പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 20ന് ആരംഭിച്ച് ഓഗസ്‌റ്റ് 11 വരെ തുടരുമെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി.
എല്ലാ പാര്‍ട്ടികളില്‍ നിന്നും ഉല്‍പ്പാദനക്ഷമമായ ചര്‍ച്ചകള്‍ വേണമെന്ന് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. “പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷൻ, 2023 ജൂലൈ 20 മുതല്‍ ഓഗസ്‌റ്റ് 11 വരെ തുടരും.
മണ്‍സൂണ്‍ സമ്മേളനത്തില്‍ സഭാ കാര്യങ്ങളിലും മറ്റ് ഇനങ്ങളിലും ഉല്‍പാദനപരമായ ചര്‍ച്ചകള്‍ക്ക് സംഭാവന നല്‍കാൻ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു” അദ്ദേഹം പറഞ്ഞു.
23 ദിവസം നീണ്ടുനില്‍ക്കുന്ന ഈ സെഷനില്‍ ആകെ 17 സിറ്റിംഗുകള്‍ ഉണ്ടാകും. സെഷനില്‍ പാര്‍ലമെന്റിന്റെ നിയമനിര്‍മ്മാണത്തിനും മറ്റ് കാര്യങ്ങള്‍ക്കും ക്രിയാത്മകമായി സംഭാവന നല്‍കാൻ ഞാൻ എല്ലാ കക്ഷികളോടും അഭ്യര്‍ത്ഥിക്കുന്നു.” ഹിന്ദിയില്‍ എഴുതിയ മറ്റൊരു ട്വീറ്റില്‍ അദ്ദേഹം വ്യക്തമാക്കി.
അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പ് കണക്കിലെടുത്ത് നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബിജെപിക്കെതിരെ ഐക്യമുന്നണി രൂപീകരിക്കാൻ പ്രതിപക്ഷ പാര്‍ട്ടികള്‍ അണിനിരക്കുന്നതിനാല്‍ സമ്മേളനം നിര്‍ണായകമാവുമെന്ന് പ്രതീക്ഷിക്കുന്നു.
കൂടാതെ, ഏകീകൃത സിവില്‍ കോഡിനായി പ്രധാനമന്ത്രി മോദി ശക്തമായി ആവശ്യപ്പെട്ട സമയത്താണ് പാര്‍ലമെന്റ് യോഗം ചേരുന്നത്.
മണ്‍സൂണ്‍ സമ്മേളനം പഴയ പാര്‍ലമെന്റ് മന്ദിരത്തില്‍ ആരംഭിക്കുമെന്നും പിന്നീട് പുതിയ കെട്ടിടത്തിലേക്ക് മാറുമെന്നും പ്രതീക്ഷിക്കുന്നതായി വൃത്തങ്ങള്‍ അറിയിച്ചു.
മെയ് 28ന് മോദിയാണ് പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്‌തത്.
സെഷനില്‍, ഗവണ്‍മെന്റ് ഓഫ് നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി ഓഫ് ഡല്‍ഹി (ഭേദഗതി) ഓര്‍ഡിനൻസിന് പകരമുള്ള ബില്‍ സര്‍ക്കാര്‍ കൊണ്ടുവരാൻ സാധ്യതയുണ്ട്.
“സേവന” കാര്യങ്ങളില്‍ ഡല്‍ഹി സര്‍ക്കാരിന് കൂടുതല്‍ നിയമനിര്‍മ്മാണവും ഭരണപരവുമായ നിയന്ത്രണം നല്‍കിയ സുപ്രീം കോടതി വിധിയെ ഓര്‍ഡിനൻസ് ഫലപ്രദമായി അസാധുവാക്കി.
കേന്ദ്രമന്ത്രിസഭ അംഗീകരിച്ച നാഷണല്‍ റിസര്‍ച്ച് ഫൗണ്ടേഷൻ ബില്ലും അവതരിപ്പിച്ചേക്കും. ശാസ്ത്ര-സാങ്കേതിക മേഖലകളില്‍ രാജ്യത്തിന്റെ ഗവേഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനുള്ള ഒരു പുതിയ ഫണ്ടിംഗ് ഏജൻസിയായിരിക്കും നിര്‍ദ്ദിഷ്ട ഫൗണ്ടേഷൻ.