തൃശൂർ: പിണറായി വിജയനെക്കുറിച്ച് 2016ല്‍ പുറത്തിറക്കിയ ഡോക്യുമെന്‍ററി തന്‍റെ സോഷ്യല്‍ മീഡിയാ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിക്കുന്നതായി സംവിധായകന്‍ കെആര്‍ സുഭാഷ്.
ഭരണാധികാരിയായ പിണറായി വിജയന്‍ ഏകാധിപധിയായി മാറിയെന്നും തന്‍റെ പ്രൊഫൈലില്‍ വയ്ക്കേണ്ട
നേട്ടമായി ഇപ്പോഴത് കാണുന്നില്ലെന്നും വ്യക്തമാക്കിയാണ് സംവിധായകന്‍ ഡോക്യുമെന്‍ററി പിന്‍വലിച്ചത്.
തൃശൂര്‍ കുറ്റിമുക്ക് സ്വദേശി കെആര്‍ സുഭാഷ് 2016 ലെ തെരഞ്ഞെടുപ്പില്‍ പിണറായി എന്ന ബ്രാന്‍റിന്‍റെ പ്രമോഷനായി ചെയ്ത യുവതയോട്.
അറിയണം പിണറായിയെ എന്ന ഡോക്യുമെന്‍ററിയാണ് തന്‍റെ സമൂഹ മാധ്യമ അക്കൗണ്ടുകളില്‍ നിന്ന് പിന്‍വലിച്ചത്.
കേന്ദ്രത്തില്‍ മോദിയെപ്പോലെ സംസ്ഥാനത്ത് പിണറായിയും ഏകാധിപതിയായെന്നാണ് കെ. ആര്‍ സുഭാഷിന്‍റെ ആരോപണം.
ഏകാധികളോടുള്ള തന്‍റെ വിയോജിപ്പില്‍ നിലപാടെടുക്കുകയാണെന്നും ദേശീയ പുരസ്കാര ജേതാവും പഴയ എസ്‌എഫ്‌ഐ പ്രവര്‍ത്തകനുമായ സുഭാഷ് പറയുന്നു.
പിണറായിയെ അടുത്തറിയാവുന്ന ഒരു ഡസനിലേറെപ്പേരിലൂടെയാണ് അരമണിക്കൂറിലേറെ ദൈര്‍ഘ്യമുള്ള ഡോക്യുമെന്‍ററി മുന്നോട് പോകുന്നത്. എകെജി ഗവേഷണ കേന്ദ്രമായിരുന്നു നിര്‍മാണം.
പി രാജീവായിരുന്നു പ്രകാശനച്ചടങ്ങിന് ചുക്കാന്‍ പിടിച്ചതെന്നും സുഭാഷ് പറയുന്നു.
പാര്‍ട്ടി വേദികളിലും യൂട്യൂബിലും ഒക്കെയായി നിരവധിയാളുകള്‍ ഇതിനോടകം കാണുകയും പങ്കുവയ്ക്കുകയും ചെയ്തിട്ടുണ്ട് ഡോക്യുമെന്‍ററി.
പി ജയരാജനെപ്പറ്റിയുള്ള താരാരാധന കമ്യൂണിസ്റ്റ് രീതിയല്ലെന്ന് വിമര്‍ശനം പാര്‍ട്ടിക്കുള്ളില്‍ പിണറായിയുടെ ആശിര്‍വാദത്തോടെയായിരുന്നു.
അതേ പിണറായി, സ്വന്തം പ്രതിശ്ചായ നിര്‍മ്മിതിക്കായി തീർത്ത ഡോക്യുമെന്‍ററി സംവിധായകന്‍ തന്നെ തള്ളിപ്പറയുന്നതും അസാധാരണ കാഴ്ചയാണ്.