പിരിയാന്‍ വയ്യ, ജീവനറ്റ ഭാര്യയുമായി 72കാരന്‍ കഴിഞ്ഞത് രണ്ടു പതിറ്റാണ്ട്

ബാങ്കോക്ക്: അനശ്വര പ്രണയത്തിന്റെ നേര്‍ സാക്ഷ്യമായി തായ്‌ലന്‍ഡുകാരനായ 72 കാരന്റെ ജീവിതം. ജീവനറ്റ പ്രിയതമയുടെ മൃതദേഹത്തോടൊപ്പം റിട്ടയേഡ് മിലിട്ടറി ഉദ്യോഗസ്ഥനായ ചാന്‍ ജന്‍വാച്ചക്കല്‍ കഴിഞ്ഞത് ഒന്നും രണ്ടും ദിവസമല്ല, നീണ്ട 21 വര്‍ഷങ്ങള്‍.

ബാങ്കോക്കിലെ ബെന്‍ ഖെന്‍ ജില്ലയിലുള്ള വീട്ടിലാണ് ഇയാള്‍ ഭാര്യയുടെ മൃതദേഹം സൂക്ഷിച്ചിരുന്നത്. 2001ലാണ് ചാനിന്റെ ഭാര്യ മരിക്കുന്നത്.

ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തെ തുടര്‍ന്നുണ്ടായ മസ്തിഷ്‌ക രക്തചംക്രമണം മൂലമാണ് ചാനിന്റെ ഭാര്യയുടെ മരണം. തുടര്‍ന്ന് ബുദ്ധമത ചടങ്ങുകള്‍ക്കായി മൃതദേഹം നോന്തബുരിയിലെ വാട്ട് ചോന്‍പ്രതര്‍ണ്‍ രംഗ്സരിതിലേക്ക് കൊണ്ടുപോയതായും സ്‌ട്രെയിറ്റ് ടൈംസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. എന്നാല്‍ മൃതദേഹം സംസ്‌കരിക്കാതെ ഒരു ശവപ്പെട്ടിയില്‍ സൂക്ഷിക്കുകയായിരുന്നു.

പകല്‍ സമയത്ത്, വീടിനോട് ചേര്‍ന്നുള്ള ഒരു ചെറിയ സ്ഥലത്ത് തന്റെ വളര്‍ത്തുമൃഗങ്ങളായ പൂച്ചകളുമായും നായ്ക്കളുമായുമാണ് ചാന്‍ സമയം ചെലവഴിച്ചിരുന്നത്. വൈദ്യുതി പോലുമില്ലാത്ത ചെറിയ ഒറ്റനില കോണ്‍ക്രീറ്റ് വീട്ടിലാണ് ഇയാള്‍ താമസിച്ചിരുന്നത്. ജീവിച്ചിരിക്കുന്നതുപോലെ ഭാര്യയോട് എപ്പോഴും ഇയാള്‍ സംസാരിക്കുമായിരുന്നു. താന്‍ മരിച്ചാല്‍ സംസ്‌കരിക്കാന്‍ ആരുമുണ്ടായില്ലെങ്കിലോ എന്ന ഭയമാണ് ഒടുവില്‍ ഭാര്യയുടെ മൃതദേഹം സംസ്‌കരിക്കാന്‍ പ്രേരിപ്പിച്ചത്.

കാസെം ബാങ്കോക്ക് ഫൗണ്ടേഷന്റെ സഹായത്തോടെയാണ് പങ്കാളിയെ സംസ്‌കരിച്ചത്. മരണം രജിസ്റ്റര്‍ ചെയ്തതിനാല്‍ മൃതദേഹം മറച്ചുവെച്ചതിന് ഇയാള്‍ക്കെതിരെ നിയമനടപടിയുണ്ടാകില്ല. ബാങ് ഖെന്‍ ജില്ലാ ഓഫീസില്‍ നിന്ന് മരണ സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് എടുക്കാന്‍ ഫൗണ്ടേഷന്‍ ഉദ്യോഗസ്ഥരും അദ്ദേഹത്തോടൊപ്പമെത്തി. മരണ വര്‍ഷം 2001 ആയി സര്‍ട്ടിഫിക്കറ്റില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ശവസംസ്‌കാരത്തിന് ശേഷം ചിതാഭസ്മം വീട്ടിലേക്ക് കൊണ്ടുപോകുകയും ചെയ്തു.

മോട്ടോര്‍ സൈക്കിള്‍ അപകടത്തില്‍ പെട്ട ചാനിനെ സഹായിക്കാന്‍ ഫൗണ്ടേഷന്റെ ഒരു എക്സിക്യൂട്ടീവ് രണ്ട് മാസമായി ഭക്ഷണവും വെള്ളവുമായി സന്ദര്‍ശിച്ചിരുന്നുവെങ്കിലും ശവപ്പെട്ടി ശ്രദ്ധയില്‍ പെട്ടിരുന്നില്ല.റോയല്‍ തായ് ആര്‍മിയില്‍ ഡോക്ടറായി ജോലി ചെയ്തിരുന്ന ചാനിന്റെ ഭാര്യ പൊതുജനാരോഗ്യ മന്ത്രാലയത്തിലാണ് സേവനമനുഷ്ഠിച്ചിരുന്നത്. രണ്ട് ആണ്‍മക്കള്‍ക്കൊപ്പമാണ് ചാന്‍ നേരത്തെ താമസിച്ചിരുന്നത്. അമ്മയെ സംസ്‌കരിക്കാന്‍ പിതാവ് സമ്മതിക്കാത്തതിനാല്‍ അവര്‍ പിന്നീട് താമസം മാറ്റുകയായിരുന്നു.

Related posts

Leave a Comment