കൊച്ചി / തൃശൂർ : ആധാർ രേഖയിലെ ജനനത്തീയതിപ്പിഴവു ചൂണ്ടിക്കാട്ടി തനിക്കു പ്രോവിഡന്റ് ഫണ്ട് തുക
നിഷേധിച്ചെന്നാരോപിച്ച് കൊച്ചിയിലെ ഇപിഎഫ് റീജനൽ ഓഫിസിലെ ശുചിമുറിയിൽ കയറി വിഷം കഴിച്ചയാൾ മരിച്ചു.
തൃശൂർ പേരാമ്പ്ര അപ്പോളോ ടയേഴ്സിൽ പുറംകരാർ തൊഴിലാളിയായിരുന്ന പേരാമ്പ്ര തേശേരി പണിക്കവളപ്പിൽ
ശിവരാമൻ (68) ആണ് ഇന്നലെ പുലർച്ചെ കൊച്ചിയിൽ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.
പിഎഫ് ഓഫിസിൽ ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെ എത്തിയ ശിവരാമൻ ശുചിമുറിയിൽ കയറുകയും അൽപ സമയത്തിനുശേഷം ദേഹാസ്വാസ്ഥ്യം പ്രകടിപ്പിക്കുകയും ചെയ്തു.
ശുചിമുറിയിൽനിന്നു വിഷാംശം അടങ്ങിയ കുപ്പി കണ്ടെത്തിയതോടെയാണു വിഷം കഴിച്ചതാണെന്നു വ്യക്തമായതെന്നു പൊലീസ് പറഞ്ഞു.
ഉടൻ എറണാകുളം ജനറൽ ആശുപത്രിയിലേക്കും അവിടെനിന്നു സ്വകാര്യ ആശുപത്രിയിലേക്കും മാറ്റിയെങ്കിലുംരക്ഷിക്കാനായില്ല.
അർബുദരോഗത്തിനു ചികിത്സ തേടിയിരുന്ന ശിവരാമൻ ഭൂമി പാട്ടത്തിനെടുത്തു കൃഷി നടത്തിയാണു വരുമാനം കണ്ടെത്തിയിരുന്നത്.
വിരമിക്കൽ ആനുകൂല്യത്തിനായി പിഎഫ് ഓഫിസിൽ അപേക്ഷ സമർപ്പിച്ച ശിവരാമന്റെ ആധാറിലെ
ജനനത്തീയതിയും കമ്പനിയിയിൽ സമർപ്പിച്ച ജനനത്തീയതിയും തമ്മിൽ 3 വർഷത്തെ വ്യത്യാസം കണ്ടതോടെ
സ്കൂൾ രേഖ കൊണ്ടുവരാൻ പിഎഫ് അധികൃതർ നിർദേശിച്ചിരുന്നെന്നു മകൻ പറഞ്ഞു.
പേരാമ്പ്ര കോടാലി ഗവ.സ്കൂളിൽ പരിശോധിച്ചെങ്കിലും രേഖകൾ ലഭ്യമായില്ല.
നോട്ടറി സാക്ഷ്യപ്പെടുത്തിയ സത്യവാങ്മൂലം നൽകിയിരുന്നെന്നും 10 വർഷമായി പലതവണ പിഎഫ്
ഓഫിസിൽ കയറിയിറങ്ങിയിട്ടും 80,000 രൂപ വരുന്ന ആനുകൂല്യം ലഭിക്കാത്തതിൽ ശിവരാമൻ
നിരാശനായിരുന്നെന്നും ബന്ധുക്കൾ പറഞ്ഞു.