപയോഗിക്കുകയോ ചെയ്യുന്നവരായിരുന്നു. ഡോക്ടര്‍മാരുടെ അഭിപ്രായത്തില്‍ പുകവലി ശ്വാസകോശത്തെയും ശരീരത്തിനുള്ളിലെ സംരക്ഷണ പാളിയെയും നേരിട്ട് ബാധിക്കുന്നു. പതിവായി പുകവലിക്കുന്നവരിലും മറ്റ് പുകയില ഉല്‍പന്നങ്ങള്‍ ഉപയോഗിക്കുന്നവരിലും കോവിഡ് സുരക്ഷിതമായ താവളം കണ്ടെത്തുന്നു. കൂടാതെ മീററ്റില്‍ കണ്ടതുപോലെ ഗുരുതരമായ രോഗങ്ങളിലേയ്ക്കും മാരകമായ പ്രത്യാഘാതങ്ങളിലേയ്ക്കും നയിക്കും. രോഗികളുടെ മരണത്തിനുള്ള സാധ്യതയും വര്‍ദ്ധിക്കും.

പുകവലിയ്ക്കുന്നവര്‍ക്ക് വലിയ മുന്നറിയിപ്പാണ് ഡോക്ടര്‍മാര്‍ നല്‍കുന്നത്. കോവിഡ് 19 ന്റെ മൂന്നാം തരംഗം ഇത്തരക്കാരെ രൂക്ഷമായ രീതിയില്‍ ബാധിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കുന്നു. അതിനാല്‍, മഹാമാരിയുടെ അടുത്ത ഘട്ടത്തില്‍ ഉണ്ടാകുന്ന വിനാശകരമായ പ്രത്യാഘാതങ്ങള്‍ ഒഴിവാക്കാന്‍ പുകവലിക്കുന്നയാളുകള്‍ അത് ഉപേക്ഷിക്കുകയും എത്രയും വേഗം പ്രതിരോധ കുത്തിവയ്പ് എടുക്കുകയും വേണമെന്നാണ് ഡോക്ടര്‍മാരുടെ നിര്‍ദ്ദേശം.

-Covid Vaccine | റഷ്യയില്‍ നിന്ന് സ്പുട്‌നിക് വി വാക്‌സിന്റെ മൂന്നാമത്തെ ബാച്ച്‌ ഇന്ത്യയിലെത്തി

കോവിഡ് -19 ന്റെ രണ്ടാം തരംഗം രാജ്യത്തെ മൊത്തത്തിലുള്ള പുകവലിക്കാരില്‍ വലിയൊരു വിഭാഗക്കാരായ ചെറുപ്പക്കാരെ കൂടുതലായി ബാധിച്ചതിനാല്‍ ഡോക്ടര്‍മാരുടെ മുന്നറിയിപ്പിന് വളരെയേറെ പ്രാധാന്യമുണ്ട്. മികച്ച രോഗപ്രതിരോധ ശേഷിയുള്ളവര്‍ക്ക് പോലും കോവിഡിന് മുന്നില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയാതെ വരുമ്ബോള്‍ ഇത്തരക്കാര്‍ കൂടുതല്‍ കരുതലുകള്‍ എടുക്കണമെന്നാണ് ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്.

കോവിഡ് -19 ന്റെ രണ്ടാമത്തെ തരംഗത്തില്‍ ഇപ്പോള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യുന്ന പുതിയ കേസുകളുടെ എണ്ണം 1.50 ലക്ഷത്തോളമായി കുറയുന്നുണ്ടെങ്കിലും മരണ സംഖ്യ ആശങ്കാജനകമാണ്. കൊറോണ വൈറസുമായി ബന്ധപ്പെട്ട് ദിവസേന 3,000 മരണങ്ങളാണ് ഇന്ത്യയില്‍ ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യുന്നത്.

-കോവിഡ് വാക്സിന്‍റെ പാര്‍ശ്വഫലങ്ങള്‍, രോഗബാധിതര്‍ വാക്സിന്‍ സ്വീകരിക്കാമോ? സംശയങ്ങള്‍ക്ക് ഉത്തരങ്ങള്‍ അറിയാം

മൂന്നാം തരംഗത്തിന്റെ തീവ്രതയെക്കുറിച്ച്‌ ഒരു നിശ്ചയവുമില്ലെങ്കിലും ഈ വര്‍ഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ മാസങ്ങളില്‍ മൂന്നാം തരംഗം എത്തുമെന്നാണ് വിദഗ്ദ്ധരുടെ അഭിപ്രായം. എന്നാല്‍ വാക്‌സിനേഷന്‍ വേഗത്തിലാക്കുന്നത് അടുത്ത തരംഗത്തിന്റെ ആഘാതം കുറയ്ക്കുമെന്ന് പ്രതീക്ഷിക്കാം. ഇന്ത്യയില്‍ ഇതുവരെ 21 കോടിയിലധികം വാക്‌സിന്‍ ഡോസുകളുടെ വിതരണമാണ് നടന്നിട്ടുള്ളത്.

കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 1.27 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ 54 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ കണക്കാണിത്. ഇതോടെ രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 2,81,75,044 ആയി ഉയര്‍ന്നു. രോഗമുക്തി നേടുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കഴിഞ്ഞ ഒറ്റദിവസത്തില്‍ 2,55,287 പേരാണ് കോവിഡ് മുക്തി നേടിയത്. ഇതുവരെ 2,59,47,629 പേരാണ് കോവിഡ് മുക്തി നേടിയത്. 92.09% ആണ് രാജ്യത്തെ രോഗമുക്തി നിരക്ക്. നിലവില്‍ 18,95,520 ആക്ടീവ് കേസുകളാണ് രാജ്യത്തുള്ളത്. കോവിഡ് വ്യാപനം പിടിമുറുക്കിയ മെയ് മാസത്തില്‍ മാത്രം 90.3 ലക്ഷം കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

Related posts

Leave a Comment